കേരളത്തിലെ നാല് മണിക്കൂർ മഴ... പൊലിഞ്ഞത് നാല് ജീവനുകൾ.. പ്രളയ ഭീതിയിലാണ് താഴ്ന്ന പ്രദേശങ്ങൾ... കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം, ഒരു മണിക്കൂറിൽ 60 മില്ലിമീറ്റർ മഴ....

ഈരാറ്റുപേട്ട/മുണ്ടക്കയം ∙ പെരുമഴയിലും ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും വലഞ്ഞ് ജില്ലയുടെ കിഴക്കൻ മേഖല. പ്രളയ ഭീതിയിലാണ് ജില്ലയുടെ താഴ്ന്ന പ്രദേശങ്ങൾ. മൂന്നിലവ്, മേലുകാവ്, തലനാട് പഞ്ചായത്തുകളിലാണ് വ്യാപക നാശം. വാകക്കാട് കളത്തൂക്കടവ് റോഡിൽ പാലത്തിന്റെ അപ്രോച്ച് റോഡും സംരക്ഷണ ഭിത്തിയും തകർന്നു. മേച്ചാൽ–വാളകം റോഡ് ഗതാഗത യോഗ്യമല്ലാതായി.
മൂന്നിലവ് പഞ്ചായത്തിലെ ഒന്നാം വാർഡിൽ കയ്യാലയ്ക്കകത്ത് ജൈനമ്മ എസക്കിയേലിന്റെ വീട് അപകടാവസ്ഥയിലായ നിലയിൽ.
കൂട്ടിക്കൽ, മുണ്ടക്കയം പഞ്ചായത്തുകളിൽ ഒക്ടോബറിൽ പ്രളയമുണ്ടായ പ്രദേശങ്ങൾ വീണ്ടും ഭീഷണിയിലായി. പൊൻകുന്നം - വിഴിക്കിത്തോട് - കുറുവാമൂഴി റോഡിൽ 14 വീടുകൾ ഒലിച്ചു പോയ പ്രദേശത്ത് വീണ്ടും വെള്ളം കയറി. മുണ്ടക്കയം പുത്തൻചന്തയിൽ 20 വീടുകളിൽ വെള്ളം കയറിയതോടെ ആളുകൾ കെഎസ്ആർടിസിക്കായി നിർമിച്ച കെട്ടിടത്തിലേക്ക് മാറി. കഴിഞ്ഞ പ്രളയത്തിൽ തകർന്ന കടകളും വീടുകളും അടുത്തിടെയാണ് പലരും വീണ്ടും നിർമിച്ചത്.
ഉരുൾപൊട്ടിയതിനെത്തുടർന്ന് തലനാട് - മേലടുക്കം റോഡ് തകർന്ന നിലയിൽ.
പാലായിൽ മൂന്നാനി, കൊട്ടാരമറ്റം പ്രദേശങ്ങളിൽ ഇന്നലെ രാത്രിയോടെ വെള്ളം കയറിത്തുടങ്ങി.തീക്കോയി - മംഗളഗിരി - മാർമല- അരുവി റോഡിൽ എസ്റ്റേറ്റ് ഭാഗത്ത് ഉരുൾപൊട്ടി. അപകടമില്ല. മംഗളഗിരി 30 ഏക്കർ റോഡിൽ ഗതാഗത തടസ്സം. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു.
ചെളിനിറമായിരുന്നു മൂന്നിലവ് ടൗണിന്. ഞായറാഴ്ച വെള്ളം കയറിയ കടകൾ കഴുകി വൃത്തിയാക്കി ഒരുവിധം ഒതുക്കിയപ്പോഴാണ് ഇന്നലെ ഉച്ചയോടെ ചെളിവെള്ളം വീണ്ടുമെത്തിയത്. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ എല്ലാം വെള്ളം കയറി. ഞായറാഴ്ച വൈകിട്ട് ആറോടെയാണ് ഇവിടെ ആദ്യം വെള്ളം കയറിയത്.
ഇളംകാട് ടോപ് മൂപ്പൻമലയിൽ കഴിഞ്ഞ പ്രളയത്തിൽ തകർന്ന പാലത്തിന് പകരമായി നിർമിച്ച തടിപ്പാലം ഇന്നലെ ഒഴുക്കിൽ തകർന്നപ്പോൾ.
