പി.ജയരാജനെ പോലെ കോടിയേരിയെ ഒതുക്കാന്‍ ധൈര്യമുണ്ടോ പിണറായി? പോലീസ് ഭരിക്കുന്നത് സതീശനെന്ന് കോടിയേരി: അടുത്ത അങ്കം സഭയില്‍ കളികള്‍ പല വിധം

കോടിയേരി പിണറായി സര്‍ക്കാരിനെ തള്ളിപ്പറഞ്ഞു. ഇക്കാര്യം മാധ്യമങ്ങളിലൂടെ കേട്ട പിണറായി വിജയന്‍ അതിരൂക്ഷമായ ഭാഷയിലാണ് കോടിയേരിയെ വിമര്‍ശിച്ചത്. ഇനി അറിയണ്ടത് ഒന്നു മാത്രം.പോലീസിനെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ പി.ജയരാജനെ വെട്ടിനിരത്തിയ പിണറായി വിജയന്‍ പോലീസിനെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ച കോടിയേരിയെ വെട്ടി നിരപ്പാക്കുമോ? പി.ജയരാജന്റെ ആരാധകരാണ് ഇങ്ങനെയൊരു ചോദ്യം ഉന്നയിച്ചിരിക്കുന്നത്. ഇന്ന് നിയമസഭ തുടങ്ങുന്നതോടെ ഇതേ ചോദ്യം സഭാതലത്തിലും മുഴങ്ങും. പ്രതി ചേര്‍ക്കേണ്ടത് കോണ്‍ഗ്രസുകാര്‍ ചൂണ്ടിക്കാണിക്കുന്നവരെ അല്ലെന്നായിരുന്നു അന്വേഷണത്തെ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. അതായത് വി ഡി.സതീശന്‍ ആഭ്യന്തര മന്ത്രിയാണെന്നാണ് കോടിയേരി പറഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തില്‍ 29 എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് ഇതുവരെ റിമാന്‍ഡിലായത്. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി, 3 വനിതാ പ്രവര്‍ത്തകരടക്കം 14 ദിവസം റിമാന്‍ഡിലാണ്. ഓഫീസില്‍ അതിക്രമിച്ച് കയറി ആക്രമണത്തിന് നേതൃത്വം നല്‍കിയ എല്ലാവരെയും അറസ്റ്റ് ചെയ്‌തെന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
കല്‍പ്പറ്റ സിവില്‍ സ്റ്റേഷന് സമീപം പോലീസുമായുണ്ടായ സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന മുന്നൂറോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആരോഗ്യ വകുപ്പ് മന്ത്രിയുടെ പേര്‍സണല്‍ സ്റ്റാഫായിരുന്ന അവിഷിത്ത് കെ.ആറും ഈ മൂന്നൂറ് പേരില്‍ ഉള്‍പ്പെടും. ഇവരുടെ അറസ്റ്റ് വൈകുമെന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്. എസ്എഫ്‌ഐയുടെ വനിത പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും നടപടിയുണ്ടാകണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ ആവശ്യപ്പെട്ടു. കല്‍പ്പറ്റ എംഎല്‍എ ടി. സിദ്ദിഖിന്റെ ഗണ്‍മാന്‍ പോലീസിനെ മര്‍ദിക്കുന്ന സാഹചര്യമുണ്ടായി. അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഇന്ന് എഡിജിപി മനോജ് എബ്രഹാം വയനാട്ടിലെത്തും. എസ് എഫ് ഐയെ ഭീകര സംഘടനയാക്കാന്‍ ശ്രമം നടക്കുന്നതായി കോടിയേരി പറഞ്ഞു. പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തതായും അദ്ദേഹം പറഞ്ഞു. വയനാട് ജില്ലാ പോലീസ് മേധാവിയുടെ തൊപ്പി തെറ്റിക്കുന്ന തലത്തിലെത്തി നില്‍ക്കുകയാണ് കാര്യങ്ങള്‍. