അവര്‍ ഫോട്ടോഷോപ്പ് ചെയ്തു... ദിലീപ് നിരപരാധിയാണെന്ന് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തി ആര്‍. ശ്രീലേഖ; ദിലീപിന്റെ പെട്ടെന്നുള്ള ഉയര്‍ച്ചയില്‍ പലര്‍ക്കും അസൂയ; പള്‍സര്‍ സുനിയും ദിലീപും കണ്ടതിന് തെളിവോ രേഖയോ ഇല്ലെന്ന്
ദിലീപിന് അനുകൂലമായി വീണ്ടും രംഗത്ത് വരികയാണ് മുന്‍ ഡിജിപി കൂടിയായ ആര്‍ ശ്രീലേഖ. മുമ്പ് ഡിജിപിയായിരുന്ന സമയത്ത് ദിലീപിനെ ജയിലില്‍ കണ്ടത് വെളിപ്പെടുത്തിയത് ഏറെ വിവദമായിരുന്നു. തറയില്‍ കിടന്ന ദിലീപിന് കമ്പിളി പുതപ്പും മറ്റ് സഹായങ്ങളും നല്‍കിയതായും പറഞ്ഞിരുന്നു അതേറെ ചര്‍ച്ചയായി. ഇപ്പോഴിതാ സ്വന്തം യൂട്യൂബ് ചാനലിലൂടെ വീണ്ടും വെളിപ്പെടുത്തല്‍ നടത്തുകയാണ്.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് അറിഞ്ഞോ അറിയാതെയോ പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് ആര്‍. ശ്രീലേഖ പറഞ്ഞു. ദിലീപിന്റെ പെട്ടെന്നുള്ള ഉയര്‍ച്ചയില്‍ പലര്‍ക്കും അസൂയ ഉണ്ടായിരുന്നു. അയാള്‍ ചെയ്തിരുന്ന പല കാര്യങ്ങളിലും അന്ന് വളരെ ശക്തരായ പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ ദിലീപിന്റെ പേര് കേസില്‍ പറയുമെന്ന് തനിക്ക് തോന്നിയിരുന്നുവെന്ന് ശ്രീലേഖ വെളിപ്പെടുത്തുന്നു.
പള്‍സര്‍ സുനിയും ദിലീപും കണ്ടതിന് തെളിവോ രേഖയോ ഇല്ലെന്നും കേസ് നിലനില്‍ക്കില്ല എന്ന ഘട്ടം വന്നപ്പോള്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത വെറും ഊഹാപോഹങ്ങളുമായി എത്തിയ ബാലചന്ദ്രകുമാറിനെപ്പോലുള്ള സാക്ഷികളെക്കൊണ്ട് മാധ്യമങ്ങളുടെ സഹായത്താല്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും ശ്രീലേഖ പറയുന്നു. കേസിലെ ആറ് പ്രതികള്‍ നേരത്തെ ശിക്ഷിക്കപ്പെടേണ്ടതായിരുന്നു. ഇത്രയധികം ആളുകള്‍ ശിക്ഷിക്കപ്പെടാതെ പുറത്ത് ജീവിക്കുന്നു എന്നത് ശരിയല്ല.
അഞ്ച് വര്‍ഷമായി വിചാരണത്തടവുകാരനായ പള്‍സര്‍ സുനിക്ക് ശിക്ഷയില്‍ ഇളവ് ലഭിച്ചാല്‍ എന്ത് ചെയ്യും? ഏതായാലും ഒരു കുറ്റകൃത്യം നടന്നിട്ടുണ്ട്. അതിന് അവര്‍ ശിക്ഷിക്കപ്പെടേണ്ടേ? അതിന് പകരം, മറ്റൊരു വ്യക്തിക്കും കേസില്‍ പങ്കുണ്ടെന്ന് പറഞ്ഞ് അയാളെ കേസിലേക്ക് വലിച്ചിഴയ്ക്കാനും അതില്‍ കുടുക്കാനും തെളിവുകള്‍ നിരത്താനും ശ്രമിക്കുമ്പോള്‍ പൊലീസ് അപഹാസ്യരാവുകയാണ്. കേസില്‍ പൊലീസിനു സംഭവിച്ച വീഴ്ചകളടക്കം വിശദീകരിച്ചാണ് ശ്രീലേഖയുടെ തുറന്നുപറച്ചില്‍.
