"തല്ലു കൊണ്ട് എനിക്ക് ശ്വാസം മുട്ടലുണ്ടായത് കൊണ്ട് ഓടാൻ കഴിഞ്ഞില്ലമ്മേ അതുകൊണ്ട് എനിക്ക് ഒരുപാട് തല്ലു കിട്ടി...'' വയനാട്ടിൽ സ്വാതന്ത്ര്യ ദിനത്തിൽ അയൽക്കാരന്റെ മർദ്ദനത്താൽ പരിക്കേറ്റ 3ാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ ജീവിക്കുന്ന ഇടം. അവരിൽ രണ്ടു തവണ ബൈപാസ് സെർജറി കഴിഞ്ഞ കുഞ്ഞുമുണ്ടായിരുന്നു... അയൽക്കാരന്റെ മർദ്ദനത്താൽ 3ാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി സംവിധായിക ലീല സന്തോഷ്

കഴിഞ്ഞ ദിവസം വയനാട്ടിൽ അയൽക്കാരന്റെ മർദ്ദനത്താൽ 3ാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി സംവിധായിക ലീല സന്തോഷ് രംഗത്ത് എത്തിയിരിക്കുകയാണ്. നെയ്ക്കുപ്പ കോളനിയുടെ ദുരവസ്ഥ വ്യക്തമാക്കുന്ന ചിത്രങ്ങളുൾപ്പടെ ഫെയ്സ്ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ് ലീല സന്തോഷ് വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. അടുത്ത് റിലീസ് ചെയ്യാനിരിക്കുന്ന, വിനായകൻ നായകനായെത്തുന്ന കരിന്തണ്ടൻ എന്ന സിനിമയുടെ സംവിധായികയാണ് ലീല സന്തോഷ്.
അതേസമയം വരമ്പ് നശിപ്പിച്ചുവെന്ന് ആരോപിച്ചാണ് അയൽക്കാരൻ നെയ്ക്കുപ്പ കോളനിയിലെ കുട്ടികളെ മർദിച്ചിരുന്നത്. രണ്ടു തവണ ബൈപാസ് സെർജറി കഴിഞ്ഞ കുഞ്ഞിനെ ഉൾപ്പടെയാണ് അയൽക്കാരൻ ക്രൂരമായി മർദിച്ചിരിക്കുന്നത്. തല്ലു കൊണ്ട് എനിക്ക് ശ്വാസം മുട്ടലുണ്ടായതിനാൽ ഓടാൻ കഴിഞ്ഞില്ലമ്മേ, അതുകൊണ്ട് എനിക്ക് ഒരുപാട് തല്ലു കിട്ടി എന്നാണവൻ പറഞ്ഞത് എന്നും സവിധായക കുറിക്കുന്നു.
സംവിധായിക ലീല സന്തോഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ;
ഇത് നെയ്ക്കുപ്പ കോളനി. രാജസ്ഥാനിൽ കുടിവെള്ളം നിഷേധിച്ച് ഒരു പിഞ്ചു കുഞ്ഞിനെ കൊന്നു കളഞ്ഞ ചൂടാറു മുമ്പ് , ഇവിടെ വയനാട്ടിൽ സ്വാതന്ത്ര്യ ദിനത്തിൽ അയൽക്കാരന്റെ മർദ്ദനത്താൽ പരിക്കേറ്റ 3ാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ ജീവിക്കുന്ന ഇടം. അവരിൽ രണ്ടു തവണ ബൈപാസ് സെർജറി കഴിഞ്ഞ കുഞ്ഞുമുണ്ടായിരുന്നു. തല്ലു കൊണ്ട് എനിക്ക് ശ്വാസം മുട്ടലുണ്ടായത് കൊണ്ട് ഓടാൻ കഴിഞ്ഞില്ലമ്മേ അതുകൊണ്ട് എനിക്ക് ഒരുപാട് തല്ലു കിട്ടി എന്നവൻ പറഞ്ഞു.
നരസി പുഴയും കോളനി ഭിത്തിയും തമ്മിൽ ഏകദേശം മൂന്നോ നാലോ മീറ്റർ ദൂരം മാത്രം. കോളനിയ്ക്ക് മുന്നിലോ, രണ്ട് മീറ്റർ ദൂരത്തിൽ അയൽക്കാരന്റെ കൃഷിയിടം. കുഞ്ഞുങ്ങൾക്ക് കളിക്കാൻ മാത്രമല്ല. നെൽകൃഷി ആരംഭിച്ചാൽ മുതിർന്നവർക്ക് കൂടി നടക്കാൻ വഴിയില്ലാതാവും. ഈ ഒന്നര മീറ്റർ വീതിയുള്ള മുറ്റത്താണ് വർഷങ്ങളായി എന്റെ ഹസ്ബന്റ് സന്തോഷ് അടങ്ങുന്ന വലിയൊരു തലമുറ കളിച്ചു വളർന്നത്. കളിക്കാൻ ഇടം തേടി കുഞ്ഞുങ്ങൾ വയലുകളിലിറങ്ങിയാൽ ചാട്ടവാറുമായി അയൽക്കാരിറങ്ങും. തൊട്ടടുത്ത് കാടാണ്. കഴിഞ്ഞ വർഷം ഒരമ്മ ആ കാട്ടിൽ വെച്ചാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
മഴക്കാലത്ത് പുഴവെള്ളം നിറഞ്ഞ് വീടുകളിലൂടെ ഒഴുകും. ഊരിലെ അന്തേവാസികൾ (രോഗികളും, വയസ്സായവരും അടക്കം) നടവയൽ സ്കൂളിലേയ്ക്ക് അഭയാർഥികളായി മാറ്റപ്പെടും. സ്വരുകൂട്ടി വെച്ചതെല്ലാം ഒഴുകി പോകും. വീടിനും സ്ഥലത്തിനുമായി സർക്കാർ ഓഫീസുകളിൽ നടന്ന് തഴമ്പിച്ച കാലുകളാണ് ഇവിടുത്തെ അന്തേവാസികളിലധികവും. ഇനിയും അതിനൊരു വഴിതിരിവ് ഉണ്ടായിട്ടില്ല. വയനാട്ടിലെ ഒട്ടുമിക്ക ഊരുകളുടെയും അവസ്ഥ ഇതൊക്കെ തന്നെയാണ്. ഇതൊന്നും ഇന്നും ഇന്നലെയും തുടങ്ങിയ ഒന്നല്ല.
കുഞ്ഞുങ്ങൾ സ്കൂളുകളിൽ സ്വാതന്ത്ര്യാഘോഷത്തിൽ പങ്കെടുത്ത് വീട്ടിലെത്തി, തോട്ടിലെ മീൻ പിടിച്ച് കളിക്കുന്നതിനിടയിലാണ് ഇത് സംഭവിച്ചത്. ഈ സംഭവത്തോടെ സ്വാതന്ത്ര്യം, ഗോത്രങ്ങൾക്കിന്നും എത്തിപ്പിടിക്കാനാവാത്ത ദൂരത്താണെന്ന് തന്നെ വീണ്ടും വീണ്ടും ബോധ്യപ്പെടുത്തുന്നു. കയ്യിൽ നിറങ്ങളുള്ള സ്വാതന്ത്ര്യത്തിന്റെ കൊടി തരുംമുമ്പ്, ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് എവിടെയാണ് സ്വാതന്ത്ര്യമെന്നും കൂടി കാട്ടിത്തരിക. അവരിനിയും ക്രൂശിക്കപ്പെടുന്നത് കാണാനാവില്ല.
https://www.facebook.com/Malayalivartha

























