എല്ലാം മാറി മറിയുന്നു... നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രധാന തൊണ്ടിമുതലായ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് തുറന്നതാരെന്ന് കണ്ടെത്താനുള്ള അന്വേഷണം തുടരുന്നു; വിവോ ഫോണിലിട്ടു തുറന്നയാളെ കണ്ടെത്താനുള്ള അന്വേഷണം നീളുന്നത് 10 പേരിലേക്ക്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് വല്ലാത്തൊരു വഴിത്തിരിവിലേക്കാണ് എത്തിയിരിക്കുന്നത്. നടി സംശയിച്ച പല കാര്യങ്ങളും ശരിയാണെന്ന് വരികയാണ്. ക്വട്ടേഷന്‍പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രധാന തൊണ്ടിമുതലായ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് വിവോ ഫോണിലിട്ടു തുറന്നയാളെ കണ്ടെത്താനുള്ള അന്വേഷണം 10 പേരിലേക്ക് നീളുകയാണ്.
മെമ്മറി കാര്‍ഡ് വിചാരണക്കോടതിയില്‍ കൊണ്ടുവന്ന 2021 ജൂലൈ 19ന് ഉച്ചയ്ക്കു 12.19 മുതല്‍ 12.54 വരെ ജിയോ സിം കാര്‍ഡുള്ള വിവോ ഫോണ്‍ ഉപയോഗിച്ചിരിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള 10 പേരാണു നിരീക്ഷണത്തിലുള്ളത്. ഈ ദിവസത്തെ ഇവരുടെ ഫോണ്‍ വിളി രേഖകള്‍ (സിഡിആര്‍) അന്വേഷണസംഘം പരിശോധിച്ചു തുടങ്ങി. വിവോ ഫോണില്‍ മെമ്മറി കാര്‍ഡിട്ട് 35 മിനിറ്റ് സമയം പരിശോധിച്ചിട്ടുണ്ട്.
ഇത് അബദ്ധത്തില്‍ സംഭവിച്ചതല്ല. പെന്‍ഡ്രൈവിലേക്കു പകര്‍ത്തിയിട്ടുള്ള ദൃശ്യങ്ങളാണു പ്രതിഭാഗത്തെ കാണിക്കാറുള്ളത്. ഇതിലില്ലാത്ത എന്തെങ്കിലും ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലുണ്ടോയെന്നറിയാനുള്ള ആകാംക്ഷയാവാം കുറ്റകൃത്യത്തിനു വഴിയൊരുക്കിയതെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
എത്രയും വേഗം തുറന്നയാളെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മെമ്മറി കാര്‍ഡ് പരിശോധിക്കാനുള്ള സ്വാതന്ത്ര്യം വിചാരണക്കോടതിയില്‍ ലഭിച്ചിരിക്കാന്‍ സാധ്യതയുള്ള കോടതി ഉദ്യോഗസ്ഥര്‍, അന്വേഷണ സംഘത്തിലെ അംഗങ്ങള്‍, അഭിഭാഷകര്‍, പ്രോസിക്യൂഷന്‍ ടീം അംഗങ്ങള്‍ എന്നിവരില്‍ സംഭവ ദിവസം കോടതിയിലെത്തിയ 10 പേരാണ് അന്വേഷണ പരിധിയിലുള്ളത്. സിഡിആറിനൊപ്പം കോടതിയിലും പരിസരത്തുമുള്ള നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കും.
മുന്‍വിധിയില്ലാതെ അന്വേഷണം നടക്കുന്നതിനാലാണ് അന്വേഷണ സംഘത്തിലെ അംഗങ്ങളുടെ സിഡിആറും പരിശോധിക്കുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഫോണ്‍ രേഖകളുടെ പരിശോധന കഴിഞ്ഞ ശേഷം മാത്രമേ നേരിട്ടുള്ള ചോദ്യംചെയ്യലുണ്ടാവൂ.
ഒന്നാം പ്രതിയുടെ അഭിഭാഷകനു ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അനുവാദം ലഭിച്ച ദിവസം, മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും അടങ്ങിയ തൊണ്ടിമുതല്‍ പാക്കറ്റ് ട്രഷറിയില്‍നിന്നു കോടതിയിലെത്തിച്ച ഘട്ടത്തില്‍ സംഭവിച്ച സുരക്ഷാ വീഴ്ചയാണു മെമ്മറി കാര്‍ഡ് മൊബൈല്‍ ഫോണിലിട്ടു പരിശോധിക്കാന്‍ ആര്‍ക്കോ അവസരം ഒരുക്കിയത്. ഇതാരാണെന്നു കണ്ടെത്തണമെന്നു വിചാരണക്കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്വകാര്യതയെ ഹനിക്കുന്ന തരത്തില്‍ കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങള്‍ വിചാരണക്കോടതിയില്‍ നിന്നു ചോര്‍ന്നതായുള്ള ഗുരുതരമായ ആരോപണം കേസിലെ അതിജീവിത നേരത്തേ ഉന്നയിച്ചിരുന്നു. പെന്‍ഡ്രൈവില്‍ സൂക്ഷിച്ച ദൃശ്യങ്ങളാണു പ്രതിഭാഗത്തെ കാണിച്ചിരുന്നത്. സംഭവദിവസം വിചാരണക്കോടതിയിലേക്കു പെന്‍ഡ്രൈവ് മാത്രം കൊണ്ടുവരേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളു.
പ്രതിഭാഗത്തിനു ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ആവശ്യമില്ലാത്ത മെമ്മറി കാര്‍ഡ് കൊണ്ടുവന്നതാണു പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കിയത്. തുടര്‍ന്നാണ് ക്വട്ടേഷന്‍ പ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ നിര്‍ണായക തൊണ്ടി മുതലായ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചത് ആരാണെന്നു കണ്ടെത്തണമെന്നു വിചാരണക്കോടതി അന്വേഷണ സംഘത്തോടു നിര്‍ദേശിച്ചത്.
ദൃശ്യങ്ങള്‍ കോടതിയില്‍ പരിശോധിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ അകത്തു പ്രവേശിപ്പിക്കരുതെന്ന കര്‍ശന നിര്‍ദേശത്തോടെയാണു ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പ്രതിഭാഗത്തിനു സുപ്രീം കോടതി അനുവാദം നല്‍കിയിരുന്നത്. അതിജീവിതയുടെ സ്വകാര്യത ഉറപ്പുവരുത്താനായി വിചാരണക്കോടതിയുടെ മേല്‍നോട്ടത്തില്‍ മാത്രമേ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പാടുള്ളു എന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അതെല്ലാം ലംഘിക്കപ്പെട്ടു എന്നാണ് കാണുന്നത്.
"
https://www.facebook.com/Malayalivartha

























