വിജിലൻസ് പിടിച്ച കള്ളൻമാരെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നീക്കം, കോടിക്കണക്കിന് രൂപയുടെ അഴിമതി കേസുകളിൽ സ്വന്തം പ്രോസിക്യൂട്ടർമാരെ നിയമിച്ച് കേസുകൾ അട്ടിമറിക്കാ ശ്രമം, നിയമവകുപ്പു സെക്രട്ടറി തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് മുഖ്യമന്ത്രി മരവിപ്പിച്ചു

ഒരു അഴിമതിക്കേസിൽ കുറ്റപത്രം സമർപ്പിച്ചാൽ വിചാരണ പൂത്തിയാകാൻ പത്തുവർഷത്തിൽ അധികമെടുക്കുന്നുവെന്ന് ചുരുക്കം. സംസ്ഥാനത്ത് ഏറ്റവും അധികം കേസുകൾ കെട്ടിക്കിടക്കുന്നത് മൂവാറ്റുപ്പുഴ കോടതിയിലാണ്. 389 കേസുകളിൽ 324 കേസുകളുടെ കുറ്റപത്രം നൽകിയിട്ട് അഞ്ചു വഷത്തിലധികമായി.
തിരുവനന്തപുരം വിജിലൻസ് കോടതിയിൽ വിചാരണ പൂർത്തിയാകാനുള്ളത് 279 കേസുകള്‍, 121 കേസുകള്‍ അഞ്ചു വർഷം മുമ്പ് കുറ്റപത്രം നൽകിയത്. തൃശൂർ- 249 കേസുകള്‍, കോട്ടയം- 226,തലശേരി, കോഴിക്കോട്-106 എന്നിങ്ങനെയാണ് കെട്ടികിടക്കുന്ന കേസുകള്‍. ഇതിൽ മൂവാറ്റുപുഴയിലാണ് മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിൻ്റെതുൾപ്പെടെയുളള കേസുകൾ നടക്കുന്നത്.
വിചാരണ പൂർത്തിയാകാൻ ഉള്ളതിൽ മലബാർ സിമന്‍റ്സ് കേസും, പാലാരിവട്ടം അഴിമതി കേസും ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്ത് സമ്പാദന കേസും ഉള്‍പ്പെടുന്നു. ആറ് വിജിലൻസ് കോടതികളും രണ്ട് വിജിലൻസ് ട്രിബ്യൂണലുകളാണ് സംസ്ഥാനത്തുള്ളത്. ഇവിടങ്ങളിൽ ആകെ ഉള്ളത് മൂന്ന് പ്രോസിക്യൂട്ടർമാർ മാത്രം.
പി എസ് സി നിയമനം വൈകുന്നത് കാരണം താൽക്കാലികമായി പ്രോസിക്യൂട്ടർമാരെ നിയമിക്കാൻ തീരുമാനിച്ചെങ്കിലും അതും നടന്നില്ല. രണ്ട് തവണ അഭിമുഖം നടത്തിയെങ്കിലും സ്വജനപക്ഷപാതത്തിന് ശ്രമമെന്ന ആക്ഷേപം ഉയർന്നത് മാത്രം മിച്ചം.
വിജിലൻസ് പ്രോസിക്യൂട്ടർമാരുടെ താൽക്കാലിക നിയമനത്തിൽ വീണ്ടും അട്ടിമറിയുണ്ടായി. ആദ്യ അഭിമുഖ പട്ടിക റദ്ദാക്കി. രണ്ടാമതും തയ്യാറാക്കിയ പട്ടികയെ കുറിച്ചാണ് ആക്ഷേപം ഉയരുന്നത്. സർക്കാർ നിർദേശ പ്രകാരം അഭിമുഖം നടത്തിയ റാങ്ക് പട്ടിക തയ്യാറാക്കുന്നതിന് പകരം 15 പേരുടെ ചുരുക്കപ്പട്ടികയാണ് അഭിമുഖ സമിതി തയ്യാറാക്കിയത്.
സർക്കാരിന് താൽപര്യമുള്ളവരെ അഴിമതി കേസുകളിൽ പ്രോസിക്യൂട്ടർമാരാക്കുന്നതിന് വേണ്ടിയാണ് ഒളിച്ചുകളിയെന്നാണ് ആക്ഷേപം. ഇത് സർക്കാരിൻ്റെ നിർദ്ദേശപ്രകാരമാണെന്നാണ് മനസിലാക്കുന്നത്. റാങ്ക് ലിസ്റ്റിലുള്ള കഴിവുറ്റവരെ നിയമിക്കാനൊന്നും സർക്കാരിന് താൽപ്പര്യമില്ല. സർക്കാർ പറയുന്നതെല്ലാം അനുസരിക്കുന്ന വരെയാണ് സർക്കാർ ഇഷ്ടപ്പെടുന്നത്.