ഞായറാഴ്ചയായതിനാൽ പല വ്യാപാര കേന്ദ്രങ്ങളും തുറന്നിരുന്നില്ല. അതിനാൽ സാധനങ്ങൾ മാറ്റാനും സാധിച്ചില്ല. മാവേലി സ്റ്റോർ, റേഷൻ കട എന്നിവയിൽ അടക്കം വെള്ളം കയറി. പഞ്ചായത്ത് ഓഫിസിന്റെ താഴത്തെ നിലയിലും വെള്ളം കയറി. ഇവിടെ നിറയെ ചെളിയാണ്. ഇന്നലെ ഉച്ചയോടെ എല്ലാം വൃത്തിയാക്കി തീരാറായപ്പോഴാണ് വീണ്ടും വെള്ളം കയറിയത്.
കനത്ത മഴയിൽ ഈരാറ്റുപേട്ട – തൊടുപുഴ റോഡിൽ കളത്തുക്കടവ് ഭാഗത്ത് റോഡിൽ വെള്ളം കയറിയപ്പോൾ.
ടൗണിന് താഴെ 4 വർഷം മുൻപ് നിർമിച്ച ചെക് ഡാമാണ് വെള്ളപ്പൊക്കത്തിന് കാരണമെന്നുനാട്ടുകാർ പറയുന്നു. നേരത്തേ ടൗണിന് സമീപം വെള്ളം എത്തിയിരുന്നെങ്കിലും കടകളിൽ കയറിയിരുന്നില്ലെന്നും ഇവർ പറയുന്നു.
മുണ്ടക്കയത്ത് ഇന്നലെ ഒരു മണിക്കൂറിൽ ലഭിച്ചത് 60 മില്ലിമീറ്റർ മഴ. ഹൈഡ്രോളജി വകുപ്പിന്റെ കണക്കുപ്രകാരം ഇന്നലെ 2.30 മുതൽ 3.30 വരെ ലഭിച്ച മഴയുടെ കണക്കാണിത്.ഞായറാഴ്ച മുണ്ടക്കയത്ത് ലഭിച്ചത് 220 മില്ലിമീറ്റർ മഴയാണ്. അതിതീവ്ര മഴയുടെ പരിധിയിൽ വരുന്ന മഴയാണ് ഇവിടെ പെയ്തത്. തീക്കോയി മേഖലയിൽ 190 മില്ലീമീറ്റർ മഴ കിട്ടിയിരുന്നു. ഇതോടെ മേഖലയിലെ ആറുകളും തോടുകളും നിറഞ്ഞു കവിഞ്ഞു.
48 വീടുകൾക്ക് ഭാഗിക നാശം
മഴക്കെടുതിയിൽ ജില്ലയിലെ 48 വീടുകൾക്ക് ഭാഗിക നാശമെന്ന് റവന്യു വിഭാഗത്തിന്റെ പ്രാഥമിക വിലയിരുത്തൽ.
മീനച്ചിൽ താലൂക്ക്
മൂന്നിലവ് വില്ലേജ് - 2 മേലുകാവ് - 2 തലനാട് -1, ഈരാറ്റുപേട്ട - 40, പൂഞ്ഞാർ നടുഭാഗം - 1
കാഞ്ഞിരപ്പള്ളി താലൂക്ക്
കോരുത്തോട് വില്ലേജ്– 2.
കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം
പശ്ചിമ ഇന്ത്യൻ തീരത്തു കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം വർധിക്കുമെന്ന നിഗമനം ശരിവച്ച് കാലാവസ്ഥാ മാറ്റം. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റഡാർ റിസർച് ഡയറക്ടർ ഡോ.എസ്.അഭിലാഷിന്റെ നേതൃത്വത്തിൽ ഗവേഷക വിദ്യാർഥി എ.വി.ശ്രീനാഥ് നടത്തിയ പഠനത്തിലാണ് കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം വർധിക്കുമെന്നു കണ്ടെത്തിയത്.
