സജീവന്റെ കൊലപാതകം ക്വട്ടേഷനോ? സൗമ്യ സ്വഭാവക്കാരനായ ചെറുപ്പക്കാരന്‍... കുറച്ച് ദിവസം നിങ്ങള്‍ക്കൊപ്പം ഇവനെ താമസിപ്പിക്കണം: ഇവന്‍ പ്രശ്‌നക്കാരനല്ല, ഒരു കുഴപ്പവുമുണ്ടാക്കില്ല!!! എഫ് 16-ല്‍ അതിഥിയായി അർഷാദിനെ ആദിഷ് എത്തിച്ചത് എന്തിന്? ഞെട്ടിക്കുന്ന ട്വിസ്റ്റ്

എറണാകുളത്തെ ഫ്ലാറ്റിൽ സജീവ് കൃഷ്ണയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായ അർഷാദ് തന്നെയാണ് കൊലപാതകത്തിന് പിന്നില്ലെന്ന് അന്വേഷണ സംഘം. ഇയാൾ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നും, ആരുടേയും സഹായം ലഭിച്ചിരുന്നില്ലെന്നും പോലീസ് പറയുന്നു. സജീവ് കൃഷ്ണനെ കൊലപ്പെടുത്തിയത് താൻ ഒറ്റയ്ക്കാണെന്ന് അർഷാദ് പൊലീസിനോട് സമ്മതിച്ചതായാണ് സൂചന.
സാഹചര്യ തെളിവുകൾ അടക്കം അർഷാദിന്റെ പങ്ക് മാത്രമാണ് വെളിപ്പെടുത്തുന്നതെന്ന നിഗമനത്തിൽ എത്തിയിരിക്കുകയാണ് പൊലീസ്. നിലമ്പൂര്‍ വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണനെ കൊലപ്പെടുത്തിയ ശേഷം അംജതിന്റെ ബൈക്കിലാണ് അര്‍ഷാദ് ഒളിവില്‍ പോയത്. ഇയാള്‍ക്കായി പോലീസ് പയ്യോളിയിലെ വീട്ടിലും മറ്റു ബന്ധുവീടുകളിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പിന്നീടാണ് കാസര്‍കോട്ടു നിന്ന് കണ്ടെത്തിയത്. സജീവിനെ കൊലപ്പെടുത്താൻ നേരത്തേ പദ്ധതിയിട്ട പ്രകാരമാണോ അര്‍ഷാദ് ഇവിടെ വന്നു താമസം തുടങ്ങിയത് എന്ന കാര്യത്തിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
കിടക്കവിരിപ്പും പുതപ്പും ഉപയോഗിച്ചു വരിഞ്ഞുമുറുക്കി കെട്ടിയ നിലയിലായിരുന്നു സജീവിന്റെ മൃതദേഹം. തലയിലും ദേഹത്താകമാനവും മുറിവുകളും ക്ഷതങ്ങളുമുണ്ട്. അര്‍ഷാദ് രണ്ടുമാസം മുന്‍പ് വീടുവിട്ടു പോയതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. പത്തുദിവസം മുന്‍പ് അര്‍ഷാദ് ഭാര്യക്ക് സന്ദേശമയച്ചിരുന്നു. തിരികെ വരാന്‍ 500 രൂപ വേണമെന്നായിരുന്നു ആവശ്യം. പണം കൊടുത്തെങ്കിലും അര്‍ഷാദ് തിരിച്ചെത്തിയില്ലെന്നും ഇയാളുടെ പിതാവ് പ്രതികരിച്ചിരുന്നു. സജീവ് കൃഷ്ണയ്‌ക്കൊപ്പം താമസിച്ചിരുന്ന സംഘം വിനോദയാത്ര പോയത് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇവരെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്.
കോഴിക്കോട് പയ്യോളി സ്വദേശി അര്‍ഷാദ് രണ്ടാഴ്ച മുന്‍പാണ് സുഹൃത്തിനൊപ്പം ഇവിടേക്ക് എത്തിയത്. സജീവിനെ കൂടാതെ 16-ാം നിലയിലെ ഫ്‌ലാറ്റില്‍ അംജിത്, ഷിബില്‍, അന്‍ഷാദ് എന്നിവരാണ് ഉണ്ടായിരുന്നത്. നാലുപേരുമായി ചുരുങ്ങിയ സമയത്തിനുള്ളില്‍ അര്‍ഷാദ് ചങ്ങാത്തത്തിലായി. പുറമെ നിന്ന് ഒരാള്‍ താമസിക്കാന്‍ വന്നത് ഫ്‌ളാറ്റ് അധികൃതര്‍ ചോദ്യം ചെയ്തിരുന്നു.
എന്നാല്‍ കുറച്ചു ദിവസം കഴിഞ്ഞ് മടങ്ങിപ്പോകുമെന്നു പറഞ്ഞ് യുവാക്കള്‍ പ്രശ്‌നം തണുപ്പിച്ചു. ഇന്‍ഫോപാര്‍ക്ക് ജീവനക്കാരായ രണ്ട് യുവാക്കളും സ്വകാര്യ ഹോട്ടലില്‍ ജോലി ചെയ്യുന്ന രണ്ട് യുവാക്കളുമാണ് ഇവിടത്തെ താമസക്കാര്‍. ഇതിനിടയിലേക്കാണ് ക്രിമിനല്‍ പശ്ചാത്തലമുള്ള അര്‍ഷാദ് എത്തിയത്. ഇവര്‍ക്കൊപ്പം ഭക്ഷണം കഴിച്ചും ഒന്നിച്ച് ഉറങ്ങിയുമാണ് അര്‍ഷാദ് കഴിഞ്ഞിരുന്നത്. സജീവ് കൃഷ്ണയുമായും നല്ല ബന്ധത്തിലായിരുന്നു.
''സൗമ്യ സ്വഭാവക്കാരനായ ചെറുപ്പക്കാരന്‍, കുറച്ചു ദിവസം നിങ്ങള്‍ക്കൊപ്പം ഇവനെ താമസിപ്പിക്കണം. ഇവന്‍ പ്രശ്‌നക്കാരനല്ല, ഒരു കുഴപ്പവുമുണ്ടാക്കില്ല'' എന്നായിരുന്നു അർഷാദിനെ യുവാക്കൾക്ക് പരിചയപ്പെടുത്തിക്കൊണ്ട് മറ്റൊരു ഫ്‌ളാറ്റില്‍ കുടുംബവുമായി താമസിക്കുന്ന ആദിഷ് പറഞ്ഞത്. അന്വേഷണം ഈ നിലയ്ക്കും പുരോഗമിക്കുന്നുണ്ട്. നിലവിൽ ലഹരി ഇടപാടുകളെക്കുറിച്ചുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം.
https://www.facebook.com/Malayalivartha
