വിജിലൻസ് കോടതികളിൽ അഴിമതി കേസുകള്‍ ഇഴഞ്ഞു നീങ്ങുന്ന സാഹചര്യത്തിലാണ് പ്രോസിക്യൂട്ടർമാരെ താൽക്കാലികമായി നിയമിക്കാൻ സർക്കാർ തീരുമിച്ചത്. പി.എസ്.സി. വഴി നിയമിതരാകുന്നവരിലുള്ള അവിശ്വസ്തതയും സർക്കാരിന് കാരണമായി. സാധാരണ ഗതിയിൽ പി.എസ്.സി യിൽ നിന്നും വരുന്നവർ സർക്കാർ പറയുന്നതെല്ലാം അനുസരിക്കണമെന്നില്ല.
എട്ടു പ്രോസിക്യൂട്ടർമാർ വേണ്ടിടത്ത് ഇപ്പോഴുള്ളത് മൂന്നുപേർ മാത്രം. ഇതിൽ ഒരു പ്രോസിക്യൂട്ടർ ചീഫ് സെക്രട്ടറിയുടെ ഓഫീസിലേക്ക് ഡെപ്യൂട്ടേഷന് പോയി. ഇതോടെ അഴിമതി കേസിൽ സർക്കാരിന് വേണ്ടി ഹാജരാകാൻ ആളില്ലാത്ത സ്ഥിതിയായി.ഇതേ തുടർന്ന് താൽക്കാലിക നിയമനം നടത്താൻ ഒരു വർഷം മുമ്പ് വിജ്ഞാപനം ഇറക്കി.
ആഭ്യന്തര സെക്രട്ടറി, നിയമ സെക്രട്ടറി വിജിലൻസ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ എന്നിവരടങ്ങിയതായിരുന്നു അഭിമുഖ സമിതി . 122 അപേക്ഷകരെ അഭിമുഖം നടത്തി. അഭിമുഖ ദിവസം വിജിലൻസിലെ അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ഹാജരായില്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് അഭിമുഖത്തിൽ പങ്കെടുക്കാത്തത്. അദ്ദേഹത്തിൻ്റെ അസാന്നിധ്യം എന്തു കൊണ്ടാണെന്ന് മനസിലായിട്ടില്ല.
വിഷയ വിദഗ്ധൻ എന്ന നിലയിൽ ജില്ലാ ജഡ്ജി നിയമ സെക്രട്ടറിയുള്ളതിനാൽ അഭിമുഖം നടത്താൻ ആഭ്യന്തര സെക്രട്ടറി തീരുമാനിച്ചു. അഭിമുഖം നടത്തിയ മാർക്കിനെറ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയ്യാറാക്കി മുഖ്യമന്ത്രിക്ക് നൽകി. അഭിമുഖ ബോർഡിലുണ്ടായിരുന്ന അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ പങ്കെടുത്തില്ലെന്ന് ചൂണ്ടികാട്ടി ഈ പട്ടിക റദ്ദാക്കി. വിജിലൻസ് അഡീഷണൽ ഡയറക്ടറുടേത് രാഷ്ട്രീയ നിയമനമാണ്. മുഖ്യമന്ത്രിയാണ് അദ്ദേഹത്തെ നിയമിച്ചത്.
വീണ്ടും അഭിമുഖം നടത്താനുള്ള തീരുമാനം ആരെയോ തിരുകി കയറ്റാനെന്ന ആക്ഷേപം ഉയർന്നിരുന്നു. വീണ്ടും അഭിമുഖ ബോർഡിലിരിക്കാൻ നിയമ സെക്രട്ടറി വിയോജിപ്പ് അറിയിച്ചു. എന്നാൽ അഭിമുഖം നടത്താൻ മുഖ്യമന്ത്രി ഉത്തരവിട്ടു. വീണ്ടും അഭിമുഖം നടത്തി തയ്യാറാക്കിയ പട്ടികയാണ് വിചിത്രം.
