പിണറായിയുടെ നവോത്ഥാന നായകരായ വെള്ളാപ്പള്ളിക്കും കാന്തപുരത്തിനും ഡോക്ടറേറ്റില്ല: വീണ്ടും കളത്തിൽ ഗവർണർ, മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളാപ്പള്ളിക്ക് വേണ്ടിയും മന്ത്രി മുഹമ്മദ് റിയാസ് കാന്തപുരത്തിന് വേണ്ടിയും സർവകലാശാലാ ഉന്നതരോട് ശുപാർശ ചെയ്തെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി

വീണ്ടും കളത്തിൽ ഗവർണർ. കാന്തപുരത്തിനും വെള്ളാപ്പള്ളി നടേശനും ഡിലിറ്റ് നൽകാനുള്ള നീക്കമാണ് ഗവർണർ പൊളിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളാപ്പള്ളിക്ക് വേണ്ടിയും മന്ത്രി മുഹമ്മദ് റിയാസ് കാന്തപുരത്തിന് വേണ്ടിയും സർവകലാശാലാ ഉന്നതരോട് ശുപാർശ ചെയ്തെന്നാണ് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണറെ അറിയിച്ചത്. ഇക്കാര്യം മുൻകൂട്ടി കണ്ട് കാന്തപുരം ഡിലിറ്റ് വേണ്ടെന്ന് പ്രഖ്യാപിച്ചു. അതേസമയം നിർബന്ധിച്ച് പറഞ്ഞാൽ സ്വീകരിക്കില്ലെന്ന് പറഞ്ഞിട്ടുമില്ല.
കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർക്കും വെള്ളാപ്പള്ളി നടേശനും ഡി ലിറ്റ് നല്കാനുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നീക്കത്തിനെതിരെ ഗവർണർക്ക് പരാതി ലഭിച്ചതോടെയാണ് ആരിഫ് മുഹമ്മദ് ഖാൻ വർധിത വീര്യത്തോടെ രംഗത്തിറങ്ങിയത്.
സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് പരാതി നൽകിയത്. സാംസ്‌ക്കാരിക മണ്ഡലത്തിനും വൈജ്ഞാനിക മേഖലയ്ക്കും ഉന്നത സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിത്വങ്ങളെ ആദരിക്കുന്നതിന് സർവകലാശാലാ ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുള്ള ഓണററി ഡോക്ടറേറ്റ് ബിരുദം കാന്തപുരത്തിനും വെള്ളാപ്പള്ളിക്കും നൽകാനുള്ള കാലിക്കറ്റ് സർവകലാശാലയുടെ നീക്കം പുനപരിശോധിക്കണമെന്നാണ് കാലിക്കറ്റ് വൈസ് ചാൻസലറോടും, ഡിഗ്രിക്ക് അംഗീകാരം നൽകരുതെന്ന് ഗവർണറോടും സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ആവശ്യപ്പെടുന്നത്.
രാഷ്ട്രപതിക്ക് പോലും ഡിലിറ്റ് ബിരുദം നൽകുവാൻ വിസമ്മതിച്ചിരിക്കുമ്പോഴാണ് കാലിക്കറ്റ് സർവകലാശാല ഇവർ രണ്ടു പേർക്കും ഡിലിറ്റ് ബിരുദം നൽകി ആദരിക്കുവാനുള്ള പ്രമേയം അനുഭാവപൂർവ്വം പരിഗണിച്ചത്. ജാതിമത പ്രീണനത്തിന്റെ ഭാഗമായി ഇടതുപക്ഷ സർക്കാരിൻറെ നിർദ്ദേശാനുസരണമാണ് പ്രമേയം അവതരിപ്പിക്കുവാൻ അപ്രധാനിയായ ഒരു സിൻഡിക്കേറ്റ് അംഗത്തിന് വൈസ് ചാൻസിലർ അനുമതി നൽകിയതെന്ന് പരാതിയിൽ ആരോപിക്കുന്നു. സർവകലാശാലയെ ഉപയോഗിച്ച് സമുദായങ്ങളെ കൂടെ നിർത്തുവാനുള്ള രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണ് ഡോക്ടറേറ്റ് നൽകാനുള്ള കാലിക്കറ്റിന്റെ തീരുമാനം. സർവകലാശാലകൾ ഓണററി ഡോക്ടറേറ്റ് ബിരുദം നൽകിയിട്ടുള്ളവരുടെ സംഭാവനകൾ പരിശോധിച്ച ശേഷം, ഇവർ രണ്ടുപേരും സാംസ്‌കാരിക - വൈജ്ഞാനിക മേഖലകൾക്ക് നൽകിയിട്ടുള്ള സംഭാവനകൾ വ്യക്തമാക്കുവാൻ കാലിക്കറ്റ് സർവ്വകലാശാല തയ്യാറാ വണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആവശ്യപ്പെടുന്നു.