നിര്‍ണായകമായ പല വെളിപ്പെടുത്തലുകളും അവര്‍ നടത്തുന്നുണ്ട്, നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ നിന്നും പള്‍സര്‍ സുനി ഒരു കത്ത് എഴുതിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. സുനിയല്ല സഹതടവുകാരന്‍ വിപിന്‍ ലാല്‍ ആണ് കത്തെഴുതിയതെന്ന് പള്‍സര്‍ സുനി തന്നെ പറഞ്ഞിട്ടുണ്ട്. ആ കത്തില്‍ പല കാര്യങ്ങളും ദിലീപിനെ അഭിസംബോധന ചെയ്ത് എഴുതിയിട്ടുണ്ട്. കാശ് തരാമെന്ന് പറഞ്ഞല്ലോ അഞ്ച് തവണയായി തന്നാമതി എന്നൊക്കെയാണ് കത്തില്‍ ഉണ്ടായിരുന്നത്.
അത്യാവശ്യമായി 300 മണി ഓഡര്‍ ആയി അയച്ച് തരണമെന്നാണ് കത്തില്‍ പറഞ്ഞത്. അന്ന് പടര്‍ന്ന കഥ ഒന്നരകോടിയുടെ ക്വട്ടേഷനാണ് പള്‍സര്‍ സുനിക്ക് നല്‍കിയതെന്നും സമയം ഒത്തുവന്നപ്പോള്‍ അയാള്‍ കുറ്റം ചെയ്‌തെന്നും അതിന് അയാള്‍ക്ക് പതിനായിരം രൂപ അഡ്വാന്‍സ് നല്‍കിയെന്നുമാണ്. ആ പതിനായിരം അയാളുടെ കയ്യില്‍ വന്നെന്നതിന് തെളിവില്ല. പകരം അയാളുടെ അമ്മയുടെ പേരില്‍ കുടുംബശ്രീയില്‍ നിന്നും വന്ന പതിനായിരം രൂപ ഇതാണെന്നുമൊക്കെയായിരുന്നു പ്രചരണം. എന്തിന് അമ്മയ്ക്ക് പണം നല്‍കി, സുനിക്ക് എത്ര പണം കിട്ടി എന്നതിനൊന്നും ഉത്തരമില്ല. എല്ലാം കുഴഞ്ഞ് മറിഞ്ഞാണ് ഇതൊക്കെ കിടക്കുന്നത്.
ഒന്നര കോടിക്ക് ക്വട്ടേഷന്‍ വാങ്ങിയ ആള്‍ 300 രൂപക്ക് വേണ്ടി മണിയോഡര്‍ ചോദിച്ചുവെന്നതൊക്കെ അപഹാസ്യമായിട്ടാണ് തോന്നുന്നത്. മാത്രമല്ല കത്തെഴുതിയത് പൊലീസുകാര്‍ നിര്‍ബന്ധിച്ചിട്ടാണെന്നും കത്തില്‍ പറഞ്ഞ നടന്‍മാര്‍ക്ക് പങ്കില്ലെന്നും വിപിന്‍ ലാല്‍ പറയുന്ന വിഡിയോ പുറത്തുവന്നിരുന്നു. ഇയാള്‍ ഇക്കാര്യം പറയാന്‍ ശ്രമിക്കുമ്പോള്‍ പൊലീസുകാര്‍ ഇയാളെ തടയുന്നതൊക്കെയാണ് മാധ്യമങ്ങളിലൂടെ എല്ലാവരും കണ്ടത്.
