സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി മാണി. സി. കാപ്പൻ... കാപ്പൻ ബിജെപിയിലേക്ക്?

താന്‍ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മാണി സി കാപ്പന്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നത് ശരിയാണെന്നും എന്നാല്‍ അതില്‍ രാഷ്ട്രീയമില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.
പാലാക്കാർ തന്നിലർപ്പിച്ച വിശ്വാസത്തിന് കോട്ടം വരുത്തുകയില്ല. ജനം ഏൽപിച്ച ജോലി ഇട്ടെറിഞ്ഞ് മാറി മാറി പോകാൻ താനില്ല. അഭ്യൂഹങ്ങളും വ്യാജ പ്രചാരണങ്ങളും ആസൂത്രിതമായി നടക്കുന്നുണ്ട്. കുറച്ചുനാൾ മുമ്പ് അഭ്യൂഹക്കാർ മന്ത്രി ശശീന്ദ്രനെ മാറ്റി തന്നെ എൽ.ഡി.എഫിൽ എത്തിച്ചു മന്ത്രിയാക്കിയിരുന്നു. പാലായുടെ വികസനം അട്ടിമറിക്കാൻ കേരള കോൺഗ്രസ് എം ശ്രമിക്കുകയാണെന്ന് മാണി സി. കാപ്പൻ കുറ്റപ്പെടുത്തി.
താന്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ദ്രൗപതി മുർമുവിന് വോട്ട് ചെയ്തിട്ടില്ല. അങ്ങനെ ചെയ്താൽ അത് തുറന്ന് പറയാനുള്ള ധൈര്യം തനിക്കുണ്ട്. പാലയിലെ വികസന പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്ന ‘തോറ്റ എം. എൽ. എ’ ആണ് വ്യാജപ്രചാരണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസം ബിജെപിയിലേയ്ക്ക് പോകുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നും രാഷ്ട്രീയമല്ലെ, കാലം മാറി വരുമെന്നായിരുന്നു മാണി സി കാപ്പന്റെ മറുപടി.
കേരള കോൺഗ്രസ് എമ്മിനെ യു.ഡി.എഫിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ പാലായിലെ കോൺഗ്രസുകാരോട് ചോദിച്ചാൽ ഉത്തരം കിട്ടുമെന്ന് കാപ്പൻ പറഞ്ഞു. ചിന്തൻ ശിബിരത്തിലെ അഭിപ്രായം കോൺഗ്രസിന്‍റേതാണ്. അത് പറയാൻ അവർക്ക് സ്വാതന്ത്ര്യമുണ്ട്. വിഷയം യു.ഡി.എഫിൽ ചർച്ചക്ക് വന്നിട്ടില്ല. വന്നാൽ പാർട്ടിയിൽ ചർച്ചചെയ്ത് അഭിപ്രായം പറയും. യു.ഡി.എഫിൽ ഡി.സി.കെക്ക് അർഹമായ പരിഗണന ലഭിക്കുന്നുണ്ട്.
കെ. സുധാകരനെപ്പറ്റി മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ആഘോഷിക്കുകയാണെന്നും കാപ്പന്‍ കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ട പ്രകാരമാണ് കാപ്പന്റെ വിശദീകരണമെന്ന് കരുതുന്നു.
രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ കാപ്പനെ വിളിച്ച് അതൃപ്തി അറിയിച്ചതായാണ് വിവരം. നേരത്തേ യു.ഡ.എഫ് വേദികളില്‍ സ്ഥിരമായി തഴയപ്പെടുന്നു എന്ന പരാതിയും കാപ്പന്‍ ഉയര്‍ത്തിയിരുന്നു. ഇതിനിടെ മാണി സി കാപ്പനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി മധ്യമേഖല അധ്യക്ഷന്‍ എന്‍ ഹരി രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha



