രാഷ്ട്രപതിയായിരിക്കെ രാംനാഥ് കോവിന്ദിന് ഡിലിറ്റ് നൽകണമെന്ന് ഗവർണർ കേരള സർവകലാശാലയോട് ആവശ്യപെട്ടിരുന്നു.എന്നാൽ സർവകലാശാല അത് നിരസിച്ചു.
ഗവർണർക്കുള്ള വി സി യുടെ കത്ത് പുറത്തായതോടെയാണ് വിവാദമായത്. വിഷയത്തിൽ രാജ്ഭവന്റെ വിശ്വാസ്യത ചോദ്യംചെയ്ത് സിപിഎം രംഗത്തെത്തി. ഗവർണറുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ പുറത്തായെന്നായിരുന്നു സിപിഎം നിലപാട്. അതായത് വസ്തുതകൾ ചോർത്തുന്നയാളായി ഗവർണറെ സി പി എം മാറ്റി.
രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകുന്നതിനെ സിപിഎം എതിർത്തിരുന്നു. രാഷ്ട്രീയ പശ്ചാത്തലത്തിൽ രാഷ്ട്രപതിയായ രാം നാഥ് കോവിന്ദിന് ഡി ലിറ്റ് നൽകേണ്ടതില്ലെന്നായിരുന്നു സിപിഎം നേതൃത്വം സിൻഡിക്കേറ്റിലെ പാർട്ടി പ്രതിനിധികളെ അറിയിച്ചത്. ഇതിനു പിന്നാലെയാണ് വിസി ഗവർണറെ നേരിൽക്കണ്ട് കത്ത് നൽകിയത്. ആ കത്ത് വി സി യും ഗവർണറും മാത്രമാണ് കണ്ടിട്ടുള്ളത്.
ഡിലിറ്റ് വിവാദത്തിൽ വിസി ഡോ മഹാദവൻ പിള്ള ചാൻസലർക്ക് നൽകിയ കത്ത് പുറത്താകും വരെയും, പോര് ഗവർണറും പ്രതിപക്ഷ നേതാവും തമ്മിലായിരുന്നു. വെറും കാഴ്ചക്കാരുടെ റോളിലായിരുന്നു സർക്കാർ. പ്രതികരണം നൽകാതെ സർക്കാർ മാറിനിന്നപ്പോഴും ഡിലിറ്റ് നൽകാൻ ആവശ്യപ്പെട്ടിരുന്നോയെന്ന് ഗവർണർ തന്നെ വ്യക്തമാക്കണമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി പ്രതികരിച്ചത്.
വി സി ഗവർണർക്ക് നൽകിയ മറുപടി കത്ത് പുറത്തായതിന് പിന്നാലെ വിവാദത്തിന് ചെ ന്നിത്തല തിരികൊളുത്തി. ഗവർണർ തൻ്റെ ഓഫീസിലുള്ള രഹസ്യരേഖകൾ ചെ
ന്നിത്തലക്ക് നൽകിയെന്ന ആരോപണമാണ് സി പി എം ഉന്നയിച്ചത്.
കത്ത് പുറത്തുവന്നതോടെ ഒഴിഞ്ഞ് മാറിയ സർക്കാരും തെളിവ് ആവശ്യപ്പെട്ട സിപിഎമ്മും മറുപടി പറയേണ്ട സ്ഥിതിയിലുമായി. സിൻഡിക്കേറ്റ് ചേർന്ന് ഔദ്യോഗികമായി തീരുമാനമെടുക്കാതെ വിസി ഗവർണർക്ക് മറുപടി നൽകിയത് വിവാദങ്ങൾ ഒഴിവാക്കാനായിരുന്നു. തന്ത്രം മനസിലാക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിസിയിൽ നിന്നും മറുപടി എഴുതി വാങ്ങി. ഒടുവിൽ പഴി വിസിക്കാണെങ്കിലും കത്തിലെ ഉള്ളടകത്തിൽ സിൻഡിക്കേറ്റ് അംഗങ്ങളുടെ വിയോജിപ്പ് പരാമർശിക്കുന്നു. എഴുതി നൽകിയ മറുപടിയിൽ വിസിക്ക് ഗവർണറെ തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നിരിക്കെ സിൻഡിക്കേറ്റ് വിയോജിപ്പിൽ രാഷ്ട്രീയ സ്വാധീനമുണ്ടായിരുന്നുവെന്നും വ്യക്തം. എന്നാൽ സിൻറിക്കേറ്റിൽ ഇക്കാര്യം ചർച്ചയായിട്ടില്ല.
