റേഷൻ വിതരണത്തിലെ അഴിമതി ചോദ്യം ചെയ്‌തു; പിന്നാലെ വാഹനത്തിൽ കയറാനും സഞ്ചരിക്കാനും ആവശ്യപ്പെട്ടു; പട്ടികജാതിക്കാരിയോട് അപമര്യാദയായി പെരുമാറിയ റേഷനിംഗ് ഇൻസ്‌പെക്ടർ അറസ്റ്റിൽ

തിരുവനന്തപുരത്ത് ആദിവാസി യുവതിയോട് അപമര്യാദയായി പെരുമാറിയ റേഷനിംഗ് ഇൻസ്‌പെക്ടർ അറസ്റ്റിൽ. റേഷൻ അഴിമതി ചോദ്യം ചെയ്‌തതിനെ തുടർന്നാണ് ആദിവാസി യുവതിയോട് അപമര്യാദയായി പെരുമാറിയത്. സംഭവത്തിൽ നേമം സ്വദേശിയായ റേഷനിംഗ് ഓഫീസർ ജയകുമാറാണ് അറസ്റ്റിലായത്. അഗസ്ത്യവനം കൈതോട് സ്വദേശിനിയുടെ പരാതിയെ തുടർന്നാണ് നടപടി.
അതേസമയം പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമാണ് നെയ്യാർ പോലീസ് ജയകുമാറിനെ കസ്റ്റഡിയിലെടുത്തത്. സംഭവ ദിവസം ആദിവാസി മേഖലയായ കൈതോട് സെറ്റിൽമെന്റിൽ റേഷൻ വിതരണത്തിനായി റേഷൻ ഡിപ്പോ ഉടമയും ഉദ്യോഗസ്ഥരും എത്തി. എന്നാൽ പരാതിക്കാരിക്ക് ലഭിക്കേണ്ട ഗോതമ്പിന്റെ കണക്ക് ഉദ്യോഗസ്ഥർ എഴുതി നൽകിയില്ല.
ഇതേതുടർന്ന് ഈ വിവരം പറയാനായി യുവതി ജയകുമാറിനെ സമീപിച്ചു. ഇതേസമയം യുവതിയുടെ കൈവശമുണ്ടായിരുന്ന പേപ്പർ വാങ്ങി എഴുതുന്നതിന് പകരം ഇയാൾ യുവതിയുടെ കൈയിലാണ് എഴുതിയത്. മാത്രമല്ല വാഹനത്തിൽ കയറാനും ഇയാൾക്കൊപ്പം സഞ്ചരിക്കാനും ആവശ്യപ്പെട്ടതായി പരാതിയിൽ പറയുന്നു.
ഇതോടെ യുവതിയുടെ ഭർത്താവും നാട്ടുകാരും ചേർന്ന് ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞിരുന്നു. ഇതിനു പിന്നാലെ പോലീസ് സംഭവ സ്ഥലത്തെത്തി സംസാരിച്ചു. തുടർന്നാണ് യുവതി പോലീസിൽ പരാതി പെട്ടതും അറസ്റ്റ് രേഖപ്പെടുത്തിയതും.
https://www.facebook.com/Malayalivartha
























