ജയിലിൽ പ്രതി കുമ്പസരിച്ചു; ആന്‍റണി രാജു കുടുങ്ങി; കള്ളത്തരങ്ങൾ പൊളിച്ചടുക്കി ഇന്‍റർപോളും; 'ജെട്ടി കേസ്' പുറത്തറിഞ്ഞത് ഇങ്ങനെ

മന്ത്രി ആന്‍റണി രാജു ഉൾപ്പെട്ട ലഹരി കേസിൽ വീണ്ടും പുതിയ തെളിവുകൾ പുറത്ത് വരികയാണ്. ഇന്‍റർപോൾ റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. തെളിവുകൾ നശിപ്പിക്കാൻ വിദേശ പൗരൻ കൈക്കൂലി നൽകിയെന്ന ഇന്‍റർപോൾ റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
കേരള പൊലീസിന് ഇന്‍റർപോൾ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ആന്‍റണി രാജുവിനെതിരായ കേസ് അന്വേഷണം തുടങ്ങിയത്. ആന്‍റണി രാജു തെളിവ് നശിപ്പിച്ചതിനാൽ വിദേശ പൗരൻ രക്ഷപ്പെട്ടിരുന്നു. പിന്നീട് ഓസ്ട്രേലിയയിൽ കൊലക്കേസിലും ഇയാൾ പ്രതിയായിരുന്നു.
അടിവസ്ത്രത്തിൽ മയക്കുമരുന്ന് കടത്തി പിടിയിലായ ഓസ്ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവദോർ സാർവലിയെ ആന്‍റണി രാജുവും കോടതി ക്ലർക്കും ചേർത്ത് രക്ഷിക്കുകയായിരുന്നു.ഈ കേസിലെ അട്ടിമറിയാണിപ്പോൾ ശ്രദ്ധേയമാകുന്നത്. ആന്‍റണി രാജുവിനെ പ്രതിയാക്കിയുള്ള കേസ് കേരള പൊലീസ് അട്ടിമറിച്ചിരുന്നുവെന്നാണ് ഉയരുന്ന ആരോപണം. തെളിവുണ്ടായിട്ടും അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് നൽകിയ കേസ് വീണ്ടും ശ്രദ്ധേയമായത് ഇന്‍റർപോൾ റിപ്പോർട്ട് കാരണമാണ് .
ആന്‍റണി രാജുവും കോടതി ക്ലർക്ക് ജോസും തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടി. ഇതോടെ ഹൈക്കോടതി ആൻഡ്രൂ വിനെ വെറുതെവിടുകയായിരുന്നു. 1991 ൽ ഇന്ത്യ വിട്ട ആൻ്ഡു ഓസ്ട്രേലിയയിലെത്തിതിന് പിന്നാലെ കൊലക്കേസിൽ പ്രതിയായി.
ഷെക്കറി ബെല്ല എന്നയാളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ആൻഡ്രൂ കൂട്ടുപ്രതി വെസ്ളി ജോണിനോട് ജയിലിൽ കിടക്കുമ്പോൾ കേരളത്തിലെ കേസിൽ രക്ഷപ്പെട്ട വിവരം പറഞ്ഞു . കോടതി ക്ലർക്കിന് കൈക്കൂലി നൽകി തൊണ്ടി മുതൽ മാറ്റി രക്ഷപ്പെട്ടെന്നായിരുന്നു ആരോപണം. വെസ്ളി ഇക്കാര്യം മെൽബെൺ പൊലീസിനോട് വ്യക്തമാക്കി.
മെൽബെൺ പൊലീസ് ഇൻറർപോൾ വഴി ആൻഡ്രു രക്ഷപ്പെട്ട കാര്യം കേരള പൊലീസ് മേധാവിയെ അറിയിച്ചു . 1996 ജനുവരിയിലായിരുന്നു ഇത് സംഭവിച്ചത് . എന്നാൽ ഇടത് സർക്കാർ ഭരണകാലത്ത് ഈ റിപ്പോർട്ട് കുറെ ദിവസം പൊലീസ് ആസ്ഥാനത്ത് മറച്ചു വച്ചിരുന്നു. പിന്നീട് സർക്കാർ മാറി. അപ്പോൾ ദക്ഷിണമേഖാല ഐജി ടിപി സെൻകുമാറാണ് ഇൻറർപോൾ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ തൊണ്ടി മുതൽ നശിപ്പിച്ച കേസ് വീണ്ടും അന്വേഷിക്കാൻ തുടങ്ങിയത് .
ഈ അന്വേഷണത്തിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ തൊണ്ടി മുതലായ അടിവസ്ത്രം വെട്ടിച്ചെറുതാക്കി മറ്റൊരു നൂലുകൊണ്ട് തുന്നിയതായി കണ്ടെത്തുകയും ചെയ്തു . തൊണ്ടി മുതൽ നശിപ്പിച്ചതിന് ആൻറണിരാജുവിനെയും കോടതി ക്ലർക്ക് ജോസിനെയം പ്രതിയാക്കി കുറ്റപത്രം നൽകുകയായിരുന്നു . ഇന്‍റർപോൾ വരെ റിപ്പോർട്ട് ചെയ്ത അപൂർവ്വമായ കേസാണിത്. വിചാരണ പോലും പൂർത്തിയാകാതെ കേസ് മെല്ലെ പോകുകയാണ്.
ഗൂഢാലോചന, രേഖകളില്‍ കൃത്രിമം, വഞ്ചന, രേഖകളില്‍ കൃത്രിമം കാണിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് കുറ്റങ്ങള്‍. ഇതിനിടെ കേസില്‍ ജാമ്യമെടുത്ത ആന്റണി രാജു തെരഞ്ഞെടുപ്പില്‍ മത്സരിച്ച് മന്ത്രിയുമായി. ഇതോടെ മയക്കുമരുന്ന് കേസിലെ പ്രതിയെ സഹായിച്ചുവെന്ന ഗുരുതര കുറ്റകൃത്യത്തിലെ വിചാരണ വേഗത്തിലാക്കാന്‍ സര്‍ക്കാരും കോടതിയെ സമീപിച്ചിട്ടില്ല.
ഇതേ കേസില്‍ പ്രതിയായതിനാല്‍ 2006ല്‍ ആന്റണി രാജുവിന് സീറ്റ് നിഷേധിച്ചിരുന്നു. എന്നാല്‍ കേസ് പ്രതിയായ വിവരമുള്‍പ്പെടെ പരസ്യം നല്‍കിയ ശേഷമാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും തന്റെ അഭിഭാഷകന്‍ കൃത്യമായി കോടതിയില്‍ ഹജരാകുന്നുണ്ടെന്നുമാണ് മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha

