ഗവർണർ വിസിയോട് ആവശ്യപ്പെട്ട കാര്യം വൈസ് ചാൻസലർ മഹാദേവൻപിള്ള സിൻഡിക്കേറ്റിലെ പ്രധാനികളുമായാണ് ചർച്ച ചെയ്തത്. ഇക്കാര്യം എകെജി സെന്‍ററിൽ സിൻഡിക്കേറ്റിലെ സിപിഎം പ്രതിനിധികൾ അറിയിച്ചു. ബിജെപി - ആർഎസ്എസ് പശ്ചാത്തലം ഒന്നുകൊണ്ടു മാത്രം രാഷ്ട്രപതിയായ രാംനാഥ് കോവിന്ദിന് ഡിലിറ്റ് നൽകേണ്ടതില്ല എന്നായിരുന്നു മറുപടി. ഇതാണ് സിൻഡിക്കേറ്റ് അംഗങ്ങൾ വിസിയെ അറിയിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും സിൻഡിക്കേറ്റിന്‍റെ ഭാഗമെന്നിരിക്കെ സർക്കാർ അറിഞ്ഞില്ലെന്ന വാദവും വിലപോയില്ല. കത്ത് പുറത്തായതിൽ രാജ്ഭവന്‍റെ വിശ്വാസ്യത ചോദ്യം ചെയ്യുകയായിരുന്നു സിപിഎം. കത്ത് പുറത്തായതോടെ ഗവർണറുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ ശക്തമായി ഉയർത്തിക്കാട്ടാൻ സിപിഎം തീരുമാനിച്ചു..
രാഷ്ട്രപതിയെ അപകീർത്തിപെടുത്താൻ ഗവർണർ ശ്രമിക്കുന്നു എന്ന ഗുരുതര ആരോപണമാണ് സി പി എം ഉന്നയിച്ചത്. എന്നാൽ രാഷ്ട്രപതിയായതുകൊണ്ടുതന്നെ വിവാദങ്ങൾ അധികനാൾ നീണ്ടു നിന്നില്ല
ശബരിമലയിലെ സ്ത്രീ പ്രവേശന വിധിക്ക് പിന്നാലെ പിണറായി വിജയൻ
നവോത്ഥാന സംരക്ഷണ സമിതി ഉണ്ടാക്കിയപ്പോൾ വെള്ളാപ്പള്ളിയെയാണ് മുഖ്യധാരയിൽ പ്രതിഷ്ഠിച്ചത്. എന്നാൽ അതോടെ സംരക്ഷണ സമിതി ഇല്ലാതായി. വി. എസിൻ്റെ ശത്രുവായ
വെള്ളാപ്പള്ളി പിണറായിക്ക് പ്രിയപ്പെട്ടവനാണ്.
സംഘപരിവാറിന്‍റെ നേതൃത്വത്തിലുള്ള വർഗീയ ധ്രുവീകരണം തടയാനെന്ന പേരിൽ നവോത്ഥാന സംരക്ഷണ സമിതി സർക്കാർ എടുത്ത കാലത്ത് വീണ്ടും ശക്തിപ്പെടുത്തി. വെള്ളാപ്പള്ളിയെയും പുന്നല ശ്രീകുമാറിനെയും ഒപ്പം നിർത്തുകയായിരുന്നു ലക്ഷ്യം. വെള്ളാപ്പള്ളിയും പുന്നലയും ബി ജെ പിയിലേക്ക് അടുക്കുന്നു എന്ന സംശയം സർക്കാരിനുണ്ട്. ലോകസഭാ തെരഞ്ഞെടുപ്പ് നടക്കാൻ കഷ്ടിച്ച് ഒന്നര വർഷം മാത്രമാണുള്ളത്. സമൂഹത്തെ മുന്നാക്കം, പിന്നാക്കം എന്ന് വേർതിരിക്കുക എന്ന ലക്ഷ്യമാണ് പിണറായിക്കുള്ളത്. പിന്നാക്ക സമുദായംഗങ്ങളെ ഒന്നിപ്പിച്ച് നിർത്തി മുന്നാക്ക സമുദായക്കാരെ അകറ്റി നിർത്തുക എന്നതാണ് ലഷ്യം.