മേഘങ്ങൾ കൂടുതൽ ഉയരത്തിൽവളരുകയും ഇതുമൂലം മഴ രൂപീകരണ പ്രക്രിയ വർധിക്കുകയും മഴവെള്ളത്തിന്റെ അളവു കൂടുകയും ചെയ്യുന്നു. ഉയരത്തിൽ വളരുന്ന ഉയർന്ന സംവഹന ശേഷിയുള്ള കൂമ്പാര മേഘങ്ങളുടെ ക്രമാനുഗതമായ മാറ്റം കൂടുതൽ കാണുന്നത് കേരളത്തോട് ചേർന്നുള്ള കടൽത്തീരത്താണ്. മേഘ വിസ്ഫോടനത്തിനു കാരണമാകുന്ന ഘടനയിലേക്കുള്ള മേഘങ്ങളുടെ മാറ്റമാണ് പശ്ചിമതീരത്ത് ഉണ്ടാകുന്നതെന്നും പഠനത്തിലുണ്ട്. മഴയുടെ അളവു വർധിക്കുക, അന്തരീക്ഷത്തിന്റെ അസ്ഥിര സ്വഭാവം വർധിക്കുക തുടങ്ങിയവ പുതിയ കാലാവസ്ഥയുടെ സൂചനകളാണ്
ഇളംകാട് ടോപ് ഒറ്റപ്പെട്ടു
കഴിഞ്ഞ വർഷം ഒക്ടോബറിലെ പ്രളയത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ച കൂട്ടിക്കൽ പഞ്ചായത്തിലെ ഏഴാം വാർഡായ ഇളംകാട് ടോപ് ഒറ്റപ്പെട്ടു. ഇളംകാട് ടോപ്പിലേക്കുള്ള മ്ലാക്കര പാലം ഉൾപ്പെടെ 4 പ്രധാന പാലങ്ങളാണ് ഒക്ടോബറിലെ പ്രളയത്തിൽ തകർന്നത്. മ്ലാക്കര തോട്ടിൽ വെള്ളം ഉയർന്നതോടെയാണ് വാർഡ് വീണ്ടും ഒറ്റപ്പെട്ടത്. മ്ലാക്കരയിൽ താൽക്കാലിക പാലം ഉണ്ടെങ്കിലും ചെറു വാഹനങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കാനാവുക. മഴ കനത്തതോടെ ഇതും സാധിക്കാതെയായി. വാർഡിലെ മൂപ്പൻമലയിൽ കഴിഞ്ഞ പ്രളയത്തിൽ തകർന്ന പാലത്തിനു പകരം താൽക്കാലികമായി നിർമിച്ച തടിപ്പാലം ഇന്നലെ തകർന്നു.
ഇതോടെ മറുകരയിലുള്ള കുടുംബങ്ങൾ ഒറ്റപ്പെട്ടു. വാഗമൺ മലനിരകൾക്ക് താഴെയുള്ള ഇൗ പ്രദേശത്ത് പാലങ്ങളും റോഡുകളും തകർന്നത് നിർമിച്ചിട്ടില്ല. കഴിഞ്ഞ പ്രളയത്തിൽ നിന്നു ഗ്രാമം കരകയറി വരുന്നതിനിടെയാണ് വീണ്ടും മഴ ദുരിതം വിതച്ചത്. പ്രദേശവാസികളെ ക്യാംപുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
ബസുകൾ കുടുങ്ങി
തൊടുപുഴ– ഈരാറ്റുപേട്ട റോഡിൽ കളത്തൂക്കടവിലും പാലാ– ഈരാറ്റുപേട്ട റോഡിൽ പനയ്ക്കപ്പാലത്തും ബസുകൾ കുടുങ്ങി. തൃശൂരിലേക്കു പോയ സഞ്ചാരികൾ സഞ്ചരിച്ച ബസാണ് കളത്തൂക്കടവിൽ വെള്ളക്കെട്ടിൽ കുടുങ്ങിയത്. യാത്രക്കാർ ബസ് നന്നാക്കി പോകാനുള്ള ശ്രമം നടത്തി. ഈരാറ്റുപേട്ട–പാലാ–തൊടുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് പനയ്ക്കപ്പാലത്ത് കുടുങ്ങിയത്. യാത്രക്കാർ വെള്ളത്തിലൂടെ ഇറങ്ങി നടന്ന് വെള്ളമില്ലാത്ത പ്രദേശത്തേക്കു നീങ്ങി.
9 ദുരിതാശ്വാസ ക്യാംപുകൾ
ജില്ലയിൽ 9 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 50 കുടുംബങ്ങളിലെ 140 പേരെയാണ് ക്യാംപുകളിലേക്കു മാറ്റിയത്. കാഞ്ഞിരപ്പള്ളി അഞ്ച്, മീനച്ചിൽ നാല് എന്നിങ്ങനെയാണ് എണ്ണം.
https://www.facebook.com/Malayalivartha