കേരള സർക്കാർ കേന്ദ്രത്തിൻ്റെ വായിൽ ചെന്നു ചാടി, മെഡിക്കൽ സർവീസസ് കോർപ്പറേഷൻ്റെ കമ്മീഷനടി കേന്ദ്രം പിടിച്ചു പേവിഷ വാക്സിന്റെ പേരിൽ കിട്ടിയത് കോടികൾ, കമ്മീഷനടിച്ച് വാങ്ങിയ ചില ബാച്ചുകൾ വിപണിയിൽ നിന്നും പിൻവലിക്കുന്ന തിരക്കിലാണ് സർക്കാർ, മുഖ്യന് മറുപടി പറയേണ്ടി വരും...!

ഗുണനിലവാര പരിശോധനയില്ലാത്ത പേവിഷ പ്രതിരോധ വാക്സിൻ വാങ്ങി സ്വകാര്യ കമ്പനികൾക്ക് കൊള്ള ലാഭത്തിനായി ജനങ്ങളെ കൊന്ന കേരള സർക്കാരിന് കേന്ദ്രത്തിൻ്റെ പിടി വീഴും. ഗുണമില്ലാത്ത വാക്സിൻ നൽകിയത് എന്തിൻ്റെ അടിസ്ഥാനത്തിലെന്ന് കേരളത്തിന് വിശദീകരിക്കണ്ടി വരും. കേരള സർക്കാർ തന്നെയാണ് കേന്ദ്രത്തിൻ്റെ വായിൽ ചെന്നു ചാടിയത്. കമീഷനടിച്ച് വാങ്ങിയ ചില ബാച്ചുകൾ വിപണിയിൽ നിന്നും പിൻവലിക്കുന്ന തിരക്കിലാണ് സർക്കാർ.
യാതൊരു പരിശോധനയുമില്ലാതെ പേ വിഷ പ്രതിരോധ വാക്സിൻ നൽകി നിരപരാധികളായ ആളുകളെ കൊന്ന പിണറായി സർക്കാർ ഒടുവിൽ വാക്സിൻ ഗുണനിലവാര പരിശോധനക്ക് തയ്യാറെടുക്കുന്നു. നിരവധിയാളുകൾ മരിച്ച ശേഷമാണ് നടപടി. ഒറ്റ നോട്ടത്തിൽ ഗുണനിലവാരമില്ലാത്ത വാക്സിൻ നൽകിയതാണ് മരണകാരണമെന്നു വ്യക്തമായിട്ടും സർക്കാരിന് അതിനെ കുറിച്ച് മിണ്ടാട്ടമേയില്ല.
ഇമ്യൂണോ ഗ്ലോബുലിനും പേ വിഷ പ്രതിരോധ വാക്സീനും പരിശോധിക്കാനാണ് ഒടുവിൽ സർക്കാർ തീരുമാനിച്ചത്. പേ വിഷ പ്രതിരോധ വാക്സീൻ എടുത്തിട്ടും മരണം സംഭവിച്ചവർക്ക് നൽകിയ ബാച്ച് ഇമ്യൂണോ ഗ്ലോബുലിൻറേയും പ്രതിരോധ വാക്സീൻറേയും അതത് ബാച്ചുകളാണ് ഗുണനിലവാര പരിശോധനക്ക് അയക്കുന്നത്.
കസൌളിയിലെ സെൻട്രൽ ഡ്രഗ്സ് ലാബിലേക്ക് അയച്ചാണ് ഇമ്യൂണോ ഗ്ലോബുലിനും പേവിഷ പ്രതിരോധ വാക്സീനും ഗുണ നിലവാരം ഉള്ളതാണോ എന്ന് പരിശോധിക്കുക. കേരളം വാങ്ങിയ വിൻസ് ബയോ പ്രോഡക്ടിൻറെ ഇമ്യൂണോ ഗ്ലോബുലിനും ഗുജറാത്ത് ആസ്ഥാനമായ ചിറോറാബിൻറെ പേ വിഷ പ്രതിരോധ വാക്സീനും ആണ് പരിശോധിക്കുന്നത്. ഇത് നേരത്തെ ചെയ്തിരുന്നെങ്കിൽ മരണങ്ങൾ ഒഴിവാക്കാമായിരുന്നു.