സർക്കാർ ചെയ്യുന്ന നല്ലകാര്യങ്ങൾക്ക് പിന്തുണ നൽകാനും തിരുത്തേണ്ടത് തിരുത്താനുമാണ് നവോത്ഥാന സമിതിയെന്നാണ് നടേശൻ പറയുന്നത്. കേരളത്തിൽ വർഗീയ ധ്രുവീകരണം മുമ്പത്തേക്കാളും കൂടിയിട്ടുണ്ട്. ബിജെപിയെ മാത്രം ഇതിന് കുറ്റം പറയാനില്ല. ശബരിമല സമരത്തോട് ആദ്യമേ എസ്എന്‍ഡിപിക്ക് യോജിപ്പില്ലായിരുന്നു. മൂന്ന് തമ്പ്രാന്മാർ ചേർന്നാണ് സമരമുണ്ടാക്കിയത് എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഇങ്ങനെയൊക്കെ പറയുമെങ്കിലും വെള്ളാപ്പള്ളിയുടെ വീക്ക്നെസാണ് മുഖ്യമന്ത്രി.
കാന്തപുരം സർക്കാരിനും മുഹമ്മദ് റിയാസിനും വിശ്വസ്തനാണ്. കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരുടെ മര്‍ക്കസ് നോളജ് സിറ്റിയിലെ അപകടത്തെ
കുറിച്ചുള്ള അന്വേഷണങ്ങൾ അവസാനിച്ചത് അങ്ങനെയാണ്. സർക്കാരും സി പി എമ്മും കാന്തപുരത്തിന് പിന്നിൽ എന്തിനും തയ്യാറായി നിൽക്കുമ്പോൾ എന്ത് അന്വേഷണം?
കാന്തപുരത്തെ പോലെ പവർഫുള്ളായ ഒരു രാഷ്ട്രീയ നേതാവ് കേരളത്തിലില്ല. വലതിലും ഇടതിലും പിടുത്തമുണ്ടെങ്കിലും സി പി എമ്മിൻ്റെ ആളാണ് അദ്ദേഹം. ഏത് പ്രവർത്തനം നടത്തിയാലും തന്നെ സംരക്ഷിക്കാൻ ആളുണ്ടെന്ന് അദ്ദേഹത്തിനറിയാം.
പരിക്കേറ്റവരുടെ ആരോഗ്യനിലയെ കുറിച്ച് പോലും ശരിയായ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നില്ല. ആദ്യം ഗുരുതരമെന്നും പിന്നീട് തൃപ്തികരമെന്നുമാണ് വാർത്തകൾ പുറത്തുവന്നത്. ഇപ്പോഴും പരിക്കേറ്റവരുടെ അവസ്ഥ എന്താണെന്ന് തങ്ങൾക്ക് വ്യക്തമല്ലെന്ന് ബന്ധുക്കൾ പറയുന്നു.
മര്‍ക്കസ് നോളെജ് സിറ്റി നിര്‍മിക്കുന്നത് ഭൂമി തരം മാറ്റിയാണെന്ന് തുടക്കത്തില്‍ വിവാദം ഉയര്‍ന്നിരുന്നു. ചില പത്രങ്ങളിൽ വാർത്ത വന്നെങ്കിലും നിമിഷ വേഗതയിൽ മുങ്ങി. ഇതിനിടയിൽ സർക്കാർ ഇടപെട്ടതായി ആരോപണമുണ്ട്.
കോഴിക്കോടുകാരനായ മരുമകൻെറ ഉജ്ജ്വല വിജയത്തിന് കാരണക്കാരായവരിൽ ഒരാളാണ് കാന്തപുരം. റവന്യുമന്ത്രിയെ നോക്കുകുത്തിയാക്കി കൊണ്ട് ഭൂമി തരം മാറ്റൽ വിവാദം അവസാനിപ്പിച്ചു നൽകി. ജില്ലാ അധികാരികളും മറ്റും ചടുല വേഗത്തിലാണ് കാര്യങ്ങൾ നീക്കിയത്.
