സ്ത്രീയുടെ മനോവൈകൃതം മൂലം നഷ്ടമായത് 8–ാം ക്ലാസുകാരന്റെ ജീവൻ... കൊലപ്പെടുത്താൻ മറ്റൊരു കാരണം കൂടി...

മകളുടെ സഹപാഠിയായ എട്ടാംക്ലാസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്. ബാലമണികണ്ഠൻ കൂടുതൽ മാർക്ക് വാങ്ങിയതുകൊണ്ടാണ് തന്റെ മകൾ ക്ളാസിൽ രണ്ടാം സ്ഥാനത്തായതെന്നും അതിന്റെ വൈരാഗ്യം കൊണ്ടാണ് വിഷം നൽകിയതെന്നും സഹായറാണി പൊലീസിന് മൊഴി നൽകി. ഇത് കൂടാതെ സ്കൂൾ വാർഷിക പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് ബാലയെ തടയുകയായിരുന്നു ലക്ഷ്യമെന്നും സഹായറാണി വെളിപ്പെടുത്തി.
കാരയ്ക്കൽ നെഹ്‌റു നഗറിലെ സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച ബാലാമണികണ്ഠൻ. സഹപാഠിയുടെ അമ്മ വിക്ടോറിയ സഹായറാണിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മകളെ രണ്ടാം സ്ഥാനത്തേക്ക് തള്ളി ക്ലാസിൽ ഒന്നാമതെത്തിയ ബാലാമണികണ്ഠനോട് യുവതിക്ക് അസൂയ തോന്നിയെന്ന് കാരയ്ക്കൽ പൊലീസ് പറഞ്ഞു. നാട്ടുവൈദ്യശാലയിൽ നിന്ന് വാങ്ങിയ ഗുളിക പൊടിച്ചു കലർത്തിയ ജ്യൂസാണ് കുട്ടിയ്ക്ക് കുടിക്കാൻ നൽകിയ പാനീയത്തിൽ കലർത്തിയിരുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കുറ്റകൃത്യം പുറത്തായത്.
സംഭവ ദിവസം സ്‌കൂളിൽ നടന്ന വാർഷിക റിഹേഴ്‌സൽ പരിപാടിക്ക് പോയ മണികണ്ഠൻ ഉച്ചയോടെ വീട്ടിൽ എത്തിയെങ്കിലും ഛർദ്ദിയും ബോധക്ഷയവും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതിന് ശേഷം സ്‌കൂളിലെത്തി അന്വേഷിച്ചപ്പോൾ രക്ഷിതാക്കൾ നൽകിയ ശീതളപാനീയങ്ങൾ മാത്രമാണ് വിദ്യാർഥിക്ക് നൽകിയതെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. ഇത് കേട്ട് ഞെട്ടിയ രക്ഷിതാക്കൾ ശീതളപാനീയങ്ങൾ നൽകിയിരുന്നില്ലെന്ന് പറഞ്ഞു.
ഇതിനുശേഷം വാച്ച്മാൻ ദേവദാസിനെ ചോദ്യം ചെയ്തപ്പോൾ വിദ്യാർഥിയുടെ ബന്ധുവെന്ന് പറഞ്ഞ് ഒരു സ്ത്രീ ശീതളപാനീയങ്ങൾ കൊണ്ടുവരികയും , മണികണ്ഠന് നൽകാൻ പറഞ്ഞെന്നും ഇയാൾ വെളിപ്പെടുത്തി. ഇതിന് ശേഷം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വിദ്യാർഥിയുടെ അതേ ക്ലാസിലെ വിദ്യാർഥിയുടെ രക്ഷിതാവ് ശീതളപാനീയം നൽകിയതായി തെളിയുകയായിരുന്നു. കുട്ടിയുടെ പിതാവിന്റെ വാക്കുകൾ ഇങ്ങനെ... ശനിയാഴ്ച രാവിലെ റിഹേഴ്സൽ പ്രോഗ്രാമിനായി മകൻ സ്കൂളിൽ പോയിരുന്നു.
ഉച്ചയോടെ വീട്ടിൽ തിരിച്ചെത്തിയ ശേഷം കുട്ടി ഛർദ്ദിക്കാൻ തുടങ്ങി. സ്‌കൂൾ വാച്ച്മാൻ ശീതളപാനീയം നൽകിയത് മുതൽ ഛർദ്ദിക്കുന്നുണ്ടെന്ന് മകൻ ഞങ്ങളോട് പറഞ്ഞു. ഉടൻ തന്നെ മകനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സ്കൂളിൽ എത്തി കാര്യങ്ങൾ അന്വേഷിച്ചപ്പോൾ മാതാപിതാക്കൾ നൽകിയ ജ്യൂസാണ് കുടിക്കാൻ നൽകിയതെന്നും സ്കൂൾ അധികൃതർ പറയുകയായിരുന്നു. പക്ഷെ ഞങ്ങൾ ശീതളപാനീയം നൽകിയിരുന്നില്ലെന്ന് പറഞ്ഞതോടെ വാച്ച്മാനെ ചോദ്യം ചെയ്യുകയും ബന്ധുവെന്ന് പറഞ്ഞ് വിക്ടോറിയ സഹായറാണി നൽകിയ ജ്യൂസാണ് കൈമാറിയതെന്നും തെളിയുകയായിരുന്നു.
തുടർന്ന് വിക്ടോറിയ സഹായറാണിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ പരാതി നൽകുകയും ഇവരെ തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അതേ സമയം കളരിയ്ക്കൽ ജനറൽ ആശുപത്രിയിലെത്തിച്ച ശേഷവും നന്നായി സംസാരിച്ച കുട്ടി രാത്രി മരണത്തിന് കീഴടങ്ങുകയായിരുന്നു. മികച്ച ചികില്‍സ കിട്ടിയില്ലെന്നാരോപിച്ച് നാട്ടുകാരും ബന്ധുക്കളും ആശുപത്രി ആക്രമിക്കുകയും നാഗപട്ടണം –ചെന്നൈ ദേശീയ പാത പുലര്‍ച്ചെ വരെ ഉപരോധിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























