പുന്നപ്രയില്‍ ട്രെയിന്‍ തട്ടി നന്ദുവെന്ന യുവാവ് മരിച്ച സംഭവത്തില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്

പുന്നപ്രയില്‍ ട്രെയിന്‍ തട്ടി നന്ദുവെന്ന യുവാവ് മരിച്ച സംഭവത്തില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്. നന്ദുവിനെ മര്‍ദിച്ചവര്‍ക്കെതിരെയും നന്ദുവിന്റെ വീട്ടില്‍ മാരകായുധങ്ങളുമായി എത്തി ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെയുമാണ് പോലീസ് കേസെടുത്തത്.
മുന്ന, ഫൈസല്‍ എന്നിവരാണ് നന്ദുവിനെ മര്‍ദ്ദിച്ചത്. നിധിന്‍ തോമസ്, സുമേഷ്, വിഷ്ണു പ്രസാദ്, ഇക്രു, സജീവന്‍, റോബിന്‍ എന്നിവരാണ് വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയത്.
നന്ദുവിന്റെ സഹോദരിയുടെ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഞായറാഴ്ച വൈകിട്ടാണ് നന്ദു മരിച്ചത്. ഡിവൈഎഫ്‌ഐക്കാര്‍ മര്‍ദ്ദിക്കാന്‍ ഓടിച്ചപ്പോഴാണ് നന്ദു മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
നന്ദുവിന്റെ സുഹൃത്തുക്കളും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ കൈയാങ്കളിയുണ്ടായിരുന്നു. ഇവരെ പിടിച്ചുമാറ്റാനാണ് നന്ദു ചെന്നത്. ഇതിനിടെ ഇവര്‍ നന്ദുവിനെ മര്‍ദിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ .
അതേസമയം, നന്ദു ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ പങ്കെന്ന കുടുംബത്തിന്റെ ആരോപണങ്ങള്‍ തളളി ഡിവൈഎഫ്‌ഐ നേതൃത്വം രംഗത്തെത്തി. ആരോപണങ്ങള്‍ കള്ളക്കഥയാണെന്ന് ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രിയില്‍ നന്ദുവും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യപിച്ച് പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. ഇവരുടെ ആക്രമണത്തില്‍ പരിക്കേറ്റ സജീവന്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയിട്ടുണ്ടായിരുന്നു.
ആക്രമണത്തിന് ശേഷം പ്രദേശത്ത് നിന്നും ഓടി പോയ നന്ദു സഹോദരിയുമായി അവസാനമായി സംസാരിക്കുന്ന ഓഡിയോ ക്ലിപ്പില്‍ ഇതുമായി ബന്ധപ്പെട്ട വിവരം വിശദമായി പറയുന്നുണ്ട്. സംഭാഷണത്തില്‍ നന്ദുവിന് ഭീഷണി ഉള്ളതായോ ആരെങ്കിലും പിന്തുടരുന്നതായോ പറയുന്നില്ല എന്നത് വ്യക്തമാണ്.
"
https://www.facebook.com/Malayalivartha


























