സർക്കാരിലെ മന്ത്രിമാർ പോരാ! പിണറായിയെ താഴെയിറക്കും? സിപിഎമ്മിൽ പൊട്ടിത്തെറി... പാലു കൊടുത്ത കൈയ്ക്ക് തന്നെ കൊത്തി

ഒരു വര്‍ഷം പിന്നിടുമ്പോൾ സര്‍ക്കാര്‍ പോരെന്നാണ് പാര്‍ട്ടിയുടെ വിമര്‍ശനം. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ അടുത്ത് പോലും എത്തിയില്ല. സർക്കാരിന്റെ പ്രവര്‍ത്തനങ്ങളുമെല്ലാം പ്രതിനിധികളുടെ ഇഴകീറി പരിശോധനക്ക് വിധേയമായി എന്നത് ഇതിലൂടെ വ്യക്തമായിട്ടുണ്ട്. ജനങ്ങളോട് നേരിട്ട് ഇടപെടുന്ന വകുപ്പുകൾ പോലും പ്രവര്‍ത്തന മെച്ചം ഉണ്ടാക്കിയിട്ടില്ലെന്നും വിലയിരുത്തലുണ്ടായി.
സർക്കാരിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്നും ഉദ്യോഗസ്ഥ തലത്തിലും പൊലീസിലും നിരന്തരം വീഴ്ചകൾ സംഭവിക്കുന്നത് സർക്കാരിനെയും പാർട്ടിയേയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും സി പി എം സംസ്ഥാന സമിതിയിൽ വിമർശനം ഉയർന്നു. തന്നിഷ്ടപ്രകാരമുള്ള സേനയുടെ പ്രവര്‍ത്തനം അനാവശ്യ വിവാദങ്ങളിലേക്ക് എത്തിക്കുന്നതായും നിയന്ത്രണം വേണമെന്നും സംസ്ഥാന സമിതിയോഗം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇത്തരമൊരു വിലയിരുത്തൽ ഉണ്ടായിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന് കനത്ത ക്ഷീണം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. മന്ത്രിമാര്‍ ഓഫീസിലും ഓൺലൈനിലും മാത്രം കേന്ദ്രീകരിക്കുന്നു. ജനങ്ങളിലേക്ക് ഇറങ്ങുന്നില്ല. ഈ രീതി മാറ്റണം. പാര്‍ട്ടി നേതാക്കൾ നൽകുന്ന പരാതികൾ തീര്‍പ്പാക്കുന്നതിൽ പോലും വീഴ്ചയുണ്ടാവുന്നു. പാര്‍ട്ടിയും സര്‍ക്കാരും പിണറായിയിൽ കേന്ദ്രീകരിക്കുന്നു എന്ന വിലയിരുത്തലിനിടെയാണ് പൊലീസ് വകുപ്പിനെതിരെ വരെ ശക്തമായ വിമര്‍ശനം എന്നതും ശ്രദ്ധേയമാണ്.
സര്‍ക്കാര്‍ തലത്തിൽ മാത്രമല്ല സംഘടനാ പ്രവര്‍ത്തനത്തിലെ പോരായ്മകളും നേതൃയോഗത്തിൽ ചര്‍ച്ചയായി. നിലവിലെ മന്ത്രിമാർ ഒന്നാം പിണറായി സർക്കാരിന്റെ അടുത്തെങ്ങും എത്തുന്നില്ലെന്നും സ്വന്തമായി തീരുമാനമെടുക്കാതെ മന്ത്രിമാർ എല്ലാ കാര്യങ്ങൾക്കും മുഖ്യമന്ത്രിയുടെ തീരുമാനത്തിനായി കാത്തു നിൽക്കുകയാണെന്നും വിമർശനമുയർന്നു.
ചില മന്ത്രിമാരെ ഫോണിൽ വിളിച്ചാൽ പോലും കിട്ടില്ലെന്നും കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാർ ജനങ്ങളുടെ ഇടയിൽ തന്നെയായിരുന്നെങ്കിൽ ഇപ്പോഴത്തെ മന്ത്രിമാർ ജനങ്ങളിൽ നിന്നും അകന്ന് കഴിയുകയാണെന്നും വിമർശനമുണ്ട്. സീനിയര്‍ നേതാവ് മന്ത്രിയായിട്ടും തദ്ദേശ വകുപ്പ് പ്രവര്‍ത്തനത്തിന് ഉദ്ദശിച്ച വേഗമില്ല.
