കുഞ്ഞ് വേണമെന്ന് ആവശ്യപ്പെട്ട 51 കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയത് ഹണിമൂൺ കഴിയും മുമ്പേ: ഭർത്താവായ 26കാരന് വിലകൂട്ടിയ വസ്‌ത്രങ്ങളും മാരുതി കാറുമെല്ലാം നൽകിയിട്ടും കണ്ണുടക്കിയത് കോടികളുടെ ആസ്തിയിൽ:- പണം തട്ടിയെടുക്കാൻ വിവാഹക്കാര്യം രഹസ്യമാക്കിയപ്പോൾ, വിവാഹ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ ഭാര്യ പങ്കുവച്ചത് അപമാനമായി: ശാഖ കുമാരിയുടെ കൊലപാതകത്തിൽ നെയ്യാറ്റിൻകര സ്വദേശിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കുഞ്ഞ് വേണമെന്ന് ആവശ്യപ്പെട്ട 51 കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. രണ്ട് വർഷം മുമ്പാണ് തിരുവനന്തപുരം കാരക്കോണം സ്വദേശി ശാഖ കുമാരി(51)യെ ഭർത്താവ് അരുൺ(26) കൊലപ്പെടുത്തിയത്. കേസിന്റെ വിചാരണ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. 50,000 രൂപയുടെ ബോണ്ടും ആൾ ജാമ്യവും എന്ന വ്യവസ്ഥയിലാണ് ജാമ്യം നൽകിയത്. ഒരു കുഞ്ഞ് വേണമെന്ന് ശാഖ ആവശ്യപ്പെട്ടതിനെ തുടർന്ന് അരുൺ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
2020 ഡിസംബർ 26നാണ് കൊലപാതകം നടന്നത്. വലിയ ഭൂസ്വത്തുള്ള കുടുംബത്തിലെ അംഗമായ ശാഖാകുമാരി നെയ്യാറ്റിൻകരയിൽ ബ്യൂട്ടി പാർലർ നടത്തുന്നതിനിടയിലാണ് നെയ്യാറ്റിൻകര സ്വദേശിയായ അരുണുമായി സൗഹൃദത്തിലാകുന്നത്. തുടർന്ന് 2020 ഒക്ടോബറിലാണ് ശാഖ കുമാരിയെ അരുൺ വിവാഹം കഴിച്ചത്. ഏറെക്കാലത്തെ പരിചയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്. പക്ഷെ വിവാഹത്തിൽ അരുണിന്റെ ബന്ധുക്കൾ ആരും തന്നെ പങ്കെടുത്തിരുന്നില്ലെന്നും വിവാഹബന്ധം രഹസ്യമായി സൂക്ഷിക്കാൻ അരുൺ ശ്രമിച്ചിരുന്നതായും നാട്ടുകാർ മൊഴി നൽകിയിരുന്നു. ശാഖാകുമാരിയെ പലതവണ കൊലപ്പെടുത്താൻ അരുണിന്റെ ഭാഗത്തുനിന്നു ശ്രമം ഉണ്ടായതായി ശാഖയുടെ വീട്ടിലെ ഹോംനഴ്സ് പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.
വിവാഹ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതും അരുണിനെ പ്രകോപിപ്പിച്ചിരുന്നു. കൂട്ടുകാരിൽ നിന്നടക്കം അരുണിന് അപമാനമേൽക്കുന്ന സ്ഥിതി വിശേഷമുണ്ടായി. വിവാഹം റജിസ്റ്റർ ചെയ്യാൻ അരുൺ തയാറാകാതിരുന്നത് ശാഖയെ അലോസരപ്പെടുത്തിയിരുന്നു. ഈ ആവശ്യം നിരവധി തവണ ശാഖാകുമാരി ഉന്നയിച്ചുവെങ്കിലും അരുൺ വഴങ്ങിയില്ലെന്നും രേഷ്മ പറയുന്നു. വിവാഹമോചനത്തിന് അരുൺ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ശാഖാകുമാരി തയാറായിരുന്നില്ല. വൈദ്യുതമീറ്ററിൽ നിന്ന് ശാഖയുടെ കിടപ്പുമുറിയിലേക്കാണ് കണക്ഷൻ എടുത്തിരുന്നത്. ബോധപൂർവം ശാഖയെ പലതവണ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്താൻ അരുൺ ശ്രമിക്കുകയായിരുന്നു.
വിവാഹമോചനത്തിന് വഴങ്ങാതെ വന്നപ്പോഴാണ് ശാഖാകുമാരിയെ കൊല്ലാൻ അരുൺ തീരുമാനിച്ചത്. പ്രായവ്യത്യാസം അരുണിന് അപമാനമായി തോന്നിയിരുന്നെന്ന് ഇവരുടെ കാര്യസ്ഥൻ വെളിപ്പെടുത്തിയിരുന്നു. ക്രിസ്മസ് വിളക്കുകൾ തൂക്കാൻ കണക്ഷൻ എടുത്തിരുന്ന വയറിൽനിന്ന് ഷോക്കേറ്റാണ് ശാഖാകുമാരിയുടെ മരണം. ശാഖയുടെ മൃതദേഹത്തിലും വീടിന്റെ തറയിലും ചോരപ്പാടുകൾ കണ്ടെന്ന് പ്രദേശവാസികൾ മൊഴി നൽകിയതാണ് കേസിൽ നിർണായകമായത്. ഷോക്കേറ്റ് വീണെന്നാണ് അരുൺ അയൽവാസികളോട് പറഞ്ഞിരുന്നത് . എന്നാൽ മൂക്ക് ചതഞ്ഞ നിലയിലായിരുന്നു. മൃതദേഹത്തിലും തറയിലും ചോരപ്പാടുകൾ കണ്ടെന്നും അയൽവാസികൾ പൊലീസിനു മൊഴി നൽകി. ശാഖയുടെ പേരിലുള്ള നിരവധിയായ സ്വത്തുവകകൾ മോഹിച്ചാണ് അരുൺ ഈ വിവാഹത്തിനു തയാറായതെന്നു ശാഖാകുമാരിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. പരേതനായ അധ്യാപകന്റെ മകളാണ് ശാഖാകുമാരി.