അഭിമുഖത്തിൽ അഭിഭാഷകർക്ക് ലഭിച്ച മാർക്ക് അനുസരിച്ച് ഒന്ന്, രണ്ട് മൂന്ന് എന്നിങ്ങനെ റാങ്ക് പട്ടിക തയ്യാറാക്കുന്നതിന് പകരം 65 മാർക്ക് വരെ ലഭിച്ചവരുടെ പട്ടികയാണ് സർക്കാരിന് കൈമാറിയത്. ഇതിൽ നിന്നും സർക്കാർ അഴിമതിക്കേസുകള്‍ വാദിക്കുന്നതിന് പ്രോസിക്യൂട്ടർമാരെ നിയമിക്കും. അഭിമുഖ സമിതിക്കു പകരം ചുരുക്കപ്പട്ടികയിൽ നിന്നും മികച്ച അഭിഭാഷകരെ സർക്കാർ എങ്ങനെ കണ്ടെത്തുമെന്നതാണ് ചോദ്യം.
ഇഷ്ടക്കാരെ പട്ടികയിൽ നിന്നും കണ്ടെത്താനാണ് ഈ വളഞ്ഞ വഴിയെന്നാണ് ആരോപണം. അതായത് ഇബ്രാഹിം കുഞ്ഞ് ഉൾപ്പെടെയുള്ളവരെ രക്ഷിക്കാൻ ഉള്ള തീരുമാനമാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഉണ്ടായിരിക്കുന്നത്.ഉമ്മൻചാണ്ടി സർക്കാരിന്റെ സ്‌പീഡ് പദ്ധതിയിൽപ്പെടുത്തി 2013 ലാണ് പാലാരിവട്ടം മേൽപ്പാലം നിർമാണത്തിന് പദ്ധതി തയ്യാറാക്കിയത്.
അനധികൃത സ്വത്തു സമ്പാദന കേസിൽ സർവ്വീസിൽ നിന്ന് സസ്‌പെൻഷനിലായിരുന്ന ടി ഒ സൂരജ് ഇതോടൊപ്പം പൊതുമരാമത്ത് സെക്രട്ടറിയായി സർവ്വീസിൽ തിരിച്ചെത്തി. ദേശീയപാത അതോറിറ്റി നിർമിക്കേണ്ട പാലം പൊതുമരാമത്ത് വകുപ്പ് സ്വമേധയാ ഏറ്റെടുക്കുന്നു. മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് ചെയർമാനായ കേരള റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് കോർപറേഷ(ആർബിഡിസികെ)ന് മേൽനോട്ട ചുമതല നൽകി. സാങ്കേതിക പരിജ്ഞാനം കുറഞ്ഞ കിറ്റ്‌കോ കൺസൾട്ടൻസിയായി.
പാലം നിർമാണം കരാർ നൽകാനുള്ള രേഖകളിൽ തിരുത്തലും കൃത്രിമവും കാണിച്ച് ആർഡിഎസ് പ്രോജക്‌ട്‌സ് എന്ന കമ്പനിക്ക് കരാർ ഉറപ്പിച്ചുകൊടുത്തു. മറ്റു കരാറുകാരെ ഒഴിവാക്കാൻ പൊതുമരാമത്ത് സെക്രട്ടറിയുടെ ഇടപെടലും ഉണ്ടായതായി വിജിലൻസ് കണ്ടെത്തി. ആകെ 47.70 കോടി രൂപ വകയിരുത്തിയ നിർമാണം ആറ് കോടിയോളം കുറവിലാണ് ആർഡിഎസ് കരാറെടുത്തത്.
നിർമാണത്തിന് മുൻകൂർ പണം(മൊബിലിറ്റി അഡ്വാൻസ്) നൽകില്ലെന്ന് മറ്റു കരാറുകാരോട് പറഞ്ഞെങ്കിലും എട്ടേകാൽ കോടി രൂപ മന്ത്രിയുടെ ഇടപെടലിൽ അതിവേഗം അനധികൃതമായി കരാറുകാരന് കൈമാറി. ഇതിന് മന്ത്രിയുടെ ഉത്തരവുണ്ടായിരുന്ന കാര്യം ടി ഒ സൂരജ് വെളിപ്പെടുത്തിയത് ക്രമക്കേടിൽ വി കെ ഇബ്രാഹിംകുഞ്ഞിന്റെ പങ്കിനുള്ള തെളിവായി. അതുവരെ പാലാരിവട്ടം ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ തലയിൽ ചുമത്തുകയായിരുന്നു മന്ത്രി വി കെ ഇബ്രാഹിംകുഞ്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ആർഡിഎസ് അത് മറികടക്കാൻ കൂടിയാണ് ഏറ്റവും കുറഞ്ഞ നിരക്കിലും പാലം നിർമാണമേറ്റെടുത്തത്. യുഡിഎഫ് സർക്കാർ നൽകിയ സഹായത്തിനുള്ള പ്രതിഫലവും കരാർ തുകയിൽ നിന്ന് വീതിച്ചു. ബാക്കിയുള്ള തുകകൊണ്ട് പാലം പണിത കരാറുകാരൻ നിർമാണത്തിൽ ക്രമക്കേടുകൾ കാണിക്കുക സ്വാഭാവികം.