ഇമ്യൂണോ ഗ്ലോബുലിൻറേയും പേ വിഷ പ്രതിരോധ വാക്സീൻറേയും ഗുണനിലവാരം കേന്ദ്ര ലാബിലേക്ക് അയച്ച് ഗുണനിലവാരം ഉറപ്പാക്കാൻ തീരുമാനിച്ചത് കഴിഞ്ഞ ദിവസമാണ് . ഇതനുസരിച്ച് ആരോഗ്യവകുപ്പ് മെഡിക്കൽ സർവീസസ് കോർപറേഷന് നിർദേശം നൽകി. മെഡിക്കൽ സർവീസസ് കോർപറേഷൻ നിർദേശം ഡ്രഗ്സ് കൺട്രോളർ വകുപ്പിന് കൈമാറി കഴിഞ്ഞു.
അതായത് യാതൊരു ഗുണനിലവാരവുമില്ലാത്ത മരുന്നാണ് നൽകിയത് എന്നർത്ഥം. ഗുണനിലവാര പരിശോധനയില്ലാതെ മരുന്ന് നൽകുന്നത് കുറ്റകരമായ പ്രവൃത്തിയാണെന്ന് പറയേണ്ടതില്ല.ഏതൊക്കെ ബാച്ചിലെ വാക്സീനും സിറവുമാണ് പേവിഷ ബാധ ഏറ്റ് മരിച്ചവർക്ക് നൽകിയതെന്ന പട്ടിക പോലും സർക്കാരിൻ്റെ കൈയിലില്ല. മുൻ കരുതൽ ആയി സെൻട്രൽ ഡ്രഗ് ലാബിലെ ഫലം വരും വരെ പരിശോധനക്ക് അയക്കുന്ന ബാച്ച് വാക്സീനും ഇമ്യൂണോ ഗ്ലോബുലിനും ഉപയോഗിക്കില്ല.
പേവിഷ പ്രതിരോധ വാക്സീൻ എടുത്തിട്ടും പേവിഷ ബാധയേറ്റ് ആറു പേർ മരിച്ചത് വിവാദങ്ങൾക്കും ആശങ്കകൾക്കും വഴിമാറിയതിന് പിന്നാലെ ആദ്യം വാക്സീനും ഇമ്യൂണോ ഗ്ലോബുലിനും സെൻട്രൽ ഡ്രഗ് ലാബിൻറെ ഗുണനിലവാര പരിശോധന സർട്ടിഫിക്കറ്റ് ഉണ്ടെന്നായിരുന്നു ആരോഗ്യ മന്ത്രി വീണ ജോർജിൻറെ ന്യായീകരണം. അപ്പോൾ .തന്നെ ഗുണനിലവാരസർട്ടിഫിക്കറ്റ് ഇല്ലെന്ന് പ്രതിപക്ഷം പറഞ്ഞതാണ്. എന്നാൽ മന്ത്രി സമ്മതിച്ചില്ല.
എന്നാൽ സെൻട്രൽ ഡ്രഗ് ലാബിൻറെ ഗുണനിലവാര പരിശോധന സർട്ടിഫിക്കറ്റ് ഇല്ലെന്ന് മെഡിക്കൽ സർവീസസ് കോർപറേഷൻ രേഖാമൂലം മനുഷ്യാവകാശ കമ്മിഷന് മറുപടി നൽകി. ഇതോടെ മന്ത്രി സഭയിൽ പറഞ്ഞത് കള്ളമെന്ന് ഉറപ്പായി. ഏറ്റവും ഒടുവിൽ കുത്തിവയ്പ്പ്പെടുത്ത പത്തനംതിട്ടക്കാരി 13 വയസുള്ള അഭിരാമിക്കും മരണം സംഭവിച്ചതോടെ സർക്കാർ പ്രതിസന്ധിയിലായി .
നിർമാതാക്കളുടെ ഗുണനിലവാര പരിശോധന മാത്രം വിശ്വസിച്ച് വാക്സീന് ഒരു പ്രശ്നവുമില്ലെന്ന് ആവർത്തിച്ച ആരോഗ്യ വകുപ്പ് പേവിഷബാധ വൈറസിന് ജനിത വകഭേദം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് അറിയിച്ചു. നിർമ്മാതാക്കളുടെ ഗുണനിലവാര പരിശോധനയിൽ ഒരർത്ഥവുമില്ല. ബിസിനസ് മാത്രം ലക്ഷ്യമിടുന്ന കമ്പനികൾ തങ്ങൾക്ക് യാതൊരു പ്രശ്നവുമില്ലെന്ന് ആവർത്തിക്കുന്നത് സ്വാഭാവികമാണ്.
