വിസിയെ കാണുന്നുണ്ട് കേട്ടോ... ഗവര്‍ണര്‍ക്കെതിരെ കോടതിയില്‍ പോകുന്ന കീഴുദ്യോഗസ്ഥനെ നിലയ്ക്ക് നിര്‍ത്താനുറച്ച് ആരിഫ് മുഹമ്മദ് ഖാന്‍; ഡല്‍ഹിയില്‍ നിര്‍ണായക നീക്കങ്ങള്‍; രാഷ്ട്രീയ നാടകത്തെ രാഷ്ട്രീയമായി തന്നെ നേരിടുമെന്ന് ഗവര്‍ണര്‍

കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസി. പ്രൊഫസറായി നിയമിച്ചത് സംബന്ധിച്ച് വൈസ് ചാന്‍സലര്‍ ഇന്ന് കോടതിയെ സമീപിക്കുകയാണ്. അതേസമയം ചാന്‍സലറായ ഗവര്‍ണറുടെ തീരുമാനത്തിനെതിരെ കോടതിയില്‍ പോകുന്നത് എത്രകണ്ട് വിജയിക്കുമെന്നറിയില്ല. മാത്രമല്ല അച്ചടക്ക ലംഘനവുമാണ്.
അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയില്‍ നിര്‍ണായക നീക്കം നടത്തുകയാണ്. പ്രിയ വര്‍ഗീസിന്റെ നിയമനം കൃത്യമായ രാഷ്ട്രീയ താത്പര്യത്തോടെയാണെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. അധ്യാപകന യോഗ്യതയില്ലാത്ത ആള്‍ നിയമനം നേടിയത് രാഷ്ട്രീയ നാടകം ആണെന്നും അതിനെ താന്‍ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ചാന്‍സലര്‍ എന്ന നിലയിലെ തന്റെ തീരുമാനത്തിനെതിരെ കീഴുദ്യോഗസ്ഥനായ വിസി നിയമപരമായി നീങ്ങുന്നത് അച്ചടക്ക ലംഘനമാണോ എന്ന കാര്യം പരിശോധിക്കുമെന്നും ഗവര്‍ണര്‍ ദില്ലിയില്‍ വച്ച് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലാ മലയാളം അസോസിയേറ്റ് പ്രഫസര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂവില്‍ എന്തുകൊണ്ടാണു മറ്റുള്ളവരെക്കാള്‍ കൂടുതല്‍ മാര്‍ക്ക് നല്‍കിയതെന്ന് ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങള്‍ ഗവര്‍ണറുടെ ഹിയറിങ്ങില്‍ വിശദീകരിക്കേണ്ടി വരും. അവര്‍ക്കു വിശദീകരിക്കാനാകുന്നില്ലെങ്കില്‍ ബോര്‍ഡ് ചെയര്‍മാനായ വൈസ് ചാന്‍സലര്‍ വിശ്വസനീയമായ മറുപടി നല്‍കണം.
ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവിന്റെ റിക്കോര്‍ഡിങ് ലഭ്യമാണെങ്കില്‍ ഗവര്‍ണര്‍ക്കു പരിശോധിക്കാനാകും. കോടതിക്കും ഇതു പരിശോധിക്കാം. റിസര്‍ച് സ്‌കോറില്‍ മുന്നിലുള്ളവരെക്കാള്‍ മികച്ച പ്രകടനമാണോ ഇന്റര്‍വ്യൂവില്‍ പ്രിയ കാഴ്ചവച്ചതെന്നും വ്യക്തമാകും. അപേക്ഷകരുടെ യോഗ്യത വിലയിരുത്തിയ സ്‌ക്രീനിങ് കമ്മിറ്റിയിലെ 4 പേരില്‍ 2 പേരും മലയാളം വിദഗ്ധര്‍ അല്ലായിരുന്നു. ഒരു ദിവസം കൊണ്ട് അവര്‍ അപേക്ഷകരുടെ സ്‌ക്രീനിങ് പൂര്‍ത്തിയാക്കി 4 പേരെ അയോഗ്യരാക്കുകയും 6 പേരെ ഇന്റര്‍വ്യൂവിനു വിളിക്കുകയും ചെയ്തു. ഇതെല്ലാം പൊല്ലാപ്പാകും.