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് തകര്‍ത്ത നടപടി മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചതിന് പിന്നാലെയാണ് കണ്ടാലറിയാവുന്ന സി പി എം പ്രവര്‍ത്തകരെയെല്ലാം പോലീസ് അറസ്റ്റ് ചെയ്തത്.അറസ്റ്റിനെതിരെ സി പി എം ജില്ലാ സെക്രട്ടറി രംഗത്തെത്തിയെങ്കിലും ഒരു ഫലവുമുണ്ടായില്ല. സി പി എം ആണ് ജില്ലാ തലത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. ഇത് വയനാട്ടിലും സംഭവിച്ചതാണ്. എന്നാല്‍ രാഹുലിന്റെ ഓഫീസ് അടിച്ചു തകര്‍ത്തിട്ടും പോലീസ് നോക്കി നിന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയായതോടെയാണ് പോലീസ് കാലുമാറിയത്. സി പി എമ്മിനെ സഹായിക്കാനാണ് ആദ്യം പോലീസ് ഇത്തരത്തില്‍ നിശബ്ദത പാലിച്ചത്. എന്നാല്‍ സംഭവം രാജ്യത്താകമാനം ചര്‍ച്ചയാവുകയും മുഖ്യമന്ത്രി തള്ളി പറയുകയും ചെയ്തതോടെ പോലീസിന്റെ നിറം മാറി. അതീവ സുരക്ഷയുള്ള രാഹുല്‍ ഗാന്ധിയുെടെ ഓഫിസിന് നേരേ നടന്ന ആക്രമം കേന്ദ്ര സര്‍ക്കാര്‍ വരെ ഗൗരവത്തിലെടുത്തിരുന്നു.
പോലീസ് സി പി എം പ്രവര്‍ത്തകരെ തൂക്കി പെറുക്കി അകത്തിട്ടതോടെ സിപിഎം.സംസ്ഥാന കമ്മിറ്റിക്ക് പ്രതികരിച്ചേ മതിയാവൂ എന്ന അവസ്ഥ കൈവന്നു. ആദ്യം പാര്‍ട്ടിയുടെ പ്രതിഷേധം കോടിയേരി അറിയിച്ചത് മുഖ്യമന്ത്രിയെയാണ്. എന്നാല്‍ പാര്‍ട്ടി തന്റെ സമാധാനം ഇല്ലാതാക്കുന്നു എന്ന് വിശ്വസിക്കുന്ന മുഖ്യമന്ത്രി കോടിയേരിയോട് അനുഭാവപൂര്‍വം പ്രതികരിച്ചില്ല. അതോടെയാണ് കോടിയേരി പരസ്യമായി സര്‍ക്കാരിനെ തള്ളി പറഞ്ഞത്. സര്‍ക്കാരിനെയും ആഭ്യന്തര വകുപ്പിനെയും തള്ളി പറഞ്ഞില്ലെങ്കില്‍ പാര്‍ട്ടി സെക്രട്ടറിയായി തനിക്ക് തുടരാനാവില്ലെന്ന അവസ്ഥയിലാണ് കോടിയേരി. ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് വി ഡി സതീശനാണ് എന്ന് വരെ ചോദിക്കുന്ന സി പി എം നേതാക്കള്‍ കേരളത്തിലുണ്ട്. പാര്‍ട്ടിയും.സര്‍ക്കാരും രണ്ടു വഴിക്കാണ് നീങ്ങുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഭ്യന്തര വകുപ്പിനെതിരെ സി പി എം പ്രവര്‍ത്തകരുടെ രോഷം അലയടിക്കുകയാണ്. സ്വന്തം സഖാവിനെ തള്ളിപ്പറഞ്ഞ മന്ത്രി വീണാ ജോര്‍ജിനെതിരെയും എസ് എഫ് ഐ യില്‍ രോഷം ഉയരുന്നുണ്ട്. മന്ത്രിയായപ്പോള്‍ വീണ തല മറന്ന് എണ്ണ തേയ്ക്കുകയാണെന്നാണ് ആരോപണം. വീണാ ജോര്‍ജിനെതിരെ മുഖ്യമന്ത്രിക്ക് മുന്നിലും പരാതികളെത്തി കഴിഞ്ഞു. ഏഷ്യാനെറ്റിനെതിരെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചതും വീണാ ജോര്‍ജിന് വിനയായിട്ടുണ്ട്. വീണയുടെ നിലപാട് കോടിയേരി തള്ളി. പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തതിന് എസ് എഫ് ഐ നേതാവിനെതിരെ ഇത്രയൊന്നും പറയേണ്ടതില്ലെന്നാണ് കോടിയേരിയുടെ നിലപാട്.
