ആഹാ കഷ്ടം... തൈക്കാട് ഗെസ്റ്റ് ഹൗസില്‍ തണുത്ത് മരവിച്ച ചോദ്യം ചെയ്യല്‍ നീളവേ ചാനലുകാരും മടുത്തു; പിന്നാലെ മിന്നല്‍വേഗത്തില്‍ പൊലീസ്; ചോദ്യം ചെയ്തത് ഒരു കേസില്‍ അറസ്റ്റ് വേറൊരു കേസില്‍; പഴയത് പോലെ മുങ്ങാന്‍ പിസി ജോര്‍ജിനായില്ല

ഇന്നലത്തെ തൈക്കാട് ഗെസ്റ്റ് ഹൗസില്‍ പിസി ജോര്‍ജ് ചോദ്യം ചെയ്യാനെത്തുമ്പോള്‍ ചാനലുകാരാരും ഗൗനിച്ചില്ല. പിസി ജോര്‍ജിന്റെ വിടുവായത്തരം കേള്‍ക്കാന്‍ മാത്രമാണ് ചാനലുകാര്‍ എത്തിയത്. ആരും ലൈവും കൊടുത്തില്ല. എന്നാല്‍ വളരെ പെട്ടെന്ന് കാര്യങ്ങള്‍ മാറി മറിഞ്ഞു. പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യുന്നെന്ന്. പിന്നെ ലൈവോട് ലൈവ്.
ശരിക്കും മിന്നലാക്രമണത്തിലൂടെയാണ് പിസിയെ പൊക്കിയത്. തൈക്കാട് ഗെസ്റ്റ് ഹൗസില്‍ ഇന്നലെ ചോദ്യം ചെയ്യലിനു ഹാജരാകുമ്പോള്‍, അതേ ഗെസ്റ്റ് ഹൗസ് പശ്ചാത്തലമായി മറ്റൊരു കേസ് രൂപം കൊള്ളുന്നുണ്ടെന്ന് പി.സി.ജോര്‍ജ് അറിഞ്ഞിരുന്നില്ല.
ജോര്‍ജ് മാത്രമല്ല, കേസില്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തുന്നതുവരെ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ ആരും അറിഞ്ഞില്ല. സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ മുഖ്യ സാക്ഷിയുടെ രഹസ്യമൊഴി സംബന്ധിച്ച ഊഹാപോഹങ്ങള്‍ രാവിലെ മുതല്‍ തന്നെ അന്തരീക്ഷത്തിലുണ്ടായിരുന്നു. സോളര്‍ കേസിലെ പ്രതിയാണു ഗൂഢാലോചന കേസിലെ മുഖ്യ സാക്ഷി. രാവിലെ പത്തു മണി കഴിഞ്ഞപ്പോള്‍ ചോദ്യം ചെയ്യലിനു ഗെസ്റ്റ് ഹൗസിലെത്തിയ പി.സി.ജോര്‍ജിനോട് മാധ്യമപ്രവര്‍ത്തകര്‍ സാക്ഷിമൊഴി സംബന്ധിച്ചു ചോദിച്ചു.
വളരെ ആത്മവിശ്വാസത്തോടെ പ്രതികരിച്ച ജോര്‍ജ്, മൊഴിയില്‍ കാര്യമില്ലെന്നു പറഞ്ഞ് അന്വേഷണ സംഘത്തിനു മുന്നിലേക്കു പോയി. 11 നു ചോദ്യം ചെയ്യല്‍ ആരംഭിച്ചു. 12.40നാണ് മ്യൂസിയം പൊലീസ് സോളര്‍ കേസ് പ്രതിയുടെ പീഡന പരാതി സ്വീകരിച്ചത്. പരാതികളില്‍ സാധാരണ മെല്ലെപ്പോക്ക് എന്ന ആരോപണം നേരിടാറുള്ള പൊലീസ് നേരെമറിച്ച് മാതൃകയാകുന്നതാണു പിന്നീട് കണ്ടത്. അതിവേഗം ഗെസ്റ്റ് ഹൗസിലെത്തി. പീഡനം നടന്നതായി പരാതിയില്‍ പറയുന്ന 404ാം നമ്പര്‍ മുറി പരിശോധിച്ച് മഹസര്‍ തയാറാക്കി. പീഡനം നടന്നതായി പറയുന്ന ഫെബ്രുവരി 10 ലെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ഒക്യുപെന്‍സി റജിസ്റ്റര്‍ കസ്റ്റഡിയിലെടുത്തു. സാക്ഷികളുടെ മൊഴിയെടുത്തു.