ഗുണമേന്മ പരിശോധനകളൊന്നും നടത്താതെ, ചുമതലയുള്ളവരുടെ മേൽനോട്ടമില്ലാതെ തോന്നിയപടി നിർമാണം പൂർത്തിയാക്കി. ഗതാഗതത്തിന് തുറന്ന പാലം ഒന്നാംദിവസം മുതൽ തന്നെ ബലക്ഷയം കാണിച്ചുതുടങ്ങി. വാഹനങ്ങൾ കയറുമ്പോൾ വലിയ ശബ്‌ദത്തോടെ പാലം ഇളകി.
സ്‌പാനുകൾക്കിടയിലെ ജൊയിന്റ് തകർന്നു. പാലത്തെയും തൂണിന്റെ മുകൾഭാഗത്തെയും ബന്ധിപ്പിക്കുന്ന ബെയറിങുകൾ നിലവാരക്കുറവ് മൂലം തകർന്നു. കോൺക്രീറ്റ് നിർമാണങ്ങളിൽ പരക്കെ പൊട്ടലും വിള്ളലും രൂപപ്പെട്ടു. പാലം യാത്രായോഗ്യമല്ലെന്ന് വിലയിരുത്തലുണ്ടായതോടെ മദ്രാസ് ഐഐടിയെ പരിശോധനക്ക് നിയോഗിച്ചു. രണ്ടര വർഷത്തിനകം പൊളിഞ്ഞ പാലം പിന്നീട് അടച്ചു.
ആദ്യം മദ്രാസ് ഐഐടിയും പിന്നീട് മെട്രോമാൻ ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്‌ദ സംഘവും നടത്തിയ പരിശോധനയിൽ കണ്ടത് രാജ്യത്തെയാകെ ഞെട്ടിച്ച വസ്തുതകളാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യപ്രകാരം ഇ ശ്രീധരനും മഹേഷ് ഠണ്ടനെ പൊലുള്ള വിദഗ്‌ധരുമുൾപ്പെട്ട സംഘം രണ്ടാം വട്ടം പാലം പരിശോധിച്ചു.പാലം പുനർനിർമ്മിക്കാനുള്ള നടപടികൾക്കൊപ്പം നിർമാണത്തിലെ അഴിമതി കണ്ടെത്താൻ സർക്കാർ വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ചു.
നിർമാണ മേൽനോട്ടം വഹിച്ച ആർബിഡിസികെ, കൺസൾട്ടൻസിയായ കിറ്റ്‌കോ, ഫണ്ടിങ് ഏജൻസിയായ കേരള റോഡ് ഫണ്ട് ബോർഡ് എന്നിവയുടെ ഓഫീസുകൾ പരിശോധിച്ച് വിജിലൻസ് 147 സുപ്രധാന രേഖകൾ പിടിച്ചെടുത്തു. ഉദ്യോഗസ്ഥർ ഉൾശപ്പടെ നൂറ്റമ്പതോളം പേരെ ചൊദ്യംചെയ്‌തു. 17 പേരെ പ്രതിസ്ഥാനത്തു സംശയിക്കുന്ന പട്ടിക തയ്യാറാക്കി.
പാലാരിവട്ടം പാലം നിർമാണത്തിന് പിന്നിൽ നടന്ന അഴിമതിയിൽ രാഷ്‌ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്ന വിവരം വിജിലൻസ് കോടതിയെ അറിയിച്ചു. വിജിലൻസ് സമർപ്പിച്ച അന്വേഷണ വിവരങ്ജളോട് കോടതികൾ ഞെട്ടലോടെയാണ് പ്രതികരിച്ചത്. അറസ്‌റ്റിലായ പ്രതികൾക്ക് കോടതി തുടർച്ചയായി ജാമ്യം നിഷേധിച്ചു. അവർ പുറത്തിറങ്ങിയാൽ കേസിനെ വഴിതിരിച്ചുവിടാൻ ഇടപെടുമെന്ന വിജിലൻസ് വാദം അംഗീകരിച്ചാണ് ഓരോ തവണയും ജാമ്യം നിഷേധിച്ചത്.
https://www.facebook.com/Malayalivartha


























