അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ തലയ്ക്ക് വിലയിട്ട് NIA... 25 ലക്ഷം രൂപ പാരിതോഷികം!

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് വിവരം നൽകുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഇയാളെ പിടികൂടാൻ സഹായിക്കുന്ന എന്തെങ്കിലും വിവരം കൈമാറുന്നവർക്കാണ് പാരിതോഷികം നൽകുക. ഇന്ത്യ കണ്ട ഏറ്റവും വലിയ കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിനെ കണ്ടെത്താൻ വേണ്ടിയാണ് എൻഐഎയുടെ ഇപ്പോഴത്തെ നടപടി.
നിലവിൽ പാക്കിസ്ഥാനിലും ദുബായിയിലുമായി ദാവൂദ് ഇബ്രാഹിമിന് വ്യാപാര ബന്ധങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. 1993-ലെ മുംബൈ സ്ഫോടന പരമ്പര ഉൾപ്പെടെ, ഇന്ത്യയിലെ ഒന്നിലധികം ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തിരയുന്ന ദാവൂദ് ഇബ്രാഹിമിന്റെ തലയ്ക്ക് 2003-ൽ യുഎൻ സുരക്ഷാ കൗൺസിൽ 25 ദശലക്ഷം ഡോളർ വിലയിട്ടിരുന്നു.
ഇബ്രാഹിമിന്റെ അടുത്ത സഹായി ഷക്കീൽ ഷെയ്‌ഖ് എന്ന ഛോട്ടാ ഷക്കീലിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. കൂട്ടാളികളായ ഹാജി അനീസ് എന്ന അനീസ് ഇബ്രാഹിം ഷെയ്ഖ്, ജാവേദ് പട്ടേൽ എന്ന ജാവേദ് ചിഖ‌്ന, മുക്‌മോൻ അബ്ദുൾ അലി അഥവാ ടൈഗർ മേമൻ എന്നിവരെക്കുറിച്ച് അറിയിക്കുന്നവർക്ക് 15 ലക്ഷം രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ലഷ്‌കറെ ത്വൈബ തലവൻ ഹാഫിസ് സയീദ്, ജെയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹർ, ഹിസ്ബുൾ മുജാഹിദ്ദീൻ പകൻ സയ്യിദ് സലാഹുദ്ദീൻ, അദ്ദേഹത്തിന്റെ അടുത്ത സഹായി അബ്ദുൾ റൗഫ് അസ്ഗർ എന്നിവർക്കൊപ്പമാണ് ദാവൂദ് ഇബ്രാഹിമിന്റെ തലയ്ക്കും വിലയിട്ടത്. കഴിഞ്ഞ ഫെബ്രുവരിയിവാണ് ദാവൂദ് ഇബ്രാഹിമിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എൻഐഎ സ്‌പെഷ്യൽ യൂണിറ്റ് ആണ് കേസെടുത്തത്. ഈ കേസുമായി ബന്ധപ്പെട്ട് 25 ഇടങ്ങളിലാണ് എൻഐഎ ഇതുവരെ റെയ്ഡ് നടത്തിയത്.
രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളെയും വ്യവസായികളെയും ലക്ഷ്യമിട്ട് ഭീകര സംഘടനകളുടെയും പാക് ചാര സംഘടനയായ ഐഎസ്ഐയുടെയും സഹായത്തോടെ ദാവൂദ് ഇബ്രാഹിമിന്റെ 'ഡി' കമ്പനി ഇന്ത്യയിൽ പ്രത്യേക യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഇബ്രാഹിമിനും കൂട്ടാളികൾക്കുമെതിരെ ഈ വർഷം ഫെബ്രുവരിയിൽ എൻഐഎ പുതിയ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഡി കമ്പനിയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ആയുധം കടത്തിയതിനും, സ്ഫോടകവസ്തുക്കളും മയക്കുമരുന്നുകളും സൂക്ഷിച്ചതിന്, വ്യാജ കറൻസി കേസിലുമാണ് ദാവൂദിനും കൂട്ടാളികൾക്കുമെതിരെ എൻഐഎ പിടിമുറുക്കുന്നത്. അനീസ് ഇബ്രാഹിം ഷെയ്ഖ്, ഛോട്ടാ ഷക്കീൽ, ജാവേദ് ചിഖ്‌ന, ടൈഗർ മേമൻ എന്നിവരുൾപ്പെടെയുള്ള ഡി-കമ്പനി എന്ന അന്താരാഷ്ട്ര തീവ്രവാദ ശൃംഖലയാണ് നടത്തുന്നതെന്ന് എൻ.ഐ.എ പ്രസ്താവനയിൽ പറഞ്ഞു.
എൻഐഎ കേസിന്റെ അടിസ്ഥാനത്തിൽ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഈ വിഷയത്തിൽ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു. തുടർന്ന് ദാവൂദ് ഇബ്രാഹിമുമായി കള്ളപ്പണ ഇടപാട് നടത്തിയെന്ന് ആരോപിച്ച് മഹാരാഷ്ട്ര മുൻ ന്യൂനപക്ഷ വികസന മന്ത്രി നവാബ് മാലിക്കിനെ ഫെബ്രുവരി 23 ന് അറസ്റ്റ് ചെയ്തു.
ദാവൂദ് ഇബ്രാഹിം, സഹായികളായ ചോട്ടാ ഷക്കീൽ, പർക്കർ, ഇക്ബാൽ മിർച്ചി എന്നിവർക്കെതിരെയാണ് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നവാബ് മാലിക്കിനും പങ്കുള്ളതായി കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha





















