മേനകുളം കഴക്കൂട്ടം കേന്ദ്രീകരിച്ചുള്ള സംഘമാണ് ആക്രമണത്തിന് പിന്നിൽ; മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധം നടന്നപ്പോഴും ഇയാൾ ഉണ്ടായിരുന്നെന്ന് നിഗമനം; പ്രതികളെന്ന് സംശയിക്കുന്ന ചിലരുടെ മൊഴികളിൽ ദുരൂഹത; ആക്രമണം പദ്ധതിയിട്ടതും ആക്രമണം നടത്താൻ വാഹനമടക്കം എത്തിച്ചതും ഇയാളാണ്; എ.കെ.ജി സെന്റർ ആക്രമിച്ച പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തി ക്രൈംബ്രാഞ്ച്; ഉടൻ അറസ്റ്റ്?

കേരളത്തിന് മുന്നിൽ ഉത്തരം കിട്ടാതെ ഇപ്പോഴും നില നിൽക്കുന്ന ഒരുചോദ്യമാണ് എ.കെ.ജി സെന്റർ ആക്രമിച്ച പ്രതി ആരാണ് എന്നത്. പോലീസ് അരിച്ച് പെറുക്കിയിട്ടും പ്രതിയെ ഇത് വരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ ഇതാ പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താനായി എന്ന വിവരങ്ങൾ പുറത്ത് വരികയാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പ്രതിയെ തിരിച്ചറിഞ്ഞുവെന്ന സൂചന പുറത്ത് വരികയാണ്.
പ്രതി വിദേശത്തേക്ക് കടന്നതായുള്ള വിവരവും പുറത്ത് വരുന്നുണ്ട്. പൊലീസ് പറയുന്ന വിവരമനുസരിച്ച് പ്രതിപക്ഷ യുവജന സംഘടനയുടെ നേതാവാണ് സൂത്രധാരനെന്നാണ് വിവരം. ഇയാൾ ഇപ്പോഴും പൊലീസിന്റെ നിരീക്ഷണത്തിലാണ് ഉള്ളത്. മേനകുളം കഴക്കൂട്ടം കേന്ദ്രീകരിച്ചുള്ള സംഘമാണെന്നും വിവരം കിട്ടുന്നുണ്ട്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധം നടന്നപ്പോഴും ഇയാൾ ഉണ്ടായിരുന്നെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. സംശയിക്കുന്ന ചിലരുടെ മൊഴികളിൽ ദുരൂഹതയുണ്ടെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിരിക്കുന്നു .
ആക്രമണം പദ്ധതിയിട്ടതും ആക്രമണം നടത്താൻ വാഹനമടക്കം എത്തിച്ചതും ഇയാളാണെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തുകയും ചെയ്തു. എ.കെ.ജി സെന്റര്‍ ആക്രമിച്ച പ്രതിയെ കണ്ടെത്താൻ സാധിക്കാത്തതിനാൽ പൊലീസ് വലിയ രീതിയിൽ വിമര്‍ശനം നേരിട്ടിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞതോടെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചിട്ട് അറസ്റ്റ് എന്ന നടപടിയിലേക്ക് നീങ്ങാനാണ് പോലീസിന്റെ പദ്ധതി .
അതേസമയം എ കെ ജി സെന്റര്‍ ആക്രമണ കേസില്‍ പ്രതികളെ കിട്ടാത്തതിനാലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതെന്നും അവര്‍ ഗൗരവത്തോടെ അന്വേഷണം നടത്തുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു . പ്രതികളെ വേഗത്തില്‍ കിട്ടുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
എ.കെ.ജി സെന്റർ ആക്രമണം നടന്ന് കഴിഞ്ഞപ്പോൾ സർക്കാരും പ്രതിപക്ഷ കക്ഷികളും കൊമ്പു കോർക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങിയിരുന്നു. ജൂണ്‍ 30നായിരുന്നു എ.കെ.ജി സെന്ററിനു നേരെ ആക്രമണം നടന്നത്. പക്ഷേ ബോംബല്ല, പടക്കം പോലുള്ള വസ്തുവാണ് എ.കെ.ജി സെന്ററിന് നേരെയെറിഞ്ഞതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ പടക്കം പോലുള്ള വസ്തുവാണെന്ന് കണ്ടെത്തി.
കുന്നുകുഴിയിൽ നിന്നും ബൈക്കിലെത്തിയ ആളാണ് പടക്കം എറിഞ്ഞതെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും മനസിലാക്കിയിരുന്നു. വാഹനം നിര്‍ത്തിയ ശേഷം കൈയിലുണ്ടായിരുന്ന ബാഗില്‍ നിന്ന് സ്‌ഫോടക വസ്തു എടുത്തെറിയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. എറിഞ്ഞ ശേഷം തിരിച്ച് തിരിച്ച് കുന്നുകുഴിയിലേക്ക് വാഹനം ഓടിച്ച് പോവുകയായിരുന്നു പ്രതി.
https://www.facebook.com/Malayalivartha























