നാട്ടിലെത്തിയ യുവാവ് ചികിത്സ തേടാതെ പന്തുകളിക്കാൻ പോയി: ഇതോടെ സമ്പർക്കപ്പട്ടികയിൽ 15 പേർ; മങ്കിപോക്സ് പരിശോധനാ ഫലം ഇന്ന്

തൃശൂരിൽ മങ്കിപോക്സ് ലക്ഷണങ്ങളോടെ മരിച്ച 22കാരന്റെ പരിശോധനാ ഫലം ഇന്ന് കിട്ടും. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയ്ക്ക് ശേഷം പൂനെ ലാബിലേക്ക് സാംപിൾ അയച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ്. എന്നാൽ മുൻപ് വിദേശത്തു വച്ചു നടത്തിയ പരിശോധനാ ഫലം മങ്കിപോക്സ് പോസിറ്റീവ് ആയിരുന്നെന്നാണ് റിപ്പോർട്ട്.
അതേസമയം 21ന് കേരളത്തിലെത്തിയ യുവാവ് കുടുംബാംഗങ്ങൾക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. മാത്രമല്ല നാല് സുഹൃത്തുക്കൾ ചേർന്നാണ് ഇയാളെ വിമാനത്താവളത്തിൽ നിന്ന് കൊണ്ടുവന്നതെന്നും, തുടർന്ന് നാട്ടിലെത്തിയ യുവാവ് പന്തുകളിക്കാൻ പോയിരുന്നതായും റിപ്പോർട്ടുണ്ട്. തുടർന്ന് 27ന് മാത്രമാണ് ഇയാൾ ആശുപത്രിയിലെത്തിയത്. ഇതിനു ശേഷം ചികിത്സ തേടാൻ വൈകിയതടക്കമുള്ള കാര്യങ്ങൾ ഉന്നതതല സംഘം പരിശോധിക്കും.
ഇപ്പോൾ കുടുംബാംഗങ്ങളും ആരോഗ്യപ്രവർത്തകരുമടക്കം 15 പേർ സമ്പർക്കപ്പട്ടികയിൽ ഉണ്ട്. പുന്നയൂർ പഞ്ചായത്തിലെ എട്ടാം വാർഡിലാണ് മരിച്ച യുവാവിന്റെ വീട്. ഇയാളുടെ നില ഗുരുതരമായപ്പോഴാണു ബന്ധുക്കൾ വിദേശത്തെ പരിശോധനാ റിപ്പോർട്ട് ആശുപത്രി അധികൃതർക്ക് നൽകിയത്. തുടർന്ന് ഇതിന്റെ അടിസ്ഥാനത്തിൽ യുവാവിന്റെ റൂട്ട് മാപ്പ് തയ്യാറാക്കുകയും, സമ്പർക്ക പട്ടികയിൽ ഉള്ളവരോട് നിരീക്ഷണത്തിൽ പോകാനും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല പരിശോധനാ ഫലം വരുന്ന മുറയ്ക്ക് പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ പുന്നയൂർ പഞ്ചായത്ത് ആശാ വർക്കർമാർ ഉൾപ്പടെയുള്ളവരുടെ യോഗവും വിളിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha