പടക്കോപ്പൊരുക്കുന്നു... സാത്വികനായിരുന്ന വിഡി സതീശന്‍ കെ സുധാകരനെ പോലെ ആഞ്ഞടിക്കുമ്പോള്‍ സഭ കനക്കും; സ്വപ്ന, തൃക്കാക്കര, രാഹുലിന്റെ ഓഫീസ് ആക്രമം എല്ലാം കൂടി മേളം തന്നെ; ഒന്നൊന്നായി സഭയിലുന്നയിച്ച് പ്രഷുബ്ധമാക്കാന്‍ പ്രതിപക്ഷം

തൃക്കാക്കര തെരഞ്ഞെടുപ്പ് ഉണ്ടാക്കിയ ഓളം ഒന്ന് കെട്ടടങ്ങിയപ്പോള്‍ സ്വപ്ന സുരേഷെത്തി. സ്വപ്ന സുരേഷ് ശാന്തമായപ്പോള്‍ എസ്എഫ്‌ഐക്കാര്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ഏറ്റെടുത്തു. സകലരും എസ്എഫ്‌ഐക്കാര്‍ക്ക് ഈ വീട്ടില്‍ എന്ത് കാര്യമെന്ന് ചോദിച്ചതോടെ കെ.എസ്.യുക്കാരും യൂത്ത് കോണ്‍ഗ്രസുകാരും രംഗത്തെത്തി. നിയമസഭ ഇന്ന് മുതല്‍ ആരംഭിക്കുന്നതിനാല്‍ വെള്ളം ചിറ്റലും ലാത്തിച്ചാര്‍ജും ഇനി സെക്രട്ടറിയേറ്റിന്റെ മുന്നിലാകും.
സംഭവ വിപുലമായ സമയത്താണ് പതിനഞ്ചാം കേരള നിയമ സഭയുടെ അഞ്ചാം സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്‌ഐ തകര്‍ത്തതും സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിക്ക് എതിരായ സ്വപ്നയുടെ വെളിപ്പെടുത്തലും അടക്കം വിവാദ വിഷയങ്ങള്‍ വലിയ ചര്‍ച്ച ആകും. രാഹുലിന്റെ ഓഫീസിന് നേരെ നടന്ന അക്രമം ആദ്യ ദിനം തന്നെ അടിയന്തിര പ്രമേയമായി കൊണ്ട് വരാനാണ് പ്രതിപക്ഷ നീക്കം.
രാവിലെ ചേരുന്ന പ്രതിപക്ഷ എംഎല്‍എമാരുടെ യോഗം ചോദ്യോത്തര വേള മുതല്‍ സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കും. സ്വര്‍ണ്ണകടത്തിലും തൃക്കാക്കര തോല്‍വിയിലും മുഖ്യമന്ത്രിയുടെ പ്രതികരണവും പ്രധാനമാണ്. തൃക്കാക്കര തെരഞ്ഞെടുപ്പ് ജയം നല്‍കിയ വലിയ ആത്മവിശ്വാസത്തില്‍ നിയമസഭയിലേക്ക് എത്തുന്ന പ്രതിപക്ഷത്തിന് വര്‍ദ്ധിത വീര്യം നല്‍കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം.
എസ്എഫ്‌ഐയുടെ കൈവിട്ട കളിയില്‍ സര്‍ക്കാരാകട്ടെ കനത്ത പ്രതിരോധത്തിലാണ്. സമരത്തെ തള്ളിപ്പറഞ്ഞതുകൊണ്ട് മാത്രം പ്രശ്‌നം തീരില്ലെന്ന് പ്രതിപക്ഷം ഉറപ്പിക്കുമ്പോള്‍ പ്രശ്‌നം ആദ്യ ദിവസം തന്നെ സഭാതലത്തില്‍ കത്തിക്കയറുമെന്ന് ഉറപ്പാണ്. സ്വര്‍ണ്ണക്കടത്ത് കേസിലെ ആരോപണം മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെയാണ്.
സില്‍വര്‍ ലൈന്‍ മുതല്‍ ബഫര്‍ സോണ്‍ വരെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലപാടുകളില്‍ ചര്‍ച്ച നടക്കും. ലോക കേരളസഭാ വിവാദം , വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധന തുടങ്ങി നിരയിലേക്ക് തൊടുക്കാന്‍ പ്രതിപക്ഷത്തിന് ആയുധങ്ങളേറെയാണ്. പിടി തോമസിന്റെ വിയോഗ ശേഷം സഭയിലെത്തുന്ന ഉമാ തോമസും സമ്മേളനത്തിലെ ശ്രദ്ധാ കേന്ദ്രമാകും. ജൂലൈ 27 വരെ 23 ദിവസമാണ് ഷെഡ്യൂള്‍. പ്രതിഷേധങ്ങളുടെ തീവ്രതയനുസരിച്ചിരിക്കും സമ്മേളന ദൈര്‍ഘ്യം കുറയാനും സാധ്യതയേറെയാണ്.
അതേസമയം വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമണത്തിന്റെ മറവില്‍ യുഡിഎഫ് നടത്തിയ അക്രമങ്ങളില്‍ പ്രതിഷേധിച്ച് ആയിരങ്ങളെ അണിനിരത്തി കല്‍പ്പറ്റയില്‍ സിപിഐ എം പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. വയനാട്ടിലെ എസ്എഫ്‌ഐ സമരം വിജയിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധി ആരാണെന്ന രാഷ്ട്രീയ വിവേകമുള്ളവരാണ് എസ്എഫ്‌ഐയിലുള്ളതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
തെറ്റ് പറ്റിയവരെ തിരുത്തുമെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രന്‍ പറഞ്ഞു. എസ്എഫ്‌ഐക്കാരെ മൂക്കില്‍ വലിച്ചു കയറ്റാം എന്നാരും വിചാരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്ഥാന സര്‍ക്കാറിനെതിരായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനായിരുന്നു വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിനു നേരെ ആക്രമണമുണ്ടായതെന്ന് കെ. മുരളീധരന്‍ എംപി പറഞ്ഞു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യം തകര്‍ക്കുകയാണ് സിപിഎം ലക്ഷ്യമെന്നും വയനാട്ടിലെ സംഭവം ദൗര്‍ഭാഗ്യകരമാണെന്നും കെ മുരളീധരന്‍ പറഞ്ഞു.
ദേശീയ തലത്തില്‍ ബിജെപിക്ക് ഒപ്പമാണന്ന് പ്രഖ്യാപിക്കുകയാണ് സിപിഎമ്മെന്നും അവര്‍ ബിജെപിയെ സന്തോഷിപ്പിക്കുകയാണെന്നും കെ മുരളീധരന്‍ പറഞ്ഞു. രാഹുലിന്റെ ഓഫീസിലെ മഹാത്മജിയുടെ ചിത്രം പോലും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു. സംഭവത്തില്‍ സിപിഎമ്മിനും സര്‍ക്കാറിനുമാണ് ഉത്തരവാദിത്തമെന്നും ഇതിന്റെ പേരില്‍ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രതിഷേധം തടയില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha






