അതി ദാരിദ്ര്യ ലഘൂകരണ പദ്ധതി പോലും അനിശ്ചിതമായി വൈകി. ജനക്ഷേമത്തിനുള്ള ഇടപെടലുകളിലെ വീഴ്ച ചൂണ്ടിക്കാട്ടിയായിരുന്നു ആരോഗ്യ വകുപ്പിന് വിമര്‍ശനം. ചില മന്ത്രിമാർക്ക് യാത്ര ചെയ്യാൻ പോലും മടിയാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. ഫോൺ എടുക്കാത്ത ആരോഗ്യമന്ത്രി എന്ന നിലയിൽ നേരത്തേ സിപിഐയും വിമർശനം ഉയർത്തിയിരുന്നു. ഇതിന പിന്നാലെയാണ് സ്വന്തം പാർട്ടി പോലും അത്തരം ഒരു നിരീക്ഷണം പങ്കുവച്ചിരിക്കുന്നത്.
സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഉദ്യോഗസ്ഥ തലത്തിൽ ഏകോപന കുറവുണ്ടായെന്നും പൊലീസിന്റെ പ്രവർത്തനത്തിൽ ഇടപെടൽ വേണമെന്നും സംസ്ഥാന സമിതിയില്‍ ആവശ്യം ഉയര്‍ന്നു. തദ്ദേശം, ആരോഗ്യം, കെ എസ് ആർ ടി സി, പൊതുമരാമത്ത്, വനം എന്നീ വകുപ്പുകൾ ഭരിക്കുന്ന മന്ത്രിമാരുടെ ആഫീസിനെതിരെയും കടുത്ത വിമർശനം ഉയർന്നു.
ശമ്പളം കൊടുക്കില്ലെന്ന് പറയാൻ വേണ്ടി ഒരു മന്ത്രിയുടെ ആവശ്യമെന്തിനെന്ന ചോദ്യമാണ് കെഎസ്ആര്‍ടിസിക്കെതിരെ ഉയര്‍ന്നത്. കെഎസ്ആര്‍ടിസിയിലും കെഎസ്ഇബിയിലും യൂണിയനുകളെ അനാവശ്യമായി പിണക്കുന്ന പ്രവണതയുണ്ടായി. ബഫര്‍സോൺ പ്രശ്നത്തിൽ ജനങ്ങളുടെ ആശങ്ക അകറ്റുന്നതിൽ വനം വകുപ്പിനും വീഴ്ചയുണ്ടായി. മന്ത്രിമാരുടെ പ്രവര്‍ത്തനം പാര്‍ട്ടി പ്രത്യേകം വിലയിരുത്തും.
മുഖ്യമന്ത്രിയും പാര്ട്ടി സെക്രട്ടറിയും പങ്കെടുത്ത് പേഴ്സണൽ സ്റ്റാഫിന്‍റെ യോഗം വിളിക്കും. വ്യാപക പരാതിയുള്ളവരെ മാറ്റാനും സാധ്യതയുണ്ട്. പ്രവര്‍ത്തനം മെച്ചപ്പെടുത്താൻ മന്ത്രിസഭയിൽ അഴിച്ചുപണി ഉണ്ടാകുമെന്ന അഭ്യൂഹങ്ങളെ പക്ഷെ കോടിയേരി തള്ളി. പാര്‍ലമെന്‍ററി സംവിധാനത്തിന് ചുറ്റും കറങ്ങേണ്ടതല്ല പാര്‍ട്ടിയെന്നും പ്രാദേശിക ജനകീയ വിഷയങ്ങളിൽ വരെ ഇടപെടൽ വേണമെന്നും നിര്‍ദ്ദേശിച്ചാണ് നേതൃയോഗം പിരിഞ്ഞത്.
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനകീയ മുഖം മിനുക്കി മുന്നോട്ട് പോകാനുള്ള ക്രിയാത്മക നിര്‍ദ്ദേശങ്ങളും ചര്‍ച്ചകളുമാണ് നടന്നതെന്നാണ് നേതാക്കളുടെ പ്രതികരണം. ക്ഷേമ പദ്ധതികൾക്കും ജനകീയ ഇടപെടലുകൾക്കും രൂപം നൽകും. അതിനിടെ മന്ത്രിസഭാ പുനസംഘടന അടക്കമുള്ള നടപടികളുണ്ടാകുമെന്ന സൂചനയും ചില കേന്ദ്രങ്ങൾ നൽകുന്നുണ്ട്. വ്യാപകമായ ഒരു അഴിച്ച് പണി സിപിഎം ശീലമല്ലെങ്കിലും ചില വകുപ്പുകളിലെങ്കിലും മാറ്റം ഉണ്ടാകാനിടയുണ്ടെന്നാണ് ഇത്തരക്കാര്‍ നൽകുന്ന സൂചന.
https://www.facebook.com/Malayalivartha



