വാക്സീൻറെ ഗുണനിലവാരം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ കേന്ദ്രത്തിന് കത്തെഴുതിയതാണ് വിവാദമായത്. എന്നാൽ കേരളം വാങ്ങിയ വിൻസ് ബയോ പ്രോഡക്ടിൻറെ ഇമ്യൂണോ ഗ്ലോബുലിനും ഗുജറാത്ത് ആസ്ഥാനമായ ചിറോറാബിൻറെ പേ വിഷ പ്രതിരോധ വാക്സീനും ഗുണനിലവാരം ഉണ്ടോ എന്ന് പരിശോധിച്ച് ഉറപ്പാക്കേണ്ടത് കേരളം തന്നെയാണ്.
പരിശോധനക്ക് അയക്കാൻ കേരളത്തിന് സംവിധാനം ഉണ്ടെന്നിരിക്കെ കേന്ദ്രത്തിന് കത്തെഴുതി നിർമാതാക്കളുടെ പരിശോധനയെ മാത്രം വിശ്വസിച്ച കേരള സർക്കാരിൻറെ രീതി വലിയതോതിൽ വിമർശിക്കപ്പെട്ടു. ഇതിന് പിന്നാലെയാണ് അടിയന്തര തീരുമാനം എടുത്ത് ഇമ്യൂണോ ഗ്ലോബുലിനും വാക്സീനും കേരളം തന്നെ സെൻട്രൽ ഡ്രഗ്സ് ലാബിലേക്ക് നേരിട്ട് പരിശോധനക്ക് അയക്കാൻ തീരുമാനിച്ചത്.ഈ കത്താണ് കേന്ദ്ര സർക്കാർ ഗൗരവമായി എടുത്തിരിക്കുന്നത്.
പരിശോധനക്ക് എടുക്കുന്ന സിറവും വാക്സീനും ഊഷ്മാവിൽ മാറ്റം വരാതെ സൂക്ഷിച്ച് എയർ ലിഫ്റ്റ് ചെയ്താകും കസൌളിയിലെ സെൻട്രൽ ഡ്രഗ്സ് ലാബിൽ എത്തിക്കുക. വാക്സീൻ ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കിയാൽ കേരളത്തിലെ കോൾഡ് ചെയിൻ സംവിധാനത്തിലെ പിഴവുകളാണോ അതോ വാക്സീൻ നൽകുന്നവർക്ക് സംഭവിക്കുന്ന വീഴ്ചയാണോ എന്നതിൽ ഉൾപ്പെടെ കാരണങ്ങളും കണ്ടെത്തേണ്ടി വരും. ഇതിനായി വിദഗ്ധ സമിതിക്ക് രൂപം നൽകാൻ നിർദേശം നൽകിയിട്ടുണ്ട് .
ഇവിടെയും ഒരു കുരുക്കുണ്ട്. വാക്സിൻ നൽകിയവർക്ക് പിഴവുണ്ടെന്ന് കണ്ടെത്തിയാൽ കമ്പനികൾക്ക് തലയൂരാം.മരുന്ന് ടെണ്ടർ വിളിച്ച് വാങ്ങി സംഭരിക്കുന്ന മെഡിക്കൽ സർവീസസ് കോർപറേഷൻറെ കോൾഡ് ചെയിൻ സംവിധാനം മികച്ചതാണെന്ന് പറയുമ്പോഴും ആശുപത്രികളിലെ കോൾഡ് ചെയിൻ സംവിധാനത്തിൽ പിഴവുണ്ടാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ല.
3 മുതൽ 8 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കേണ്ട പേവിഷ പ്രതിരോധ വാക്സീൻ ആ ഊഷ്മാവിൽ അല്ലാതെ വളരെ ചെറിയ സമയം ഇരുന്നാലും ഗുണമേന്മയിൽ പ്രശ്നം ഉണ്ടാകും . അതുകൊണ്ട് തന്നെ കോൾഡ് ചെയിൻ എവിടെയെങ്കിലും പാളിയിട്ടുണ്ടോ എന്നത് പ്രധാന കാര്യമാണ്. ജില്ലാ ആശുപത്രികൾ മുതൽ താഴേത്തട്ടിലുള്ള പല ആശുപത്രികളിലും കോൾഡ് ചെയിൻ സംവിധാനം കറണ്ട് പോയാൽ തീരുന്നതാണ്. ഇതാണ് മരുന്ന് കമ്പനികളെ രക്ഷിക്കാനുള്ള കുറുക്കുവഴി. മരുന്നു കമ്പനികൾ സ്വാഭാവികമായും ഈ വാദം നിരത്തും.