പ്രതിയുടെയും പരാതിക്കാരിയുടെയും ലഭ്യമായ മൊബൈല്‍ നമ്പറുകളുടെ കോള്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് അപേക്ഷയും നല്‍കി. ഇത്രയും കാര്യങ്ങള്‍ ശരവേഗത്തില്‍ പൂര്‍ത്തിയാക്കിയശേഷമാണു ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്.
അറസ്റ്റ് ചെയ്ത് പുറത്തിറങ്ങിയ പിസി ജോര്‍ജ് പറഞ്ഞത് 'അവരെ (പരാതിക്കാരിയുടെ പേര് പറഞ്ഞ്) യഥാര്‍ഥത്തില്‍ പീഡിപ്പിച്ചവരെല്ലാം സന്തോഷമായി റോഡില്‍ക്കൂടി നടക്കുന്നുണ്ട്. ആ സ്ത്രീയോട് ഏറ്റവും മാന്യമായി പെരുമാറിയ ഏക രാഷ്ട്രീയക്കാരന്‍ പി.സി.ജോര്‍ജ് ആണെന്ന് അവര്‍ നേരത്തേ പറഞ്ഞിട്ടുള്ളതാണ്. ഞാന്‍ കോടതിയില്‍ പോകും. നിരപരാധിയാണെന്നു തെളിയുമെന്നു ഞാന്‍ നൂറു ശതമാനം പറയുന്നു. ഇതുകൊണ്ടൊന്നും പിണറായി വിജയന്‍ രക്ഷപ്പെടില്ല. ഞാന്‍ ഏതായാലും ഒരു സ്ത്രീയെയും പീഡിപ്പിക്കുകയില്ല. എന്റെയടുത്തു വരുന്ന പത്രപ്രവര്‍ത്തകരായ പെണ്‍കുട്ടികളെയും മോളേ, ചക്കരേ, സ്വര്‍ണമേ എന്നല്ലാതെ ഞാന്‍ വിളിക്കാറില്ല.'
അതിന് ശേഷമാണ് പരാതിക്കാരിയുടെ പേര് പറഞ്ഞതിനെ മാധ്യമ പ്രവര്‍ത്തക ചോദ്യം ചെയ്തത്. അതോടെ ബഹളമായി. പിസി ജോര്‍ജ് പോലീസിനോടൊപ്പം പോയി.
പി.സി. ജോര്‍ജിന്റെ ഭാര്യ ഉഷ ജോര്‍ജും രംഗത്തെത്തി. കേസിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്. രാഷ്ട്രീയ വൈരാഗ്യമാണിത്. പിണറായിയുടെ പ്രശ്‌നങ്ങള്‍ പുറത്തു വരാതിരിക്കാനാണ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയെ വെടിവച്ചു കൊല്ലാനുള്ള ദേഷ്യമുണ്ട്. ഒരു കുടുംബം തകര്‍ക്കുന്ന പണിയാണു ചെയ്തത്. ഈ ചെയ്തതിന് പിണറായി അനുഭവിക്കും. ഒരു കുടുംബത്തെ ഇങ്ങനെ വേട്ടയാടുന്നതു ശരിയാണോ? പരാതിക്കാരി വീട്ടില്‍ വന്നിട്ടുണ്ട്. ഞാന്‍ സംസാരിച്ചിട്ടുണ്ട്. സാക്ഷിയാക്കാമെന്നു പറഞ്ഞാണു വിളിച്ചുകൊണ്ടു പോയത്. അറസ്റ്റിനെക്കുറിച്ച് സൂചന ഇല്ലായിരുന്നു. എന്നും ഉഷ പറഞ്ഞു.
https://www.facebook.com/Malayalivartha
