പി.ജയരാജനും കോടിയേരി നടത്തിയതുപോലുള്ള വിമര്‍ശനമാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ ആദ്യകാലത്ത് നടത്തിയത്.പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ കണ്ണൂരിലെ ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നടപടി പതിവാക്കിയപ്പോഴാണ് സ്റ്റേഷന് മുന്നിലെത്തി പി.ജെ.പ്രതികരിച്ചത്.ഇതിനെ പി.ജെയുടെ പിണറായി വിരുദ്ധതയായി ചിത്രീകരിച്ചു. തുടര്‍ന്ന് പി.ജെ യും പിണറായിയും തമ്മിലുണ്ടായിരുന്ന ഊഷ്മള ബന്ധത്തിന് വിലങ്ങു വീണു. അതു കൊണ്ടാണ് ഖാദി ബോര്‍ഡ് ചെയര്‍മാനായി ജയരാജന് ജീവിക്കേണ്ടി വന്നത്. കതിരൂര്‍ മനോജ് വധക്കേസില്‍ യു.എ.പി.എ അനുസരിച്ചുള്ള കുറ്റം ചുമത്താന്‍ സി.ബി.ഐ.ക്ക് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പി.ജയരാജന്‍ അടക്കമുള്ള പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതോടെയാണ് ജയരാജനെ പൂര്‍ണമായി പിണറായി വെട്ടി. ഹൈക്കോടതിയില്‍ നിന്നും തനിക്ക് അനുകൂലമായി തീരുമാനം വരാന്‍ വേണ്ടത്ര ശുഷ്‌കാന്തി പിണറായി സര്‍ക്കാരില്‍ നിന്ന് ഉണ്ടായില്ലെന്ന് ജയരാജന്‍ വിശ്വസിച്ചു..
ഒരു കാലത്ത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോ ആകുമെന്ന് കരുതിയിരുന്ന ജയരാജന്റെ രാഷ്ട്രീയ ജീവിതത്തില്‍ കുറ്റിയടിച്ചത് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സി പി എം നേതാക്കളാണെന്ന് ജയരാജന്റെ ആരാധകര്‍ വിശ്വസിക്കുന്നു. 2021 ല്‍ നടന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതിനിടയിലാണ് പി. ജയരാജന്‌ഹൈക്കോടതിയില്‍ നിന്നും അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്. ഹൈക്കോടതിയില്‍ നിന്നും തനിക്ക് അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് അദ്ദേഹം വിധി വരുന്നതു വരെയും കരുതിയിരുന്നത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഉപേക്ഷിച്ച് വടകരയില്‍ നിന്നും തോല്‍വി ഏറ്റുവാങ്ങിയതോടെ നിരാശനായി മാറിയ ജയരാജന്‍ സാന്ത്വന ചികിത്സാ രംഗത്ത് സജീവമായിരുന്നു.
