പിണറായി ഗവർണറുടെ കാലിൽ പിടിക്കും; ഒപ്പിട്ടില്ലെങ്കിൽ മാനം പോകും! സഹായിക്കണം വിഭോ... ഒടുവിൽ ഗവർണർ ആ തീരുമാനത്തിലേക്ക്!

ഗവർണറുടെ കാലിൽ പിടിക്കാൻ പിണറായി വിജയൻ തീരുമാനിച്ചു. പിണറായിക്കെതിരായ കേസ് ലോകായുക്ത പരിഗണിക്കാനിരിക്കെയാണ് ഭേദഗതി നിയമം ഒപ്പിടണമെന്നാവശ്യപ്പെട്ടു ഗവർണറുടെ കാലിൽ പിടിക്കാൻ പിണറായി തീരുമാനിച്ചത്. രാജി വയ്ക്കുന്നതിനെക്കാൾ ഭേദം ഗവർണറുടെ കാലിൽ പിടിക്കുന്നതാണെന്ന് പിണറായി കരുതുന്നു.
ഗവർണറെ നേരിട്ട് കാണാനാണ് മുഖ്യമന്ത്രി തീരുമാനിച്ചിരിക്കുന്നതെന്നറിയുന്നു. ആരും അറിയാതെ അദ്ദേഹം ഗവർണറെ കാണും.ഗവർണർ തിരിച്ചെത്തിയാലുടൻ കാണാനാണ് തീരുമാനം.ഗവർണറോട് സംസാരിക്കാൻ മുഖ്യമന്ത്രി തൻ്റെ ദൽഹി ബന്ധങ്ങൾ ഉപയോഗിക്കുമെന്ന് ചില സൂചനകളുണ്ട്. എന്നാൽ ഗവർണർ അത്ര പെട്ടെന്ന് മുഖ്യമന്ത്രിക്ക് വഴങ്ങില്ല. അതേ സമയം ഡൽഹി സമ്മർദ്ദം വന്നാൽ ഗവർണർക്ക് വഴങ്ങേണ്ടി വരും.
ലോകായുക്ത നിയമഭേദഗതി ബില്ലും സർവകലാശാലാ നിയമഭേദഗതി ബില്ലും ഗവർണറുടെ അനുമതിക്കായി സർക്കാർ അയച്ചു.. 18ന് തലസ്ഥാനത്ത് തിരിച്ചെത്തുന്ന ഗവർണർ ബില്ലുകളിൽ എന്ത് തീരുമാനമെടുക്കുമെന്നാണ് ഇനിയുള്ള ആകാംക്ഷ. വിശദമായ പരിശോധന നടത്തുമെന്ന് നേരത്തെ അറിയിച്ച ഗവർണറുടെ തീരുമാനം നീളുമെന്നുറപ്പാണ്. ഇത് ഒഴിവാക്കാനാണ് പിണറായിയുടെ ശ്രമം.
പന്ത് ഇനി രാജ്ഭവൻറെ കോർട്ടിലാണ്. നിയമസഭ പാസ്സാക്കിയ വിവാദബില്ലുകൾ നിയമവകുപ്പ് കൂടുതൽ പരിശോധന കൂടി നടത്തിയാണ് ഗവർണർക്ക് കഴിഞ്ഞ ദിവസം അയച്ചത്. 14 ാം വകുപ്പ് ഭേദഗതി ചെയ്ത് ലോകായുക്തയുടെ ചിറകരിയുന്ന ബില്ലും വിസി നിയമനത്തിൽ ഗവർണറുടെ അധികാരം കവരുന്ന ഭേദഗതി ബില്ലിലും ഗവർണർ എടുക്കുന്ന തീരുമാനമാണ് നിർണായകം. സർക്കാർ-ഗവർണർ പോര് അനുനയമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് ബില്ലുകൾ രാജ്ഭവനിലെത്തിയത്.
ലോകായുക്ത ബില്ലിൽ ഒപ്പിടുകയാണെങ്കിൽ സർവകലാശാലാ ബിൽ ഒപ്പിടേണ്ടതില്ലെന്ന് സർക്കാർ ഗവർണറെ അറിയിക്കും. ലോകായുക്ത ബിൽ മാത്രമാണ് സർക്കാരിന് മുന്നിലെ വെല്ലുവിളി. ലോകായുക്ത ബിൽ ഒപ്പിട്ടാൽ എന്ത് വിട്ടുവീഴ്ചക്കുംപിണറായി തയ്യാറാവും. ഇക്കാര്യം ഗവർണറെ അറിയിക്കും.
ബില്ലുകളിൽ സമവായമുണ്ടാക്കിയാണ് ഗവർണർക്ക് കൈമാറിയതെന്നാണ് നിയമവകുപ്പിലെ ഉന്നതർ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രിക്കെതിരായ നടപടി നിയമസഭ തീരുമാനിക്കുമെന്നതിൽ ഗവർണർക്ക് എതിരഭിപ്രായം ഉണ്ടാകാൻ വഴിയില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ കരുതുന്നത്. മന്ത്രിമാരുടെ കാര്യം മുഖ്യമന്ത്രി തീരുമാനിക്കുന്നതിൽ ആർക്കും എതിരഭിപ്രായം ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് നിയമ വകുപ്പ് സൂചിപ്പിക്കുന്നത്.
കഴിഞ്ഞ കാല തർക്കങ്ങളിൽ നിന്നും വ്യത്യസ്തമായി ഗവർണർ അയയുന്നതിൻറെയും സർക്കാർ അനുനയത്തിൻറെയും സൂചനകൾ ഇതുവരെ നൽകുന്നില്ല. ഓണം വാരാഘോഷത്തിൻറെ സമാപനത്തിലെ ഘോഷയാത്രയിൽ ഗവർണറെ ക്ഷണിക്കുന്ന പതിവ് വരെ സർക്കാർ തെറ്റിച്ചു. തരം കിട്ടുന്ന സമയത്തെല്ലാം സർക്കാറിനെ പരസ്യമായി തന്നെ ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ച് വരുന്നു. ഒന്നുകിൽ ബില്ലിൽ ഒപ്പിടാം, അല്ലെങ്കിൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോകാം. അല്ലെങ്കിൽ രാഷ്ട്രപതിക്ക് അയക്കാം. വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ ഗവർണ്ണർ തീരുമാനമെടുക്കൂ. ഇതിൽ രാഷ്ട്രപതിക്ക് അയച്ചാൽ സർക്കാർ തീരുമാനം നിലനിൽക്കുമെന്നും സർക്കാർ കരുതുന്നു.
മുഖ്യമന്ത്രിക്കെതിരായ കേസ് ലോകായുക്തയിൽ വിധി പറയാനിരിക്കെയാണ് സർക്കാർ പിടിവാശി വിട്ട് അനുനയത്തിലേക്ക് നീങ്ങാൻ തീരുമാനിച്ചത്.. ഇത്ര വിവാദമുണ്ടായശേഷം ബില്ലിൽ ഒപ്പിട്ടാൽ ബിജെപി-സിപിഎം ഒത്തുകളി എന്ന ആക്ഷേപം പ്രതിപക്ഷം ശക്തമാക്കും. 2021ൽ നിയമസഭ പാസ്സാക്കിയ സർവ്വകലാശാല അപലേറ്റ് ട്രിബ്യൂണൽ ബില്ലിൽ ഇതുവരെ രാജ്ഭവൻ തീരുമാനമെടുത്തിട്ടില്ല. സഹകരണ സംഘ നിയന്ത്രണ ബില്ലും രാജ്ഭവനിൽ മാസങ്ങളായി കെട്ടിക്കിടക്കുന്നു. നിയമസഭ പാസ്സാക്കിയ ബില്ലിൽ ഇത്ര സമയത്തിനുള്ളിൽ ഗവർണർ ഒപ്പിടണമെന്ന് ഭരണഘടന അനുശാസിക്കുന്നുമില്ല.
അതേ സമയം സംസ്ഥാന സർക്കാരിനും ഭരണകക്ഷിക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിലപാട് കടുപ്പിക്കുകയാണ്. താൻ റബർ സ്റ്റാംപ് അല്ലെന്ന് തുറന്നടിച്ച ഗവർണർ, പുതിയ ബില്ലുകൾ ഒപ്പിടില്ലെന്ന സൂചനയാണ് നൽകിയത്. നിയമവും ഭരണഘടനയും കീഴ്വഴക്കങ്ങളും അനുസരിച്ച് മാത്രമേ ബില്ലുകൾ ഒപ്പിടുന്നതിലടക്കം തീരുമാനമെടുക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
സർവകലാശാലകളുടെ സ്വയം ഭരണാവകാശം അട്ടിമറിക്കുന്ന ഒന്നിനും കൂട്ടു നിൽക്കില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യോഗ്യതയില്ലാത്ത ബന്ധുക്കളെ സർവകലാശാലകളിൽ നിയമിക്കാൻ അനുവദിക്കില്ല. ഈ നിയമനങ്ങളെല്ലാം മുഖ്യമന്ത്രി അറിയാതെ നടക്കുകയില്ല. നിയമം തകർക്കാൻ ഗവൺമെന്റ് തന്നെ ശ്രമിക്കുമ്പോൾ കൂട്ടു നിൽക്കാനാവില്ല. താൻ ചാൻസലറായി തുടരുമ്പോൾ സർവകലാശാലകളിലെ എക്സിക്യൂട്ടീവിന്റെ ഇടപെടലുകൾക്ക് കൂട്ടു നിൽക്കാനാവില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആവർത്തിച്ചു.
