കായംകുളത്ത് ലഹരിമരുന്ന് വേട്ട, എംഡിഎംഎയുമായി ആറംഗ ക്രിമിനൽ സംഘം പിടിയിൽ, എംഡിഎംഎ കേരളത്തിലേക്ക് കൊണ്ടുവരുന്നത് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്...
കായംകുളത്ത് എംഡിഎംഎയുമായി ആറംഗ ക്രിമിനൽ സംഘത്തെ അറസ്റ്റ് ചെയ്തു. 4 ഗ്രാം എംഡിഎംഎയുമായി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് ഇവർ പിടിയിലായത്.
കാട്ടിൽകടവ് ആദിനാട് തെക്ക് അമ്പാടിയിൽ രാഹുൽ (20), കാട്ടിൽകടവ് ആദിനാട് തെക്ക് ആദിശ്ശേരിൽ ശ്യാംകുമാർ (32), ബുധനൂർ എണ്ണക്കാട് കണിയാനേത്ത് വീട്ടിൽ അശ്വിൻ (23), എണ്ണക്കാട് നെടിയത്ത് കിഴക്കതിൽ നന്ദു (24), കൃഷ്ണപുരം കൊട്ടാരത്തിന് പടിഞ്ഞാറ് ദളവാമഠം വീട്ടിൽ സഞ്ചു (20), കൃഷ്ണപുരം തെക്കൻകാവ് ക്ഷേത്രത്തിന് സമീപം കോട്ടപ്പുറത്ത് വീട്ടിൽ അശ്വിൻദേവ് (20) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.
ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പൊലീസും ചേർന്നാണ് ഇവരെ പിടികൂടിയത്.ശനിയാഴ്ച്ച 5 അംഗ സംഘത്തെ 12 ഗ്രാം എംഡിഎംയുമായി അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് രണ്ടാമത്തെ സംഘവും പിടിയിലായത്.
അറസ്റ്റിലായ സംഘങ്ങളിൽ നിന്ന് 16 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തിട്ടുണ്ട്. കായംകുളം കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘങ്ങൾ, കോളജ് കുട്ടികൾ, അതിഥിത്തൊഴിലാളികൾ, ട്രക്ക്, ടിപ്പർ ഡ്രൈവർമാർ എന്നിവർക്കാണ് പ്രധാനമായും ഇവർ വിൽപന നടത്തുന്നത്. ഇവർ സംസ്ഥാനത്തിന് പുറത്ത് പോയി എംഡിഎംഎ വാങ്ങാറുണ്ടെന്ന് പൊലീസ് പറഞ്ഞു.
ജില്ലാ പൊലീസ് മേധാവി ജി.ജയ്‌ദേവിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അന്വേഷണം വ്യാപകമാക്കിയത്. നർകോട്ടിക് സെൽ ഡിവൈഎസ്പി എം.കെ.ബിനുകുമാർ, കായംകുളം ഡിവൈഎസ്പി അലക്സ് ബേബി എന്നിവരുടെ മേൽനോട്ടത്തിൽ കായംകുളം പൊലീസ് ഇൻസ്‌പെക്ടർ വൈ.മുഹമ്മദ് ഷാഫി, എസ്ഐമാരായ ജി.ശ്രീകുമാർ, ഉദയകുമാർ, അഡിഷനൽ എസ്‌ഐ മുരളീധരൻ, എസ്‌സിപിഒ റെജി അനൂപ്, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ്ഐ ഇല്യാസ്, എഎസ്‌ഐ സന്തോഷ് തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
https://www.facebook.com/Malayalivartha