വൈദ്യുതി ഷോക്കേറ്റെന്ന് പറഞ്ഞെത്തിയ അരുണിനൊപ്പം സമീപവാസികൾ വീടിനുള്ളിൽ എത്തിയപ്പോൾ നിലത്ത് കമിഴ്ന്നു കിടക്കുന്ന അവസ്ഥയിലാണ് ശാഖയെ കണ്ടത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിനും മണിക്കൂറുകൾക്ക് മുമ്പേ മരണം സംഭവിച്ചതായി ഡോക്ടർമാർ കണ്ടെത്തി. സംഭവമറിഞ്ഞ് വീടും പരിസരവും നിരീക്ഷിച്ച നാട്ടുകാർ പൊലീസിനോട് സംശയം പറയുകയായിരുന്നു. ക്രിസ്മസ് അലങ്കാരത്തിനായി തയാറാക്കിയ വയറിൽനിന്ന് ഷോക്കേറ്റെന്ന അരുണിന്റെ മൊഴി പൊലീസ് മുഖവിലയ്‌ക്കെടുത്തില്ല. വീടിനുള്ളിലേക്ക് വയർ വലിച്ചിട്ടിരുന്നു. എന്നാൽ ഈ വയർ യാതൊരു സർക്യൂട്ടുമായും ബന്ധപ്പെടുത്തിയിരുന്നില്ല. ചോദ്യം ചെയ്യലിൽ പൊലീസിനോട് അരുൺ കുറ്റസമ്മതം നടത്തുകയായിരുന്നു.
കിടപ്പിലായ മാതാവ് ഫിലോമിനയുമൊത്ത് നിലമാംമൂട് ത്രേസ്യാപുരത്തെ വീട്ടിൽ അവിവാഹിതയായി താമസിക്കവേ അപ്രതീക്ഷിതമായി തന്നെക്കാൾ ഏറെ പ്രായം കുറവുള്ള നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശിയായ അരുണിനെ വിവാഹം ചെയ്യുകയായിരുന്നു. ഏറെക്കാലത്തെ പരിചയത്തിനു ശേഷമാണ് ഇരുവരും ഇടവകപ്പള്ളിയിൽ ആചാരപ്രകാരം വിവാഹിതരായത്. വിവാഹത്തിൽ വിയോജിപ്പുണ്ടായിരുന്ന ബന്ധുക്കളെ ശാഖ അകറ്റി നിർത്തി. അരുണിന് വിലകൂട്ടിയ വസ്‌ത്രങ്ങളും മാരുതി കാറുമെല്ലാം ശാഖ വാങ്ങി നൽകിയിരുന്നു. ശാഖയുടെ സ്വർണവും അഞ്ചു ലക്ഷത്തിലേറെ വില മതിപ്പുള്ള ഡയമണ്ട് നെക്ലസ് അരുൺ ഇതിനിടെ കൈക്കലാക്കിരുന്നു. പത്തേക്കറോളം പുരയിടം ഉൾപ്പെടെയുള്ള ശാഖയുടെ സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി അരുൺ പ്രണയം നടിച്ചെത്തുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
അറസ്റ്റിലായ അരുണിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍, കുറ്റപത്രം നല്‍കിയത് ചൂണ്ടിക്കാണിച്ച് മജിസ്‌ട്രേട്ട് കോടതി ജാമ്യം നല്‍കി. ഇതിനെതിരെ പ്രോസിക്യൂഷനും ശാഖാകുമാരിയുടെ കുടുംബവും ഹര്‍ജി നല്‍കി. തുടര്‍ന്ന് സെഷന്‍സ് കോടതി ജാമ്യം റദ്ദാക്കി. അരുണ്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. ഇതും ശാഖാകുമാരിയുടെ കുടുംബത്തിന്റെ ഹര്‍ജിയും സിംഗിള്‍ ബെഞ്ച് ജാമ്യം റദ്ദാക്കിയ ഉത്തരവ് ശരിവച്ചു. ജാമ്യത്തിനായി പത്തുദിവസത്തിനകം ഹൈക്കോടതിയെയോ സെഷൻസ് കോടതിയെയോ സമീപിക്കാമെന്നും അതുവരെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. തുടർന്ന് അരുൺ നൽകിയ ഹർജിയിലാണ് ഇപ്പോൾ ജാമ്യം അനുവദിച്ചത്.
https://www.facebook.com/Malayalivartha


