സർവകലാശാലകളിലെ സ്വയം ഭരണാവകാശം പരിപാവനമാണ്. അതിൽ വെള്ളം ചേർക്കാൻ അനുവദിക്കില്ല. സർവകലാശാലയുമായി ബന്ധപ്പെട്ട് ഭരണഘടനാപരമായി മാത്രമേ തീരുമാനമെടുക്കുകയുള്ളു. മുഖ്യമന്ത്രിയുടെ അറിവില്ലാതെ സ്റ്റാഫംഗത്തിന്റെ ബന്ധുവിന് എങ്ങനെ നിയമനം കിട്ടുമെന്ന ചോദ്യവും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉയർത്തിയെന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രിക്കെതിരെ ഒരു തുറന്ന പോരിനാണ് ഗവർണറുടെ നീക്കമെന്നതും ഇതിനോടകം വ്യക്തമാണ്. ഇതിൽ മാറ്റം വരുത്താനാണ് പിണറായി ശ്രമിക്കുന്നത്.
ആരിഫ് മുഹമ്മദ് ഖാൻ ഒടുവിൽ വഴങ്ങുമെന്നാണ് സർക്കാർ കരുതുന്നത്. മുഖ്യമന്ത്രി ചെന്നു കണ്ടാൽ ഗവർണർ വഴങ്ങുമെന്ന് സർക്കാർ കരുതുന്നു. വിവാദങ്ങളുണ്ടായ ശേഷം മുഖ്യമന്ത്രി ഗവർണറെ കണ്ടിട്ടില്ല. അവസാനം കാണാം എന്നാണ് മുഖ്യമന്ത്രി കരുതിയത്. ഇതുവരെയും ഗവർണർക്കെതിരെ മുഖ്യമന്ത്രി ഒരക്ഷരം പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിക്ക് സാധാരണ ഇത്തരം ശീലങ്ങളൊന്നുമില്ല. ആർക്കെതിരെയും അദ്ദേഹം സംസാരിക്കാറില്ല. ഗവർണർക്കെതിരെയും സംസാരിച്ചിട്ടില്ല.
ബിജെപി ദേശീയ നേതാവ് നിധിൻ ഗഡ്ഗരിയാണ് പിണറായിക്ക് വേണ്ടി ഡൽഹിയിൽ ചരടുവലിക്കാറുള്ളത്. ആരിഫ് മുഹമ്മദ് ഖാനും ഗഡ്ഗരിയും അടുത്ത സുഹൃത്തുക്കളാണ്. പിണറായിക്കുണ്ടായ പ്രതിസന്ധിയിൽ ഗഡ്ഗരി അദ്ദേഹത്തെ സഹായിക്കുമെന്ന പ്രതീക്ഷയാണ് സി പി എം നേതാക്കൾക്കുള്ളത്. തത്കാലം ഗവർണർക്കെതിരെ ആരും സംസാരിക്കരുതെന്ന നിർദ്ദേശം സി പി എം സംസ്ഥാന നേതൃത്വം പാർട്ടി നേതാക്കൾക്ക് നൽകിയിട്ടുണ്ട്. ഗവർണർ ഉടക്കിയാൽ മുഖ്യമന്ത്രിയുെടെ നില പരുങ്ങലിലാകുമെന്ന നിർദ്ദേശമാണ് പാർട്ടി നൽകിയിരിക്കുന്നത്.
