മമ്മൂക്കയോടിച്ചിരുന്ന ആ സ്കൂട്ടർ ലോറിയുമായിടിച്ച്, അപകടത്തിൽപ്പെട്ട് മരിക്കുമ്പോൾ സ്വീകരണമുറിയിലെ ചതുരപ്പെട്ടിയിൽ ആ സീൻ കണ്ട് നൊമ്പരപ്പെട്ടതൊക്കെ ഓർമ്മകളിലെ ചില റീലുകൾ; മുപ്പതുകളിലും നാല്പതുകളിലുമെത്തുമ്പോഴേ പ്രായത്തെ ഭയന്ന് ഓടിയൊളിക്കുന്നവർക്ക് മുന്നിലെ പാഠപുസ്തകമാണ് ഈ മൂന്നക്ഷരം; കണ്ണൊന്നു നിറഞ്ഞാൽ,ശബ്ദം ഇടറിയാൽ സിനിമ കാണുന്നവരുടെ കൂടി നെഞ്ചുലയ്ക്കാൻ കഴിയുന്നത് മമ്മൂട്ടിയെന്ന മനുഷ്യൻ കഥാപാത്രമായി നിറഞ്ഞാടുന്നതിലാണ്; മമ്മൂട്ടിയെ കുറിച്ച് ശ്രദ്ധേയമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി

കഴിഞ്ഞ ദിവസം മാമൂട്ടിയുടെ പിറന്നാൾ ദിനമായിരുന്നു. ഈ ദിവസം അദ്ദേഹത്തെ കുറിച്ച് അഞ്ജു പാർവതി ഒരു കുറിപ്പ് പങ്കു വച്ചിരിക്കുകയാണ്. എത്രപെട്ടെന്നാണ് കാലം പോയതെന്ന് ഓർക്കുകയായിരുന്നു. എനിക്കും ഓർമ്മകൾക്കും വയസ്സായി ; പക്ഷേ വയസ്സാവാത്തത് മമ്മൂക്കയ്ക്ക് മാത്രം എന്നാണ് കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
എത്ര പെട്ടെന്നാണ് കാലം പോയതെന്ന് ഓർക്കുകയായിരുന്നു. എനിക്കും ഓർമ്മകൾക്കും വയസ്സായി ; പക്ഷേ വയസ്സാവാത്തത് മമ്മൂക്കയ്ക്ക് മാത്രം. ഈ നീലിമതൻ ചാരുതയിൽ നീന്തി വരൂവെന്ന ആദ്യത്തെ അവ്യക്തമായ പാട്ടോർമ്മകളിൽ ഈ മുഖമുണ്ട്. വാസരം തുടങ്ങി ഒരു ജീവിതം തുടങ്ങിയെന്ന പാട്ടിനൊടുവിൽ മമൂക്കയോടിച്ചിരുന്ന ആ സ്കൂട്ടർ ലോറിയുമായിടിച്ച്, അപകടത്തിൽപ്പെട്ട് മരിക്കുമ്പോൾ സ്വീകരണമുറിയിലെ ചതുരപ്പെട്ടിയിൽ ആ സീൻ കണ്ട് നൊമ്പരപ്പെട്ടതൊക്കെ ഓർമ്മകളിലെ ചില റീലുകൾ.
കളരിവിളക്ക് തെളിഞ്ഞതാണോ
കൊന്നമരം പൂത്തുലഞ്ഞതാണോ
മാനത്തൂന്നെങ്ങാനും വന്നതാണോ
കുന്നത്ത് സൂര്യന്‍ ഉദിച്ചതാണോ ?
കാലം 86 മുതൽ ഇങ്ങനെ പാടി തുടങ്ങിയതാണ്. ഇന്നും നാളെയും അത് തന്നെ പാടിക്കൊണ്ടേയിരിക്കും - ആ ഒരാളെ നോക്കി !! മമ്മൂട്ടി-മുപ്പതുകളിലും നാല്പതുകളിലുമെത്തുമ്പോഴേ പ്രായത്തെ ഭയന്ന് ഓടിയൊളിക്കുന്നവർക്ക് മുന്നിലെ പാഠപുസ്തകമാണ് ഈ മൂന്നക്ഷരം ! നീയാര് മമ്മൂട്ടിയോ എന്ന ബെഞ്ച്മാർക്ക് ചോദ്യം മലയാളി ചോദിക്കുമ്പോഴും ജാഡയ്ക്ക് മറുവാക്കായി ഈ പേര് പറയുമ്പോഴും നമ്മൾ അദ്ദേഹത്തെ, ആ മുൻ ശുണ്ഠിക്കാരനെ വല്ലാതെ സ്നേഹിക്കുന്നുണ്ട്.
സ്ക്രീനിൽ ആ കണ്ണൊന്നു നിറഞ്ഞാൽ,ശബ്ദം ഇടറിയാൽ സിനിമ കാണുന്നവരുടെ കൂടി നെഞ്ചുലയ്ക്കാൻ കഴിയുന്നത് മമ്മൂട്ടിയെന്ന മനുഷ്യൻ കഥാപാത്രമായി നിറഞ്ഞാടുന്നതിലാണ്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ഏടുകളിൽ ഒരുപാട് മഹാരഥന്മാരായ കലാകാരന്മാർ അരങ്ങുവാണിരുന്ന കാലം മുതൽ ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ പ്രതിഭാ ധനരായ യുവനിരയുടെ ആധിക്യത്തിലും ഒട്ടും ക്ലാവ് പിടിക്കാത്ത ഒളിവേറുന്ന ലോഹമായി തന്നെ അന്നും ഇന്നും വെട്ടി തിളങ്ങി സ്‌ഫുരിച്ചു നില്ക്കുന്നു മമ്മൂട്ടിയെന്ന മൂന്നക്ഷരം. മലയാളികളുടെ വൈകാരിക ഋതുഭേദങ്ങളുടെ ഭാവ പൂ൪ണിമയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.
https://www.facebook.com/Malayalivartha























