എൽകെജി വിദ്യാർത്ഥി സ്കൂൾ ബസിൽ നിന്ന് വീണ സംഭവം, സ്കൂൾ അധികൃതർക്കെതിരെ ആരോപണവുമായി കുട്ടിയുടെ പിതാവ്, കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ സ്കൂൾ മാനേജ്മെന്റോ ബസ് ജീവനക്കാരൊ തയ്യാറായില്ല, സ്കൂൾ അധികൃതരുടെ നിരുത്തരവാദപരമായ പെരുമാറ്റം അംഗീകരിക്കാൻ സാധിക്കില്ലെന്ന് യൂസഫ്

കൊച്ചിയിൽ സ്കൂൾ ബസിന്റെ എമർജൻസി വാതിലിലൂടെ എൽകെജി വിദ്യാർത്ഥി പുറത്തേക്ക് തെറിച്ചുവീണ സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ ആരോപണവുമായി കുട്ടിയുടെ പിതാവ് രംഗത്ത്. ആലുവ എടത്തലയിൽ യൂസഫിന്റെ മകള്‍ ഫൈസയാണ് അപകടത്തില്‍പ്പെട്ടത്. വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിക്കാൻ സ്കൂൾ മാനേജ്മെന്റോ ബസ് ജീവനക്കാരൊ തയ്യാറായില്ലെന്നും യൂസഫ് ആരോപിച്ചു.
വീണതിന് പിന്നാലെ മലമൂത്ര വിസർജനമടക്കം നടത്തിയ കുട്ടിയെ മറ്റ് കുട്ടികളെയെല്ലാം ഇറക്കിയതിന് ശേഷമാണ് വീട്ടിലെത്തിച്ചതെന്നും വീഴ്ചയുടെ ആഘാതത്തില്‍ കുട്ടിയുടെ ദേഹത്ത് ചതവുകളുണ്ടായിട്ടുണ്ട്. ഭയപ്പെട്ട കുട്ടിയെ ആശ്വസിപ്പിക്കാനും ബസ് ജീവനക്കാര്‍ തയ്യാറായില്ല. സ്കൂൾ അധികൃതരുടെ നിരുത്തരവാദപരമായ പെരുമാറ്റം അംഗീകരിക്കാൻ സാധിക്കില്ലെന്നും യൂസഫ് പറഞ്ഞു.
വീട്ടിലെത്തിയ കുട്ടി ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഡോക്ടറെ കാണിച്ചപ്പോൾ പ്രത്യക്ഷത്തിൽ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് പറഞ്ഞത്. എന്നാലും ഇടക്കിടെ പുറം വേദന എടുക്കുന്നുവെന്ന് പറയുന്നതുകൊണ്ട് കുഞ്ഞിനെ വീണ്ടും ഡോക്ടറെ കാണിക്കാൻ കൊണ്ടു പോവുകയാണെന്ന് യൂസഫ് പറഞ്ഞു. വഴുങ്ങാട്ടുശ്ശേരിയിലെ അല്‍ ഹിന്ദ് സ്‌കൂളിന്റെ ബസില്‍ നിന്നാണ് കുട്ടി വീണത്.
കുട്ടി പുറത്തേക്ക് വീണതോടെ നാട്ടുകാര്‍ ഇടപെട്ട് പിന്നാലെ വന്ന വാഹനം നിര്‍ത്തിച്ചു. ഇവര്‍ ഉടന്‍ തന്നെ കുട്ടിയെ എടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ വിദ്യാഭ്യാസ ഉപഡയറക്ടറര്‍ക്കും എടത്തല പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസര്‍ക്കും ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് നിര്‍ദ്ദേശം നല്‍കി.
https://www.facebook.com/Malayalivartha
























