കോവിഡ് ഇളയപുത്രനാണെങ്കിൽ മൂത്ത കാരണവന്മാർ എലിപ്പനിയും ഡെങ്കിപ്പനിയുമൊക്കെ ഇവിടെത്തന്നെയുണ്ട്; കേരളത്തിന് ചെറുതായൊരു "അമ്നീസിയ" ബാധിച്ചൊയെന്ന് സംശയിക്കുന്നതായി ഡോ സുൽഫി നൂഹു

കേരളത്തിന് ചെറുതായൊരു "അമ്നീസിയ" ബാധിച്ചൊയെന്ന് സംശയിക്കുന്നതായി ഡോ സുൽഫി നൂഹു. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; വല്ലാത്തൊരു അമ്നീസിയ. കേരളത്തിന് ചെറുതായൊരു "അമ്നീസിയ" ബാധിച്ചൊയെന്ന് സംശയം. ഒരു മറവി രോഗം. മറ്റൊന്നുമല്ല, കഴിഞ്ഞ രണ്ട് കൊല്ലങ്ങളിൽ മഹാമാരിയുണ്ടാക്കിയ, നിലവിലുള്ളതൊ , സാങ്കൽപ്പികമായതൊ ആയ ഒരു മറവി രോഗം.
എല്ലാം കോവിഡ്-19 കണ്ണുകളിലൂടെ കാണുന്നതിന്റെ പ്രശ്നമാകാം. മെഡിക്കൽ ഭാഷയിൽ പറഞ്ഞാൽ ഒരു തരം "ട്യൂബുലാർ വിഷൻ". അതായത് മറ്റൊന്നും കാണാത്ത അവസ്ഥ. കാണുന്നതെല്ലാം കോവിഡും വകഭേദങ്ങളും മാത്രം. സംഭവം ഇതാണ്. കേരളത്തിൽ ലെപ്റ്റോസ്പൈറോസിസ് മരണങ്ങളും ഡെങ്കി കേസുകളും വളരെ കൂടുമ്പോഴും നാമിപ്പോഴും കോവിഡ്-19 അമ്നീസിയയുടെ പിടിയിലാണൊയെന്ന് സംശയം.
ലെപ്റ്റോസ്പൈറോസിസ് ഉണ്ടാക്കുന്ന മരണങ്ങളുടെ കണക്ക് കഴിഞ്ഞ കൊല്ലത്തെക്കാൾ മുകളിലാണ്. വളരെ ലഘുവായി തടയാൻ പറ്റുന്ന ഒരു രോഗം മരണകാരണമാകുന്നത് വളരെ വിഷമകരമാണ് . എലിപ്പനി തടയുവാൻ 200 മില്ലിഗ്രാം ടാബ്ലറ്റ് ആഴ്ചയിലൊരിക്കൽ, പ്രത്യേകിച്ച് മലിന ജലവുമായി നിരന്തരം സമ്പർക്കത്തിൽ വരുന്ന കർഷകരും തൊഴിലാളികളും നിർബന്ധമായും കഴിക്കണം.
200 മില്ലിഗ്രാം ഡോക്സിസൈക്ലിൻ ഗുളിക ആഴ്ചയിൽ ഒരു തവണ! ഒരൊറ്റ തവണ! ഉറപ്പായും ഡോക്സിസൈക്ലിൻ നൽകുന്ന സംരക്ഷണം മരണങ്ങളിൽ നിന്നും നിരവധി പേരെ രക്ഷിക്കും. നമ്മൾ ഡെങ്കിപ്പനിയും മറന്നുപോകുന്നു. ഈ മൺസൂൺ കാലത്ത് പോലും ഞായറാഴ്ച ഡ്രൈഡേ ആചരിക്കുന്നത് നാം മറന്നു.
എന്തിന് ഡെങ്കിപ്പനിക്ക് നേരത്തെ ചികിത്സ തേടുന്നതിനും നാം പരാജയപ്പെട്ടു. കോവിഡ് ടൂബുലർ വിഷൻ മൂലമുള്ള ആമ്നീസിയയാകാം കാരണം . ഒരുപക്ഷേ ഇത് പ്രകൃതിയുടെ ഓർമ്മപ്പെടുത്തലാകാം. എലിയുടെ, എലിപ്പനിയുടെ കൊതുകിന്റെ ഡെങ്കിപ്പനിയുടെ ഞാനിവിടെയുണ്ടെന്നുള്ള ഓർമ്മപ്പെടുത്തൽ . പനിയും ശരീര വേദനയും മാംസപേശികളുടെ വേദനയും ഉണ്ടെങ്കിൽ കോവിഡാണെന്ന് കരുതി വീടുകളിൽ ഇരിക്കരുത് ,ഡോക്ടറെ നിർബന്ധമായും കാണണം.
കൊവിഡ് "അമ്നീസിയ" തൽക്കാലം മറന്നേ മതിയാകൂ. സത്യമായും ഭയപ്പെടുത്തിയതല്ല. പലരും ഇതൊക്കെ മറന്നു പോകുന്നുണ്ടോയെന്ന് സംശയം.
കോവിഡ് ഇളയപുത്രനാണെങ്കിൽ മൂത്ത കാരണവന്മാർ എലിപ്പനിയും ഡെങ്കിപ്പനിയുമൊക്കെ ഇവിടെത്തന്നെയുണ്ട്. തൽക്കാലം കോവിഡ് ആമ്നീസിയ നമുക്ക് മറക്കാം. മറ്റ് പനികളെയും കൂടി കണ്ണു തുറന്ന് കണ്ടേ മതിയാകൂ. ഡോ സുൽഫി നൂഹു.
https://www.facebook.com/Malayalivartha
























