കുപ്രസിദ്ധ ഗുണ്ട അച്ചു സന്തോഷിനെ മൂന്നാം തവണയും കാപ്പ ചുമത്തി ജയിലിൽ അടച്ചു

കുപ്രസിദ്ധ ഗുണ്ടയെ മൂന്നാമത്തെ പ്രാവശ്യവും കാപ്പാ ചുമത്തി ജയിലിലടച്ചു. അതിരമ്പുഴ പടിഞ്ഞാറ്റും ഭാഗം കോട്ടമുറി പ്രിയദർശനികോളനിയിൽ തൊടിമാലിയിൽ വീട്ടിൽ അച്ചു സന്തോഷ് (32) നെയാണ് കാപ്പ ചുമത്തി തിരുവനന്തപുരം സെൻട്രൽ ജയിലിൽ ജയിലിടച്ചത്. കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ മയക്കു മരുന്ന്, ഗുണ്ടാ-ക്വട്ടേഷൻ ഉൾപ്പടെ നിരവധി ക്രിമിനൽ കേസ്സുകളിൽ ഇയാൾ പ്രതിയാണ്.
കോട്ടയം ജില്ലാ പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിരോധിത മയക്കുമരുന്നുകൾ കൈവശം സൂക്ഷിക്കുക, കൊലപാതകശ്രമം, തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് മുൻപ് രണ്ട് തവണ കാപ്പാ നടപടികൾ നേരിട്ടിട്ടുള്ളയാളാണ് അച്ചു സന്തോഷ്. കഴിഞ്ഞ ഏപ്രിലിൽ കരുതൽ തടങ്കലിൽ നിന്നും പുറത്തുവന്ന ശേഷം വീണ്ടും ക്രിമിനൽ സംഘർഷങ്ങളുമായി ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു.
ഏറ്റുമാനൂർ, കടുത്തുരുത്തി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ക്രിമിനലുകളുമൊത്ത് തൃശ്ശൂർ ജില്ലയിലെ ചേർപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ആക്രമണം അഴിച്ചു വിട്ടിരുന്നു. ഇവിടെ ക്വട്ടേഷൻ പ്രവർത്തനത്തിനായി ചെല്ലുകയും തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തുവാൻ ശ്രമിക്കുകയും ചെയ്ത കേസ്സിൽ ജാമ്യത്തിൽ കഴിഞ്ഞുവരവെയാണ് കാപ്പാ നിയമ പ്രകാരം മൂന്നാമതും അറസ്റ്റ് ചെയ്തത്. നിരന്തര കുറ്റവാളികളുടെ പട്ടിക തയ്യാറാക്കി, കൂടുതൽ പേർക്ക് കാപ്പ ചുമത്തുന്നതുൾപ്പടെയുള്ള നടപടി അടിയന്തിരമായി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്ക് പറഞ്ഞു.
https://www.facebook.com/Malayalivartha























