പിണറായി സര്‍ക്കാരില്‍ നിന്ന് സജി ചെറിയാനു പിന്നാലെ അടുത്തതായി വീഴുന്ന വിക്കറ്റ് മന്ത്രി ശിവന്‍കുട്ടി? നിയമസഭ മുന്‍പ് അടിച്ചുതകര്‍ത്ത കേസില്‍ വിചാരണാക്കോടതി നടപടി സ്‌റ്റേ ചെയ്യണമെന്ന മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള പ്രതികളുടെ ആവശ്യം കോടതി തള്ളിയതോടെ ഭാവികാര്യം ആശങ്കയിൽ...

പിണറായി സര്‍ക്കാരില്‍ നിന്ന് സജി ചെറിയാനു പിന്നാലെ അടുത്തതായി വീഴുന്ന വിക്കറ്റ് മന്ത്രി ശിവന്‍കുട്ടിയെന്ന് ന്യായമായി സംശയിക്കാം. മന്ത്രി ഗോവിന്ദനു മുന്‍പോ പിന്‍പോ ശിവന്‍കുട്ടിയുടെ രാജിയെന്നേ അറിയേണ്ടതുള്ളു. അതോ അറും പരാജയമെന്ന് പേരു കേള്‍പ്പിച്ച മന്ത്രി വീണ ജോര്‍ജിനെ പുറത്താക്കുമോ എന്നതിലും സംശയമുണ്ട്. നിയമസഭ മുന്‍പ് അടിച്ചുതകര്‍ത്ത കേസില്‍ വിചാരണാക്കോടതി നടപടി സ്‌റ്റേ ചെയ്യണമെന്ന മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള പ്രതികളുടെ ആവശ്യം കോടതി തള്ളിയതോടെ ശിവന്‍കുട്ടിയുടെ ഭാവികാര്യം ഏറെക്കുറെ തീര്‍ച്ചയായിരിക്കുന്നു. കുറ്റപത്രം വായിക്കുന്നത് നീട്ടിവെക്കണമെന്ന ആവശ്യവും കോടതി നിരാകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആസന്നഭാവിയില്‍ രാജിയല്ലാതെ മറ്റ് വഴികളൊന്നുമില്ല.
നിയമസഭയിലെ മേശകസേരകളും മൈക്കും മറ്റ് ഉപകരണങ്ങളും അടിച്ചു തകര്‍ത്ത സംഭവത്തില്‍ ശിവന്‍കുട്ടി ഉള്‍പ്പെടെ പ്രതികളെ കോടതി ശിക്ഷിക്കുമെന്ന് തീര്‍ച്ചയായിരിക്കെ കോടതി നടപടികള്‍ തുടങ്ങുന്നതിനു മുന്‍പു തന്നെ ശിവന്‍കുട്ടിയെ മന്ത്രിസഭയില്‍ നിന്ന് സിപിഎം പിന്‍വലിക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്.
ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ ഈ മാസം പതിനാലിന് വിചാരണാകോടതിയില്‍ ഹാജരാകണമെന്നാണ് തിരുവനന്തപുരത്തെ മജിസ്‌ട്രേട്ട് കോടതി ഉത്തരവായിരിക്കുന്നത്. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസാ മന്ദിരം അടിച്ചുതകര്‍ത്ത കേസില്‍ അടിസ്ഥാനരഹിതമായ സാങ്കേതികവാദങ്ങള്‍ ഇനി ഉന്നയിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ശിവന്‍കുട്ടിക്കു പുറമേ എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍ എം.എല്‍.എ. എന്നിവര്‍ അടക്കം നിരവധി പേരാണ് കേസിലെ പ്രതികള്‍. കോടതി ഈ കേസില്‍ ശിക്ഷിക്കുന്ന സാഹചര്യമുണ്ടായാല്‍ പ്രതിപ്പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്ന നിലവിലെ എംഎല്‍എമാരായ മഹാന്‍മാര്‍ക്കെല്ലാം നിയമസഭാംഗത്വം നഷ്ടപ്പെടാന്‍ സാധ്യതയേറെയാണ്.