കതിരൂര്‍ മനോജ് വധ കേസില്‍ യുഎപിഎ നിലനില്‍ക്കുമെന്നും സിബിഐ കേന്ദ്രത്തിന്റെ അനുമതി വാങ്ങിയതില്‍ അപാകതയില്ലെന്നുമുള്ള സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ശരിവെക്കുകയായിരുന്നു. ഇത് ജയരാജന് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.യുഎപിഎ ചുമത്താന്‍ അനുമതി നല്‍കേണ്ടത് കേന്ദ്രമല്ല സംസ്ഥാന സര്‍ക്കാരാണെന്നായിരുന്നു ജയരാജന്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ പ്രധാന പരാതി. എന്നാല്‍ കേന്ദ്ര സര്‍ക്കാരിനും അനുമതി നല്‍കാമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.! പി. ജയരാജന്‍, പയ്യന്നൂര്‍ സ്വദേശി പി.ഐ. മധുസൂദനന്‍, തലശ്ശേരി സ്വദേശികളായ റിജേഷ്, മഹേഷ്, സുനില്‍ കുമാര്‍, കതിരൂര്‍ സ്വദേശി വി.പി. സജിലേഷ് എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഗൂഢാലോചനക്കേസില്‍ 20 മുതല്‍ 25 വരെ പ്രതികളാണിവര്‍. ജയരാജന്‍ കേസിലെ ഇരുപത്തിയഞ്ചാം പ്രതിയാണ്. 2014 സെപ്റ്റംബര്‍ ഒന്നിനാണ് ആര്‍.എസ്.എസ്. ഭാരവാഹിയായ കതിരൂര്‍ മനോജ് കൊല്ലപ്പെടുന്നത്. 2014 ഒക്ടോബര്‍ 28ന് അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു. 2017 ഓഗസ്റ്റ് 29ന് സമര്‍പ്പിച്ച അനുബന്ധ റിപ്പോര്‍ട്ടിലാണ് പി. ജയരാജനെയും മറ്റും ഗൂഢാലോചനക്കേസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 99 ഓഗസ്റ്റ് 25 ന് പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു കൊല്ലപ്പെട്ട കതിരൂര്‍ മനോജ്.
കണ്ണൂര്‍ സി പി എമ്മില്‍ സജീവസാനിധ്യമായിരുന്ന പി. ജയരാജന്‍ കഴിഞ്ഞ കുറെ നാളുകളായി നിശബ്ദനായിരുന്നു. എം വി ജയരാജന്‍ ജില്ലാ സെക്രട്ടറിയായതോടെയാണ് ഇത് സംഭവിച്ചത്. സംസ്ഥാന സമിതി അംഗമാണ് ജയരാജന്‍. എന്നാല്‍ സംസ്ഥാന സമിതിക്കായി ജയരാജന്‍ തിരുവനന്തപുരത്ത് വരുന്നതും കുറഞ്ഞു. സംസ്ഥാന സമിതി അംഗം എന്ന നിലയില്‍ കണ്ണൂരില്‍ ജയരാജന്‍ സജീവമാകേണ്ടതാണ്. എന്നാല്‍ അതിലൊന്നും അദ്ദേഹം താത്പര്യം കാണിച്ചില്ല. തുടര്‍ന്ന് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ നേതാക്കളുടെ മക്കളെ കുറിച്ച് നടത്തിയ വിവാദം പരാമര്‍ശം ജയരാജന് എതിരെയുള്ള നീക്കങ്ങള്‍ കൂടുതല്‍ ശക്തമാക്കി.ഇത് കോടിയേരിയുടെ മക്കളെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്ന പ്രചരണം ശക്തമായതോടെ ജയരാജനെതിരെ പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗം ശക്തമായി നീങ്ങി. ഒടുവില്‍ ശോഭനാ ജോര്‍ജ് ഇരുന്ന കസേരയില്‍ പി.ജെ യെ ഒതുക്കി.കെ റയിലുമായി ബന്ധപ്പെട്ട് കോടിയേരി നടത്തുന്ന പല പ്രസ്താവനകളും പിണറായിയെ പ്രതിസന്ധിയിലാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഇനിയൊരു വിമോചന സമരമൊന്നും ഇവിടെ നടക്കില്ലെന്നാണ് കോടിയേരി പറഞ്ഞത്.