അതിനു പിന്നാലെയാണ് കെട്ടിടം തകര്‍ന്ന് വീണ് തൊഴിലാളികള്‍ക്ക് പരിക്കേറ്റത്. ഭൂപരിഷ്‌കരണ നിയമപരിധിയില്‍ ഇളവ് ലഭിക്കുന്ന തോട്ടഭൂമി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചു എന്നായിരുന്നു ആരോപണം. കാന്തപുരത്തിന് വേണ്ടി നിയമങ്ങൾ വഴി മാറുമെന്ന് ജില്ലാ ഉദ്യോഗസ്ഥർക്കറിയാം. അതു കൊണ്ടു തന്നെ അവർ തന്ത്രപരമായ നിശബ്ദത പുലർത്തി.
അപ്പോഴാണ് ഒരു പഞ്ചായത്ത് പ്രസിഡൻറ് അന്വേഷണം ആരംഭിച്ചത്. എല്ലാവരും അത് ചിരിച്ചു തള്ളി.എന്നിട്ടും അപകടത്തില്‍ അന്വേഷണം ആരംഭിച്ചതായി കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു. കെട്ടിട നിര്‍മാണത്തിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും പരിശോധന നടത്തി അനുമതി നല്‍കിയിരുന്നില്ലെന്ന് പഞ്ചായത്ത് അറിയിച്ചു. എന്നാല്‍ അനുമതി ലഭിച്ചശേഷമാണ് കെട്ടിട നിര്‍മാണം ആരംഭിച്ചതെന്ന് മര്‍ക്കസ് സിറ്റി അധികൃതര്‍ പ്രതികരിച്ചു. അനുമതി ലഭിച്ചെങ്കിൽ അത് രേഖകളിൽ കാണും. രേഖകൾ വിശ്വസിക്കാമെങ്കിൽ വിശ്വസിക്കേണ്ടത് പഞ്ചായത്ത് പ്രസിഡൻറിനെയാണ്.
എന്തിന് മാധ്യമങ്ങളെ പോലും കൈയേറ്റം ചെയ്യാനൊരുങ്ങി മർക്കസ് ജീവനക്കാർ .അപകട സ്ഥലത്ത് ആദ്യമെത്തിയ ജന്‍മഭൂമി പ്രാദേശിക ലേഖകന്‍ പ്രശാന്ത്, ന്യൂസ് കേരള ഓണ്‍ലൈന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ ജോണ്‍സണ്‍ ഈങ്ങാപ്പുഴ എന്നിവരടക്കമുള്ളവരെയാണ് തടഞ്ഞത്. ദൃശ്യം പകര്‍ത്തിയ ഫോണ്‍ പിടിച്ചു വാങ്ങി വീഡിയോ നശിപ്പിക്കുയുമുണ്ടായി. കാന്തപുരത്തിന്റെ ട്രസ്റ്റ് നല്‍കുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കിയാല്‍ മതിയെന്ന് പറഞ്ഞാണ് നോളേജ് സിറ്റിക്ക് പുറത്ത് മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞത്.
നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ഇരുപതോളം പേര്‍ക്കാണ് പരുക്കേറ്റത്. പരിക്കേറ്റതില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടിരുന്നു.. കൈതപ്പോയിലിലെ മര്‍ക്കസ് നോളജ് സിറ്റിയില്‍ നിര്‍മാണത്തിലിരുന്ന സ്വകാര്യ സ്‌കൂളിന്റെ കെട്ടിടമാണ് തകര്‍ന്നുവീണത്.
പരിക്കേറ്റവരില്‍ 19 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ബാക്കിയുള്ളവരെ സ്വകാര്യ ആശുപത്രിയിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു.. ഇവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണെന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും പിന്നീട് ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കെട്ടിടത്തിന്റെ ഒന്നാം നിലയുടെ കോണ്‍ക്രീറ്റിങ് നടക്കുന്നതിനിടെ തൂണ്‍ തെന്നിമറായതാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍. തകര്‍ന്നു വീണ കെട്ടിടത്തിന്റെ ഭാഗങ്ങള്‍ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്. നിര്‍മാണത്തിന്റെ മേല്‍നോട്ടം വഹിച്ചിരുന്ന സ്ത്രീയ്ക്കാണ് പരിക്കേറ്റത്. ബാക്കിയുള്ളവരെല്ലാം ഇതര സംസ്ഥാന തൊഴിലാളികളാണ്. അതാകുമ്പോൾ ചോദിക്കാനും പറയാനും ആളു കാണില്ലല്ലോ. ഇങ്ങനെയൊക്കെയുള്ള ഒരു മഹാനാണ് ഇപ്പോൾ ഡോക്ടറേറ്റ് നൽകുന്നത്.
https://www.facebook.com/Malayalivartha






