ബാര്‍ കോഴ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അന്നത്തെ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടയാന്‍ പ്രതിപക്ഷ അംഗങ്ങള്‍ കയ്യാങ്കളിക്കു മുതിര്‍ന്നതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അന്നത്തെ കൈയേറ്റത്തിനും നശീകരണത്തിലും മുന്‍നിരയിലുണ്ടായിരുന്നത് ശിവന്‍കുട്ടിയാണ്. ഹൈക്കോടതി വിചാരണ സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചതിന് പിന്നാലെ കുറ്റപത്രം വായിക്കുന്നത് നീട്ടിവെക്കണമെന്ന പ്രതികളുടെ ആവശ്യം അംഗീകരിക്കാന്‍ കോടതി തയാറല്ല.
നിലവില്‍ മന്ത്രിസ്ഥാനത്തിരിക്കുന്ന ഒരാള്‍ക്കെതിരേ, മുന്‍പ് നിയമസഭയില്‍ നടത്തിയ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് കോടതി വിചാരണാ നടപടിയിലേക്ക് കടക്കുകയാണെങ്കില്‍ അത് പലതരം വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചേക്കും. ഈ നിലയില്‍ അടുത്തുവരുന്ന മന്ത്രിസഭാ പുനസംഘടനയില്‍ ശിവന്‍കുട്ടിയെ ഒഴിവാക്കാനും പകരം സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി അവരോധിക്കാനും സിപിഎം ആലോചിക്കുന്നുണ്ട്.നിയമസഭാ കയ്യാങ്കളി കേസ് നിലവില്‍ തിരുവനന്തപുരം സി.ജെ.എം. കോടതിയില്‍ വിചാരണ ഘട്ടത്തിലാണ്. കേസില്‍ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനാണ് കോടതി കേസിലെ ആറ് പ്രതികളോടും സെപ്റ്റംബര്‍ 14ന് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.മുന്‍പ് നിരവധി തവണ കുറ്റപത്രം വായിച്ചു കേള്‍ക്കാന്‍ പ്രതികളോട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചപ്പോഴൊക്കെ വിവിധ കാരണങ്ങള്‍ ഉന്നയിച്ച് പ്രതികള്‍ ഹാജരായിരുന്നില്ല.
ഇതിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 14ന് പ്രതികള്‍ക്ക് ഹാജരാകാനുള്ള അവസാന അവസരമാണെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. അതേസമയം നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് ദൃശ്യമാധ്യമങ്ങളില്‍ അടക്കം പ്രചരിക്കുന്നത് അടിസ്ഥാന രഹിതമാണെന്നാണ് മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ ഇപ്പോഴും പറഞ്ഞുനടക്കുന്നത്. തങ്ങള്‍ അതിക്രമം കാട്ടിയിട്ടില്ലെന്നും വാച്ച് ആന്റ് വാര്‍ഡുകാരും പൊലീസുകാരുമാണ് അതിക്രമം കാട്ടിയതെന്നും ഇവര്‍ പറഞ്ഞുനടക്കുന്നു. പോലീസും മറ്റും സംഘര്‍ഷം ഉണ്ടാക്കിയപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നാണ് ശിവന്‍കുട്ടി അടക്കമുള്ളവരുടെ വാദം.
മാണി ബജറ്റ് അവതരിപ്പിച്ചപ്പോള്‍ മാത്രമല്ല സ്പീക്കറുടെ ഡയസ്സില്‍ കയറിയതെന്നും തോമസ് ഐസക്ക്, സുനില്‍കുമാര്‍, ശ്രീരാമകൃഷ്ണന്‍,കെ അജിത്ത്, സി കെ സദാശിവന്‍, കുഞ്ഞമ്മദ് മാസ്റ്റര്‍ ഉള്‍പ്പെടെ ഇരുപതു പേര്‍ സ്പീക്കറുടെ ഡയസ്സില്‍ കയറിയെന്നാണ് ശിവന്‍കുട്ടിയുടെ വിചിത്രമായ വാദം. ഇലക്ട്രോണിക് പാനല്‍ നശിപ്പിച്ചു എന്നാണ് വി ശിവന്‍കുട്ടിക്കെതിരെയുള്ള പ്രധാന ആരോപണം. എന്നാല്‍ വിദഗ്ധ പരിശോധനയില്‍ ഇലക്ട്രോണിക് പാനലിന് കേടുപാടുണ്ടായില്ലെന്ന് കണ്ടെത്തിയിരുന്നു. പിന്നെങ്ങനെയാണ് തനിക്കെതിരെ കേസ് ചാര്‍ജ് ചെയ്യാന്‍ പാടില്ലെന്നാണ് ശിവന്‍കുട്ടിയുടെ വാദം.
https://www.facebook.com/Malayalivartha
