മാത്രവുമല്ല സ്വകാര്യ മേഖലയിലെ കോൾഡ് ചെയിൻ സംവിധാനം മാത്രമാണ് ഡ്രഗ്സ് കൺട്രോളർ പരിശോധിക്കുന്നത്. അതായത് സർക്കാർ മേഖലയിൽ കോൾഡ് ചെയിൻ മികവുറ്റതാണോ, അതോ പാളിച്ചകൾ ഉണ്ടോ എന്നതിൽ ഇതുവരെ പരിശോധന നടന്നിട്ടില്ലെന്ന് ചുരുക്കം. സർക്കാർ കോൾഡ് ചെയിൻ സംവിധാനത്തിൽ പിഴവുണ്ടെന്ന് കണ്ടെത്തിയാൽ സർക്കാർ പ്രതിസന്ധിയിലാവും. അതിനാലാണ് സ്വകാര്യ മേഖലയിലെ സംവിധാനം പരശോധിക്കുന്നത്.
വാക്സീൻ കുത്തിവയ്ക്കുന്നവർക്ക് കൃത്യമായ അറിവ് , കഴിവ് എന്നിവ ഉണ്ടോ എന്നും സർക്കാർ പരിശോധിക്കും. ആരോഗ്യ സ്ഥാപനങ്ങൾക്കോ ഇതുമായി ബന്ധപ്പെട്ട വ്യക്തികൾക്കോ വീഴ്ച സംഭവിച്ചോ എന്നതും പരിശോധിക്കാൻ സർക്കാർ ഉത്തരവ് നൽകി. പേവിഷബാധ പഠനം നടത്താൻ സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതിക്ക് നൽകിയ ടേംസ് ഓഫ് റഫറൻസിലാണ് ഇക്കാര്യങ്ങൾ ഉൾപ്പെടെ 9 കാര്യങ്ങൾ കണ്ടെത്തി വിശദ റിപ്പോർട്ട് നൽകാൻ ഉത്തരവിറക്കിയത്.
പേവിഷ പ്രതിരോധ വാക്സീൻ എടുത്തിട്ടും ആറു പേർക്കാണ് പേവിഷ ബാധ ഏറ്റ് മരണം സംഭവിച്ചത്. ഇതിൽ 13കാരിയും ഉൾപ്പെട്ടു. തുടർന്ന് വാക്സീൻറെ ഗുണനിലവാരം, പ്രാഥമിക ചികിൽസയിലെ വീഴ്ച അങ്ങനെ വിവാദങ്ങൾ ഏറെ ഉയർന്നു. ഇതേ തുടർന്നാണ് സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ച് പരിശോധനയ്ക്ക് തയറായത്.
പേവിഷ പ്രതിരോധ വാക്സീൻ എടുത്തിട്ടും പേവിഷബാധയേറ്റ് മരണങ്ങൾ തുടരുന്നതിനിടെ അതിനെ കുറിച്ച് പഠിക്കാൻ ആരോഗ്യ വകുപ്പ് നിയോഗിച്ച വിദഗ്ധ സമതിക്ക് കണ്ടെത്താനുള്ളത് 9 കാര്യങ്ങളാണ്.വാക്സീൻ പോളിസിയിൽ മാറ്റം വേണ്ടതുണ്ടോ എന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.പേ വിഷ പ്രതിരോധ വാക്സീനും ഇമ്യൂണോ ഗ്ലോബുലിനും എടുത്തവരിലെ പേവിഷബാധ എങ്ങനെ എന്ന് കണ്ടെത്തണമെന്നും പേ വിഷ ബാധ തടയാനുള്ള അവസരങ്ങളും ഇടപെടാനുള്ള തന്ത്രങ്ങളും എവിടെയാണ് പിഴച്ചതെന്നും പരിശോധിക്കും.
വാക്സീനേഷൻ നൽകുന്നവരുടെ അറിവ് , കഴിവ് , കുത്തി വയക്കുന്ന രീതി എന്നിവ കൃത്യമാണോ എന്നും ഇക്കാര്യത്തിൽ എവിടെ എങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നും നോക്കും.നിലവിലുള്ള വാക്സീൻ പര്യാപ്തത , വാക്സീനും ഇമ്യൂണോ ഗ്ലോബുലിനും എടുത്തശേഷം ആൻറിബോഡി രൂപം കൊളളുന്നുണ്ടോ , ഇല്ലെങ്കിൽ അതിന് കാരണമെന്താകാം, വാക്സീൻ സൂക്ഷിക്കേണ്ട കോൾഡ് ചെയിൻ സംവിധാനം കുറ്റമറ്റതാണോ , എവിടെ എങ്കിലും കോൾഡ് ചെയിൻ സംവിധാനത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നിവയും പരിശോധിക്കും.