അതേസമയം ഗവര്‍ണര്‍ ഡല്‍ഹിയില്‍ വീണ്ടും ആഞ്ഞടിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാലയെ സംബന്ധിച്ച് എനിക്ക് ചില പരാതികള്‍ കിട്ടി. അതിന്റെ സത്യാവസ്ഥ പരിശോധിക്കേണ്ടത് എന്റെ ബാധ്യതയാണ്. ഇവിടെ നിയമനത്തില്‍ സംഭവിച്ചത് സ്വജനപക്ഷപാതമാണ് എന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമായിരുന്നു. സര്‍വ്വകലാശാലകളില്‍ ചട്ടങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടത് ചാന്‍സലര്‍ എന്ന നിലയില്‍ എന്റെ ബാധ്യതയാണ്. ചട്ടപ്രകാരമുള്ള നടപടികള്‍ മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്.
എന്റെ തീരുമാനങ്ങളോട് വിയോജിക്കാനും അതിനെ ചോദ്യം ചെയ്യാനും എല്ലാവര്‍ക്കും അവകാശമുണ്ട്. ഇവിടെ കോടതിയും നിയമവുമൊക്കെയുണ്ടല്ലോ എതിര്‍പ്പുള്ളവര്‍ക്ക് ആ വഴി നീങ്ങാം. എന്നാല്‍ ചാന്‍സലറുടെ തീരുമാനം അനുസരിക്കേണ്ട വൈസ് ചാന്‍സലര്‍ അതിനെ നിയമപരമായി ചോദ്യം ചെയ്യുന്നത് ചട്ടപ്രകാരം ശരിയാണോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്.
ഭരണഘടന അനുവദിച്ചു നല്‍കിയ അധികാരങ്ങള്‍ രാജ്ഭവനുണ്ട്. അതിനെ തിരുത്താനുള്ള അധികാരം രാഷ്ട്രപതിക്ക് മാത്രമാണ്. രാജ്ഭവനില്‍ ഞാന്‍ ഒരാളെ നിയമിച്ചപ്പോള്‍ അതിനെ തടയാനും അതില്‍ ഇടപെടാനും അവര്‍ ശ്രമിച്ചു. അതിനെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥനെ സ്ഥാനത്ത് നിന്നും തന്നെ മാറ്റേണ്ടി വന്നു. രാജ്ഭവന് നിര്‍ദേശം നല്‍കാന്‍ ഒരു ഉദ്യോഗസ്ഥനും അധികാരമില്ല. നിയമസഭയുടെ വരാനുള്ള സമ്മേളനം വിളിച്ചു ചേര്‍ത്തത് തന്നെ ചില സംഭവങ്ങള്‍ അരങ്ങേറിയ ശേഷമാണല്ലോ. അപ്പോള്‍ ഗവര്‍ണറുടെ അധികാരത്തെക്കുറിച്ചൊക്കെ അവര്‍ക്ക് വ്യക്തമായ ധാരണയുണ്ട്.
സിപിഎം സംസ്ഥാന സെക്രട്ടറിക്ക് എന്നെക്കുറിച്ച് എന്തുവേണമെങ്കിലും പറയാം അതില്‍ അദ്ദേഹത്തിന് ഉറച്ചു നില്‍ക്കാം. ഷബാനു കേസില്‍ എന്നെ അവരും ബിജെപിയും ഒരേപോലെ പിന്തുണച്ചിരുന്നു. അന്ന് അവര്‍ക്ക് അറിയില്ലായിരുന്നോ ഞാന്‍ ആര്‍എസ്എസ് ആണെന്ന്. അതല്ല ഇവിടെ പ്രധാനം. അസി. പ്രൊഫസര്‍ നിയമനം രാഷ്ട്രീയമല്ലെങ്കില്‍ പിന്നെ എങ്ങനെയൊണ് യോഗ്യതയില്ലാത്ത ആള്‍ അവിടെ നിയമിക്കപ്പെട്ടത്. എങ്ങനെയാണ് ആ ആള്‍ അവിടെ അഭിമുഖത്തിന് വിളിക്കപ്പെട്ടത്. ഇതാണ് രാഷ്ട്രീയം.... അക്കാര്യത്തില്‍ സംശയമില്ല. അതിനെ രാഷ്ട്രീയമായി തന്നെ ഞാന്‍ നേരിടുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha


