വിമോചന സമരം എന്‍ എസ് എസും ക്രൈസ്തവ സഭകളും ചേര്‍ന്ന് ഇ എം എസ് സര്‍ക്കാരിനെതിരെ നടത്തിയതാണ്. മുണ്ടശേരി മാസ്റ്ററുടെ വിദ്യാഭ്യാസ ബില്ലിനെതിരെയാണ് അന്ന് സമുദായ സംഘടനകള്‍ ഒന്നിച്ചത്.കെ.റയില്‍ ഒരിക്കലും വിമോചന സമരമല്ല. അതിന് എന്‍എസ് എസിേെന്റ യോ ക്രൈസ്തവ സഭകളുടെയോ പിന്തുണ ആര്‍ജിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ചങ്ങനാശേരി മോഡല്‍ വിമോചന സമരം എന്ന് വിമര്‍ശിച്ചാല്‍ അത് എന്‍എസ് എസിനും ക്രൈസ്തവ സഭക്കും കൊള്ളും. ചങ്ങനാശേരി ബിഷപ്പ് മാര്‍ പെരുന്തോട്ടം സംഘര്‍ഷ മേഖലകള്‍ സന്ദര്‍ശിച്ചതിനെ ലാക്കാക്കിയാണ് കോടിയേരിയുടെ വിമര്‍ശനം. എന്നാല്‍ സന്ദര്‍ശനത്തിന് ശേഷം ബിഷപ്പ് കാര്യമായി യാതൊന്നും പ്രതികരിച്ചില്ല. എന്‍ എസ് എസ് കെ റയിലിനെതിരെ ഇതുവരെ രംഗത്തിറങ്ങിയിട്ടില്ല. കോടിയേരിയുടെ പ്രസ്താവന വന്നതിന് പിന്നാലെ തങ്ങള്‍ എതിര്‍ക്കാനും അനുകൂലിക്കാ നമില്ലെന്ന് ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു. അതായത് ചങ്ങനാശേരിയിലെ ഒരു ജനകീയ വിഷയത്തെ പഴയ സമരങ്ങളുമായി കോടിയേരി കൂട്ടി കെട്ടിയത് മനസിലാകുന്നതിന് അപ്പുറമാണ്..
വിമോചന സമരത്തിന് പുറമേ കോടിയേരി പറഞ്ഞ മറ്റൊരു വാക്കാണ് നന്ദിഗ്രാം മോഡല്‍ സമരം.ബംഗാളില്‍ സി പി എമ്മിന്റെ നട്ടെല്ല് തെറിപ്പിച്ച സമരമാണ് നന്ദിഗ്രാം. കേരളത്തിലും നന്ദിഗ്രാം ആവര്‍ത്തിക്കുമെന്ന് പറയുമ്പോള്‍ ഇപ്പോള്‍ ഭരണം നടത്തുന്നത് അവസാനത്തെ സര്‍ക്കാരാണെന്ന് വ്യക്തമാകുന്നു. ഇത്തരം പ്രസ്താവനകളെ സര്‍ക്കാര്‍ അനുകൂലം എന്ന് വിശേഷിക്കുന്നതിനെക്കാള്‍ നല്ലത് സര്‍ക്കാര്‍ വിരുദ്ധം എന്ന് വിശേഷിപ്പിക്കുന്നതാണ്. വരും ദിവസങ്ങളില്‍ ചിത്രം വ്യക്തമാകും. അത് പിണറായിക്ക് എതിരാകുമോ കോടിയേരിക്ക് എതിരാകുമോ എന്ന് കണ്ടാല്‍ മതി.
https://www.facebook.com/Malayalivartha
























