വീട്ടിൽ നിന്ന് ഇറങ്ങിയത് മോഡലിംഗിനെന്ന് പറഞ്ഞ്; എം.ഡി.എം.എയുമായി പിടിയിലായപ്പോൾ നെഞ്ചത്തടിച്ച് കരഞ്ഞ് കുടുംബം: പന്തളത്തെ ലഹരി വേട്ടയിൽ പുറത്ത് വരുന്ന വിവരങ്ങൾ ഇങ്ങനെ...

കഴിഞ്ഞ ദിവസമാണ് തെക്കൻ കേരളത്തിലെ ഏറ്റവും വലിയ ലഹരിവേട്ട പന്തളത്ത് നടന്നത്. എംഡിഎംഎ കച്ചവടം നടത്തുന്നതിനിടെ യുവതി അടക്കം അഞ്ചംഗ സംഘമാണ് പോലീസ് പിടിയിലായത്. അടൂര്‍ പറക്കോട് സ്വദേശി രാഹുൽ (29), കൊല്ലം കുന്നിക്കോട് സ്വദേശിനി ഷാഹിന (23), പള്ളിക്കല്‍ പെരിങ്ങനാട് സ്വദേശി ആര്യൻ (21), പന്തളം കുടശനാട് സ്വദേശി വിധു കൃഷ്ണന്‍(20), കൊടുമണ്‍ സ്വദേശി സജിന്‍ (20) എന്നിവരാണ് പിടിയിലായത്. ഇവരെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുമെന്നും ലഹരിമരുന്നിന്റെ ഉറവിടത്തെപ്പറ്റി അന്വേഷിക്കുമെന്നും ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
എംഡിഎംഎ കച്ചവടത്തിൽ കൂടുതൽ പേർ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കും. മോഡലിങ്ങിന് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ ഷാഹിനയെ സംഘം ഒപ്പം ചേർത്തത് കച്ചവടം മെച്ചപ്പെടുത്താനായിരുന്നു. അടൂര്‍ കേന്ദ്രമാക്കി പത്തനംതിട്ട, കൊല്ലം, ആലപ്പുഴ തുടങ്ങിയ ജില്ലകളില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ വില്‍ക്കുന്നവരാണ് പ്രതികളെന്ന് ചോദ്യം ചെയ്യലില്‍ വെളിവായിട്ടുണ്ട്. ബെംഗളൂരുവില്‍നിന്നാണ് എം.ഡി.എം.എ. എത്തിച്ചതെന്ന് പ്രതികള്‍ സമ്മതിച്ചു. 10 ഗ്രാംവരെയേ കൈവശമുള്ളൂവെങ്കില്‍ ജാമ്യം കിട്ടുമെന്നതിനാല്‍, ഒരുമിച്ച് വലിയ അളവില്‍ രഹസ്യകേന്ദ്രത്തില്‍ എത്തിച്ചശേഷം ചെറിയ അളവില്‍ വിതരണം ചെയ്യുകയായിരുന്നു.
പല വിദ്യാലയങ്ങളും കാമ്പസുകളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അറസ്റ്റിലായ രാഹുലാണ് കേസിലെ മുഖ്യപ്രതിയെന്നും ഇയാളുടെപേരില്‍, മയക്കുമരുന്ന് കടത്തിയതിന് കേസ് നിലവിലുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. പ്രതികൾ വിൽപന നടത്തുന്ന വില കണക്കാക്കിയാൽ ഒന്നരക്കോടിയോളം രൂപ വിലമതിക്കുമെന്നാണ് പോലീസ് പറയുന്നത്.
ഇവർ ഉപയോഗിച്ചിരുന്ന 9 മൊബൈൽ ഫോണുകളും 2 കാറുകളും ബൈക്കും പെൻ ഡ്രൈവും പൊലീസ് കസ്റ്റഡിയിൽ എടുത്തു. മണികണ്ഠന്‍ ആല്‍ത്തറയ്ക്ക് സമീപമുള്ള ഒരു ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ച് വരികയായിരുന്ന രാഹുല്‍, ഷാഹിന, ആര്യന്‍ എന്നിവരാണ് ആദ്യം പിടിയിലായത്. ഇവിടെ നിന്ന് നാല് ഗ്രാം എം.ഡി.എം.എ. മാത്രമാണ് പോലീസിന് ലഭിച്ചത്. ഒപ്പം തന്നെ 50 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
ഇവരുടെ ഫോണില്‍ നിന്ന് സംഘാംഗങ്ങളായ മറ്റു രണ്ട് പേരെ ഹോട്ടല്‍മുറിയിലേക്ക് പോലീസ് തന്ത്രപൂര്‍വം വിളിച്ചുവരുത്തുകയായിരുന്നു. എം.ഡി.എം.എയുമായി വരണമെന്ന് ഇവര്‍ക്ക് നിർദ്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് വിധു കൃഷ്ണന്‍, സജിന്‍ എന്നിവര്‍ മയക്കുമരുന്നുമായി ഹോട്ടല്‍ മുറിയിലെത്തുകയായിരുന്നു. ഇവരുടെ കൈവശം 150 ഗ്രാം എം.ഡി.എം.എ. ഉണ്ടായിരുന്നു. തുടർന്ന് ഇവരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. രണ്ട് ആഡംബര കാറും ഒരു ബൈക്കും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഗര്‍ഭനിരോധന ഉറകള്‍, ലൈംഗിക ഉത്തേജനമരുന്ന്, കഞ്ചാവ് പൊതി, കുരുമുളക് സ്‌പ്രേ തുടങ്ങിയവയും കണ്ടെടുത്തു. അറസ്റ്റിലായ ആര്‍.രാഹുല്‍(29), ഷാഹിന(23), പി.ആര്യന്‍(21), വിധു കൃഷ്ണന്‍(20), സജിന്‍(20) എന്നിവരെ കോടതി റിമാൻഡ് ചെയ്തു.
ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് ടീമിന്റെ നേത്യത്വത്തിൽ നടത്തിയ റെയിഡിലാണ് സംഘം പിടിയിലായത്. ജില്ലാ നർകോട്ടിക് സെൽ ഡിവൈഎസ്പി കെ.എ.വിദ്യാധരൻ, അടൂർ ഡിവൈഎസ്പി ആർ.ബിനു എന്നിവർ നേതൃത്വം നൽകി. ഡാൻസാഫ് സംഘത്തിലെ എസ്‌ഐ അജി സാമുവൽ, എഎസ്ഐ അജികുമാർ, സിപിഒമാരായ മിഥുൻ ജോസ്, ശ്രീരാജ്, അഖിൽ, ബിനു, സുജിത്, വനിതാ പൊലീസ് ഇൻസ്പെക്ടർ ലീലാമ്മ, പന്തളം പൊലീസിലെ എസ്ഐമാരായ ബി.എസ്.ശ്രീജിത്ത്, എച്ച്.നജീബ്, സിപിഒമാരായ എസ്.അൻവർഷ, രാജേഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
https://www.facebook.com/Malayalivartha