മെഡിക്കല്‍ കോളേജില്‍ വീണ്ടും ഡോക്ടറുടെ വേഷത്തിലെത്തി തട്ടിപ്പ്, സ്റ്റെതസ്കോപ്പുമായി പേ വാര്‍ഡിലെത്തി ശസ്ത്രക്രിയയ്ക്ക് വിധേയമായ വയോധികയുടെ കൂട്ടിരിപ്പുകാരില്‍നിന്ന് പണവുമായി കടന്നു, സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വീണ്ടും ഡോക്ടറുടെ വേഷത്തിലെത്തി തട്ടിപ്പ് നടത്തിയതായി ആരോപണം.വെഞ്ഞാറമ്മൂട് ഇളമ്പ സ്വദേശി ഹൃദ്രോഗിയായ വയോധിക ഗോമതിയുടെ കൂട്ടിരിപ്പുകാരില്‍ നിന്ന് 3500 രൂപ കവര്‍ന്നതായാണ് പരാതി. ഹൃദയവാള്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ഗോമതിയും കൂട്ടിരിപ്പുകാരും അഞ്ചുദിവസം മുമ്പാണ് മെഡിക്കല്‍ കോളേജിലെത്തിയത്.
ശസ്ത്രക്രിയ പൂര്‍ത്തിയായ ഗോമതിയെ 44-ാം നമ്പര്‍ മുറിയിലേക്കാണ് മാറ്റിയത്. ഇവിടെയാണ് മോഷണം നടന്നത്.ശനിയാഴ്ച രാത്രി എട്ടു മണിക്ക് ശേഷമാണ് സംഭവം. ഡോക്ടറുടെ വേഷത്തിൽ സ്റ്റെതസ്കോപ്പുമായി എത്തിയ ആള്‍ ഡോക്ടറാണെന്നാണ് ഗോമതിയുടെ കൂട്ടിരിപ്പുകാർ കരുതിയത്.
ഈ സമയം ഭിന്നശേഷിക്കാരിയായ മകള്‍ സുനിതയായിരുന്നു ഉണ്ടായിരുന്നത്.വയോധികയെ പരിശോധിച്ച ഇയാള്‍ മറ്റൊന്നും പറയാതെ മുറിയില്‍ നിന്ന് പോകുകയും ചെയ്തു.എന്നാല്‍ ഇന്ന് പുലര്‍ച്ചെ എല്ലാവരും ഉറങ്ങിയ സമയത്ത് കുറ്റിയിടാന്‍ മറന്ന വാതിലൂടെ മുറിയിലെത്തി പണം അടങ്ങിയ രണ്ട് പേഴ്സുകളുമായി കടന്നുകളഞ്ഞെന്നാണ് പരാതി.
രാത്രിയില്‍ ഡോക്ടറെന്ന വ്യാജേന മുറിയിലെത്തി നിരീക്ഷണം നടത്തിയത് മോഷണത്തിനായാണെന്നാണ് കൂട്ടിരിപ്പുകാര്‍ പറയുന്നത്. മുറിയിലെ മേശപ്പുറത്ത് പണം അടങ്ങിയ പഴ്സുകള്‍ ഉണ്ടായിരുന്നത് മനസിലാക്കി മോഷ്ടാവ് പുലര്‍ച്ചെ എത്തിയെന്നാണ് സംശയിക്കുന്നത്. സുരക്ഷാ സംവിധാനം ഭേദിച്ച് മോഷ്ടാവ് എങ്ങനെ അകത്തെത്തിയെന്നതും സംശയത്തിന് ഇടയാക്കുന്നുണ്ട്. മെഡിക്കല്‍ കോളേജ് പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























