ഒറ്റയ്ക്ക് താമസിച്ചുവന്ന മധ്യവയസ്കയെ ആശാരിപ്പണിക്കാരൻ കൊലപ്പെടുത്തിയത് ബലാത്സംഗശ്രമം തടഞ്ഞതിനെ തുടർന്ന്: വത്സലയോട് തോന്നിയ കാമാസക്തിയാണ് ക്രൂരതയിലെത്തിച്ചതെന്ന് പ്രതിയുടെ കുറ്റസമ്മതം

ഏരൂർ വിളക്കുപാറയിൽ ഒറ്റക്ക് താമസിച്ചുവന്ന മധ്യവയസ്കയുടെ മരണം ബലാത്സംഗശ്രമത്തിനിടെ ഉണ്ടായ കൊലപാതകം എന്ന് പോലീസ്. വിളക്കുപാറ പാറവിള വീട്ടിൽ വത്സലയാണ് (55) ഫെബ്രുവരി 26ന് വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. വത്സലയെ ക്രൂരമായി കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നും കഴുത്തിനു ചുറ്റുമുള്ള എല്ലുകൾക്ക് ഒടിവ് സംഭവിച്ചിട്ടുള്ളതായും നെഞ്ചിലും, ഉദരത്തിലും, ചുണ്ടിലും മുറിവേറ്റ പാടുകളുള്ളതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തുകയായിരുന്നു.
അമ്മയുടെ മരണത്തിൽ പോലീസ് പ്രതിയെ കണ്ടെത്തിയില്ലെന്ന പരാതിയുമായി മകൻ ഷിബു രംഗത്തെത്തിയതിന് പിന്നാലെ പൊലീസ് അന്വേഷണം ഊർജിതമാക്കുകയായിരുന്നു. സംഭവത്തിൽ വിളക്കുപാറ ദര്‍ഭപ്പണ ശരണ്യാലയത്തില്‍ മോഹനനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടന്ന് ആറ് മാസങ്ങൾക്ക് ശേഷമാണ് പ്രതി പിടിയിലായത്. കൊല്ലപ്പെട്ട വത്സലയോട് തോന്നിയ കാമാസക്തിയാണ് ക്രൂരതയിലെത്തിച്ചതെന്നാണ് ചോദ്യം ചെയ്യലിൽ പ്രതി പോലീസിനോട് പറഞ്ഞത്.
വിളക്കുപാറ പാറവിള വീട്ടിൽ 58 വയസുള്ള വത്സലയെ കഴിഞ്ഞ ഫെബ്രുവരി 26 നാണ് മോഹനൻ കൊലപ്പെടുത്തിയത്. മുൻപരിചയം ഉണ്ടായിരുന്ന മോഹനൻ വത്സല മരണപ്പെട്ട ദിവസവും മുൻപും ഇവരുടെ വീടിനു സമീപം മേശിരിപ്പണിക്ക് വന്നിരുന്നു. പക്ഷേ മരണത്തിനു ശേഷം പ്രദേശത്തേക്ക് വന്നില്ല. ഇതിൽ സംശയം തോന്നി പോലീസ് പ്രതിയെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു.
മോഹനൻ സുഹൃത്തുക്കളുമായി സംസാരിക്കുന്നതും യാത്രകളുമൊക്കെ കേസിൽ നിർണായകമായി. പിന്നീട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. വത്സലയുടെ വീടിന്റെ പിൻവശത്തെ വാതിൽ അടച്ചുറപ്പ് ഇല്ലാത്തതാണെന്ന് നേരത്തെ മനസിലാക്കിയിരുന്നു. രാത്രി വീട്ടിനുള്ളിൽ കയറി കിടപ്പുമുറിയിൽ കട്ടിലിൽ കിടക്കുകയായിരുന്ന വത്സലയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതിരോധിക്കാൻ ശ്രമിച്ച് ഉച്ചത്തിൽ നിലവിളിച്ച വത്സലയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് മോഹനൻ പോലീസിനോട് വെളിപ്പെടുത്തി.
പുനലൂര്‍ ഡിവൈ.എസ്.പി. ബി.വിനോദിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രദേശവാസികളായ നൂറോളം പേരെ പോലീസ് ചോദ്യംചെയ്തിരുന്നു.ഇതില്‍ ചിലരെ കസ്റ്റഡിയിലെടുത്തും ചോദ്യംചെയ്തു. വൽസലയുടെ ശരീരത്തിലെ മുറിവുകൾ പ്രകാരം മോഹനൻ ഉൾപ്പെടെ 15 പേരെ കേന്ദ്രീകരിച്ചായിരുന്നു പിന്നീടുള്ള പോലീസ് അന്വേഷണം. 15 പേരെ ഡി.എന്‍.എ. പരിശോധനയ്ക്കും വിധേയമാക്കി. പരിശോധനാഫലത്തില്‍ മോഹനന്റെ ഡി.എന്‍.എ.യുമായി സാമ്യമുള്ളതായി കണ്ടെത്തുകയായിരുന്നു. പിടിയിലായ മോഹനനെയും മൂന്നുതവണ ചോദ്യംചെയ്തിരുന്നു.
എന്നാല്‍ പോലീസിന്റെ നിരന്തരമുള്ള നിരീക്ഷണവും മദ്യപിച്ചശേഷമുള്ള മോഹനന്റെ സംസാരവുമാണ് മോഹനനാണ് കൊലപാതകം നടത്തിയതെന്നു കണ്ടെത്താന്‍ പോലീസിനു സഹായകമായത്.കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തു വീണ്ടും ചോദ്യംചെയ്തതോടെ മോഹനന്‍ കുറ്റം സമ്മതിക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കൊലപാതകം നടന്ന വീട്ടിലെത്തിച്ചു ശനിയാഴ്ച തെളിവെടുപ്പ് നടത്തി.അടുക്കളവഴി വീട്ടിനുള്ളില്‍ കടന്നതും കൊലപാതകം നടത്തിയ രീതിയും പ്രതി പോലീസിനു കാണിച്ചുകൊടുത്തു.
റൂറല്‍ പോലീസ് മേധാവി കെ.ബി.രവി, ഡിവൈ.എസ്.പി. ബി.വിനോദ്, ഏരൂര്‍ എസ്.എച്ച്.ഒ. എം.ജി.വിനോദ്, എസ്.ഐ. ശരലാല്‍, എസ്.സി.പി.ഒ. ദീപക്, സി.പി.ഒ. ആദര്‍ശ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. തെളിവുകള്‍ ശേഖരിച്ച് പ്രതിയിലേക്കെത്തിയ അന്വേഷണസംഘത്തെ അഭിനന്ദിക്കുന്നതായി റൂറല്‍ പോലീസ് മേധാവി പറഞ്ഞു.
https://www.facebook.com/Malayalivartha





















