കാശൊന്നും കിട്ടിയില്ല..., ബേക്കറിയിൽ നിന്ന് മധുര പലഹാരങ്ങളുമായി കള്ളൻ നടന്നു, 6 ചാക്കിലായി 35,000 രൂപ വിലവരുന്ന പലഹാരങ്ങളുമായി ഓട്ടോയിൽ കയറി കടന്ന കള്ളനെ 24 മണിക്കൂറിനകം പൊലീസ് സംഘം പിടികൂടി

മലപ്പുറത്ത് ബേക്കറിയിൽ കയറി കാശൊന്നും കിട്ടാതായപ്പോൾ മധുര പലഹാരങ്ങളുമായി കടന്ന കള്ളൻ പിടിയിൽ. ജ്യോതി നഗർ കോളനി കുറ്റിക്കാട്ടിൽ അഹമ്മദ് അസ്‌ലമിനെയാണ് (24) സംഭവത്തിൽ അറസ്റ്റ് ചെയ്തത്. താനാളൂരിലെ ബേക്കറിയിലാണ് ഇയാൾ മോഷണത്തിനായി കയറിയത്. എന്നാൽ ഇവിടെ നിന്ന് പണമൊന്നും ലഭിച്ചില്ല. തുടർന്ന് 6 ചാക്കിലായി മധുര പലഹാരങ്ങളുമായി കടന്നുകളയുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി 12നും പുലർച്ചെ 1.30നും ഇടയ്ക്ക് കടയുടെ ഗ്രിൽ തകർത്ത് അകത്തു കയറിയാണ് മോഷണം. ഓട്ടോ ഡ്രൈവറായ പ്രതി മുഖം മറച്ചാണ് കടയുടെ അകത്ത് കയറിയത്. പണം കിട്ടാതെ നിരാശനായപ്പോഴാണ് ഹൽവ, ബിസ്കറ്റ്, ഈത്തപ്പഴം എന്നിവയും വിലയേറിയ ചോക്ലേറ്റും തിരഞ്ഞെടുത്ത് ചാക്കിലാക്കി കടന്നത്.
ഒട്ടേറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഓട്ടോയിലാണ് പ്രതി വന്നതെന്ന് കണ്ടെത്തിയിരുന്നു. നമ്പർ വ്യക്തമല്ലെങ്കിലും അന്വേഷണ സംഘം മേഖലയിലെ ഇരുനൂറോളം ഓട്ടോകൾ പരിശോധിച്ചു. പ്രതിയെ 24 മണിക്കൂറിനകം വേങ്ങരയിൽവച്ച് പൊലീസ് സംഘം പിടികൂടുകയായിരുന്നു.
മൊത്തം 35,000 രൂപ വിലവരുന്ന പലഹാരങ്ങളാണ് ഓട്ടോയിൽ കയറ്റി കൊണ്ടുപോയത്. മിക്കതും വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു. എസ്ഐ ആർ.ബി.കൃഷ്ണലാൽ, സീനിയർ സിപിഒമാരായ കെ.സലേഷ്, മുഹമ്മദ് കുട്ടി, സിപിഒമാരായ അഭിലാഷ്, ലിബിൻ, അനൂപ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha
