നടി ആക്രമിക്കപ്പെട്ട സംഭവം അപലപിക്കാന്‍ വിളിച്ച് ചേര്‍ത്ത നടി നടന്‍മാരുടെ യോഗത്തിലാണ് ഇതിന് പിന്നിലൊരു ഗൂഢാലോചന ഉണ്ടെന്ന ആരോപണം ഉയര്‍ന്നതും പിന്നാലെ കേസില്‍ ദിലീപിന്റെ പേര് മാധ്യമങ്ങളിലൂടെ വരുന്നതും. മാധ്യമങ്ങളെ സ്വാധീനിച്ച് കഴിഞ്ഞാല്‍ പ്രത്യേകിച്ച് വിശ്വാസത്യയുള്ള പത്രങ്ങളിലെ മാധ്യമപ്രവര്‍ത്തകരെ, അവരെ വിശ്വസിപ്പിക്കുന്ന രീതിയില്‍ കഥകള്‍ പറഞ്ഞ് കൊടുത്താല്‍ അവര്‍ ഇത് എഴുതാന്‍ തുടങ്ങും. അങ്ങനെയൊരു പ്രവണത ഈ അടുത്ത് മാധ്യമങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ട്. അത് ഒരിക്കല്‍ നടന്നാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല. ഇതൊക്കെ പല കേസുകളിലും ഉണ്ടായിട്ടുണ്ട്.
സാധരണ ഗതിയില്‍ വിചാരണ തടവുകാരെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോള്‍ ജയിലിലെ പൊലീസ് ഉദ്യോഗസ്ഥര്‍ കൃത്യമായി ദേഹപരിശോധന ഉള്‍പ്പെടെ നടത്തിയാണ് ജയിലിന് പുറത്ത് നില്‍ക്കുന്ന കോടതിയിലേക്ക് അവരെ കൊണ്ടുപോകേണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നത്. തിരിച്ചെത്തുമ്പോഴും അതുപോലെ പരിശോധിക്കും. വസ്ത്രമഴിച്ച് വരെ പരിശോധന നടത്തും. സഹതടവുകാരന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് പള്‍സര്‍ സുനി തിരിച്ച് വരുമ്പോള്‍ ചെരിപ്പിനുള്ളില്‍ ഒളിപ്പിച്ചാണ് ഫോണ്‍ കൊണ്ടുവന്നതെന്നാണ്. അതൊരിക്കലും വിശ്വസിക്കാന്‍ പറ്റില്ല. അവര്‍ പുറത്ത് ഉപയോഗിക്കുന്ന ചെരിപ്പല്ല അകത്ത് ഉപയോഗിക്കുന്നത്. എല്ലാ സെല്ലിലും വിഡിയോ ക്യാമറയുണ്ട്. ക്യാമറ പരിശോധിച്ചപ്പോള്‍ പള്‍സര്‍ സുനി കിടന്ന് കൊണ്ട് ഫോണ്‍ ഉപയോഗിച്ചതായും ഫോണിന്റെ റിഫ്‌ലക്ഷന്‍ മതിലില്‍ പതിഞ്ഞതായി കണ്ടെത്തിയതിന്റെ വിഡിയോ റെക്കോഡിങും ഉണ്ടായിരുന്നു. എന്നാല്‍ ഫോണ്‍ ഉപയോഗിച്ച കാര്യം പ്രതികള്‍ സമ്മതിച്ചില്ല. ആ നമ്പര്‍ എവിടുന്ന് കിട്ടി എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രതികളോട് ചോദിച്ചെങ്കിലും അവര്‍ പറയാന്‍ തയ്യാറായില്ല.
ഇത് സംബന്ധിച്ച കൂടുതല്‍ പരിശോധനയില്‍ സുനിയെ കോടതിയില്‍ കൊണ്ടുപോയ ജയിലിന് പുറത്തുള്ള പൊലീസുകാരന്‍ ഇവരെ തിരികെ എത്തിക്കാന്‍ നേരം ജയിലിന് ഉള്ളിലേക്ക് കടന്നതായും സുനിയുടെ ചെവിയില്‍ എന്തോ പറയുന്നതായുമുള്ള രംഗങ്ങളും ജയിലിലെ ക്യാമറയില്‍ പതിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ആ പൊലീസുകാരനായിരിക്കും ഇയാള്‍ ഫോണ്‍ സുനിക്ക് കൈമാറിയതെന്നാണ് ഞങ്ങളുടെ നിഗമനം.ഫോണ്‍ ഉപയോഗിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ഡിജിപിക്ക് കത്ത് നല്‍കിയെങ്കിലും ഇത് സംബന്ധിച്ച് യാതൊരു മറുപടിയും എനിക്ക് ലഭിച്ചിരുന്നില്ലെന്നും ശ്രീലേഖ പറഞ്ഞു.
"
https://www.facebook.com/Malayalivartha