'വാദിയുടെ വസ്ത്രം പ്രകോപനപരമായിരുന്നതിനാൽ പ്രതിയുടെ ചെയ്തി സ്വാഭാവികമായ ഒന്നാവുന്നത് ഇന്നുവരെയുള്ളതും ഇനി ഉണ്ടാവാൻ പോകുന്നതുമായ എല്ലാ റേപ്പ് കേസുകളെയും റദ്ദ് ചെയ്യുന്നതാണ്. സിവിക്കിന്റെ കേസ് മാനിപ്പുലേറ്റഡോ ഫേക്കോ ആണെന്ന് കോടതി പറഞ്ഞാലും അതിലൊരു ന്യായമുണ്ടായിരുന്നു. ഇതിപ്പൊ നീതിന്യായ കോടതിയുടേതല്ല, സദാചാരക്കോടതിയുടെ വിധിയാണെന്നേ തോന്നൂ...' ഡോ. മനോജ് വെള്ളനാട് കുറിക്കുന്നു

കഴിഞ്ഞ ദിവസം സിവിക് ചന്ദ്രനെതിരായ ആദ്യ പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള കോടതി ഉത്തരവ് വലിയ വിവാദത്തിലാണ് നയിച്ചത്. കേസില്‍ പട്ടികജാതി, പട്ടികവര്‍ഗ അതിക്രമ നിരോധന നിയമം നിലനില്‍ക്കില്ലെന്ന നിരീക്ഷണമാണ് വിവാദത്തിലായത്. പട്ടികജാതിക്കാരിയാണെന്ന അറിവോടയല്ല ലൈംഗികാതിക്രമം നടന്നതെന്നും അതിനാല്‍ പട്ടികജാതി അതിക്രമ നിരോധന നിയമം നിലനില്‍ക്കില്ലെന്നുമായിരുന്നു കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയുടെ നിരീക്ഷണം എന്നത്. പിന്നാലെ വസ്ത്രധാരണത്തെ പറ്റിയുള്ള പരാമർശവും വലിയ വിവാദങ്ങൾക്ക് വഴിവയ്ക്കുകയായിരുന്നു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
വാദിയുടെ വസ്ത്രം പ്രകോപനപരമായിരുന്നതിനാൽ പ്രതിയുടെ ചെയ്തി സ്വാഭാവികമായ ഒന്നാവുന്നത് ഇന്നുവരെയുള്ളതും ഇനി ഉണ്ടാവാൻ പോകുന്നതുമായ എല്ലാ റേപ്പ് കേസുകളെയും റദ്ദ് ചെയ്യുന്നതാണ്. കാരണം, ആർക്ക് ഏത് വസ്ത്രം ധരിച്ചവരെ കാണുമ്പൊഴാണ് പ്രകോപനം ഉണ്ടാവുന്നതെന്ന് പറയാൻ ആർക്കും പറ്റില്ലല്ലോ.
കന്യാസ്ത്രീയെ ആ വസ്ത്രത്തിൽ കണ്ടവർക്കും പർദ്ദയിട്ടവരെ കണ്ടവർക്കും പ്രകോപനം ഉണ്ടായ ചരിത്രം നമുക്കറിയാം. ഈ വിധിയുടെ അടിസ്ഥാനത്തിൽ തനിക്ക് പ്രകോപനമുണ്ടായെന്ന് ഒരു പ്രതി പറഞ്ഞാൽ ആ കേസ് തീർന്നു.
ബലാത്സംഗ കേസുകളിൽ വാദിയുടെ സ്വഭാവമോ പൂർവ്വകാല ജീവിതമോ അവരെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകളോ വിധിന്യായത്തെ സ്വാധീനിക്കാനോ അതിലുൾപ്പെടാനോ പാടില്ലാന്ന് മുമ്പ് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. ഈ ജഡ്ജ് അതൊന്നും വായിച്ചിട്ടില്ലാന്ന് തോന്നുന്നു.
മീടൂകൾ സത്യസന്ധമായവയും ഉഭയസമ്മതപ്രകാരമുള്ള ബന്ധങ്ങളെ പിന്നീട് മാനിപ്പുലേറ്റ് ചെയ്യുന്നവയും പൂർണമായും ഫേക്ക് ആയവയും ഒക്കെയുണ്ടാവും.
പൊട്ടൻഷ്യൽ റേപ്പിസ്റ്റുകൾ എല്ലാ ജെൻഡറിലും ഉണ്ട്. ഏതു കേസിലും യഥാർത്ഥ ഇരയ്ക്ക് നീതി കിട്ടണം. അതിനാണ് കോടതികൾ. സിവിക്കിന്റെ കേസ് മാനിപ്പുലേറ്റഡോ ഫേക്കോ ആണെന്ന് കോടതി പറഞ്ഞാലും അതിലൊരു ന്യായമുണ്ടായിരുന്നു. ഇതിപ്പൊ നീതിന്യായ കോടതിയുടേതല്ല, സദാചാരക്കോടതിയുടെ വിധിയാണെന്നേ തോന്നൂ.
മനോജ് വെള്ളനാട്
https://www.facebook.com/Malayalivartha
