ഏതെങ്കിലും വ്യക്തിയ്ക്കോ സ്ഥാപനങ്ങൾക്കോ ഉത്തരവാദിതത്വം നടപ്പാക്കുന്നതിൽ വീഴ്ച വന്നോ, വാക്സീൻ വാങ്ങുന്നത് എങ്ങനെ , കമ്മിഷനടക്കം കാര്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കും.വാകീസിൻ നൽകേണ്ട പോളിസിയിൽ പിഴവുണ്ടോ, 2025 ഓടെ പേവിഷ ബാധ ഏറ്റുള്ള മരണം പൂർണമായും ഒഴിവാക്കാൻ എന്തുചെയ്യണം, വിദഗ്ധ സമിതി പഠനത്തിലും പരിശോധനയിലും കണ്ടെത്തിയ മറ്റ് കാര്യങ്ങളുണ്ടെങ്കിൽ അതും വ്യക്തമാക്കണം എന്നും റിപ്പോർട്ടിലുണ്ട്.
സംസ്ഥാനത്തെ പേവിഷബാധ സംബന്ധിച്ച പഠനം നടത്തുന്നതിന് രൂപീകരിച്ച വിദഗ്ധ സമിതിയിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ.തോമസ് മാത്യു ആണ് തലവൻ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്ടർ ഡോ. ഇ. ശ്രീകുമാർ, ഡബ്ല്യുഎച്ച്ഒ കോളാബെറേറ്റ് സെന്റർ ഫോർ റഫറൻസ് ആന്റ് റിസർച്ച് ഫോർ റാബീസ് നിംഹാൻസ് ബാംഗളൂർ അഡീഷണൽ പ്രൊഫസർ ഡോ. റീത്ത എസ്. മണി, ഡ്രഗ് കൺട്രോളർ, തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇൻഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദ്, പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. സ്വപ്ന സൂസൻ എബ്രഹാം, ആരോഗ്യ വകുപ്പ്, പൊതുജനാരോഗ്യ വിഭാഗം അസി. ഡയറക്ടർ എന്നിവർ അംഗങ്ങളാണ്.
പേവിഷബാധ വൈറസിന് ജനിത വകഭേദം ഉണ്ടായിട്ടുണ്ടോയെന്നും സംസ്ഥാനം പരിശോധിക്കുന്നുണ്ട്. വാക്സിനുകളുടെ ഫലപ്രാപ്തി നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള ജനിതക വ്യതിയാനങ്ങൾ റാബിസിൽ അത്യപൂർവമാണ്. എങ്കിലും അടുത്ത കാലത്ത് പേ വിഷബാധ ഉണ്ടായവരിൽ വാക്സിനും സിറവും സ്വീകരിച്ചവരുമുണ്ട് എന്നതിനാലാണ് ഇത്തരം ഒരു അന്വേഷണം കൂടി നടത്തുന്നത്. ഇതിനായി സംസ്ഥാനത്ത് നിന്ന് ശേഖരിച്ച വൈറസുകളുടെ സമ്പൂർണ ജനിതക ശ്രേണീകരണം പൂന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ ആണ് നടത്തുന്നത്.
എന്തായാലും ഇക്കാര്യത്തിൽ നടപടി വൈകി എന്ന കാര്യം ഉറപ്പാണ്. ക്യത്യസമയത്ത് നടപടിയുണ്ടായിരുന്നെങ്കിൽ ആറു ജീവനുകൾ രക്ഷിക്കാമായിരുന്നു.സ്വകാര്യ കമ്പനികളെ സഹായിക്കാനുള്ള നീക്കത്തിൻ്റെ ഭാഗമായാണ് ഇങ്ങനെ സംഭവിച്ചത്. അതെന്തായാലും കേന്ദ്രത്തിൻ്റെ കണ്ണിൽ പെടുമുന്നത് തീർച്ചയാണ്.
https://www.facebook.com/Malayalivartha





