ലോകായുക്ത മുഖ്യമന്ത്രിയോട് പ്രതികാര മനോഭാവത്തോടെ പെരുമാറുമെന്ന പ്രതീക്ഷ മുഖ്യമന്ത്രിക്കില്ല. എന്നാൽ സി പി എം നേതാക്കൾക്ക് അത്തരം ഒരു ആത്മവിശ്വാസമില്ല. കെ.റ്റി.ജലീലിനെതിരായ ലോകായുക്ത വിധിയാണ് സി പി എം നേതാക്കളുടെ ആത്മവിശ്വാസം ഇല്ലാതാക്കിയത്. ജലീലിന് ലോകായുക്ത വിധി വിനയാകുമെന്ന് ജലീൽ പോലും പ്രതീക്ഷിച്ചതല്ല.ഒന്നാം പിണറായി സർക്കാരിൻ്റെ അവസാന കാലത്തെ പ്രതിസന്ധിയിലാക്കി കൊണ്ടാണ് ജസ്റ്റിസ് സിറിയക് ജോസഫ് വിധി പ്രസ്താവിച്ചത്. ജലീലിൻ്റെ കാര്യത്തിലെ വിധി പോലെ പിണറായിയുടെ വിധിയും നിർണയിക്കപ്പെടുമോ എന്ന സംശയം സി പി എം നേതാക്കൾക്കുണ്ട്. പ്രത്യേകിച്ച് ലോകായുക്തയോട് പിണറായി പ്രതികാര മനോഭാവത്തോടെ പെരുമാറുന്ന സാഹചര്യത്തിൽ. എന്നാൽ നിയമപ്രകാരം നോക്കിയാൽ വിധി പിണറായിക്ക് എതിരാവുക തന്നെ ചെയ്യും.
ജലീൽ രാജിവച്ച ദിവസം തന്നെ ഇനിയൊരു മന്ത്രിയും ലോകായുക്ത പറഞ്ഞിട്ട് രാജിവയ്ക്കരുതെന്ന് മുഖ്യമന്ത്രി അന്നത്തെ എ.ജി സി.പി.സുധാകരപ്രസാദിന് നിർദ്ദേശം നൽകിയിരുന്നു കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ലോക്പാൽ നടപ്പിലാക്കലാണ് ഇതിനുള്ള പരിഹാരമെന്ന് എ.ജി.നിർദ്ദേശിച്ചിരുന്നു. വിരമിച്ച ചീഫ് ജസ്റ്റിസാണ് ലോകായുക്ത. വിരമിച്ച ജഡ്ജി പറയുമ്പോൾ രാജി വയ്ക്കാൻ നിന്നാൽ അതിന് മാത്രമേ സമയം കിട്ടുകയുള്ളുവെന്ന് സി പി എം വിശ്വസിക്കുന്നു.
ലോകായുക്തയായി നിയമിച്ചിരിക്കുന്ന ജസ്റ്റിസ് സിറിയക് ജോസഫിനെ പിണറായി തന്നെയാണ് നിയമിച്ചത്.ഇതേ തസ്തികയിലേക്ക് മുൻ ചീഫ് ജസ്റ്റിസ് ജെ.ബി.കോശിയെയും പരിഗണിച്ചിരുന്നു. ഒരു പ്രമുഖ ബിഷപ്പ് പറഞ്ഞിട്ടാണ് സിറിയക് ജോസഫിനെ പിണറായി നിയമിച്ചതെന്ന് ചില സി പി എം നേതാക്കൾ പറയുന്നു. ബിഷപ്പാകട്ടെ കേസിൽ കുരുങ്ങി സ്വന്തം ഇമേജ് കളഞ്ഞ ആത്മീയ നേതാവാണ്. അദ്ദേഹത്തിൻ്റെ സഭാംഗമാണ് സിറിയക് ജോസഫ്. ജഡ്ജിയെ അനുനയിപ്പിക്കാൻ ബിഷപ്പിൻ്റെ തലത്തിലും ഇടപെടലുകൾ നടക്കുന്നുണ്ട്.
ലോകായുക്ത നിയമത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ മുമ്പേ രാജ്യത്ത് തുടങ്ങിയിരുന്നു. കർണാടകത്തിൽ ഖനി മുതലാളിമാരുമായുള്ള ബന്ധത്തിൻ്റെ പേരിൽ ലോകായുക്തയായിരുന്ന ജസ്റ്റിസ് സന്തോഷ് ഹെഗ് ഡേ കർണാടകത്തിലെ മന്ത്രിമാരുടെ വീടുകൾ റെയ്ഡ് ചെയ്തിരുന്നു. അന്നു തുടങ്ങിയതാണ് ലോകായുക്ത നിയമത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ.
സർക്കാരിനെതിരെയുള്ള രണ്ട് കേസുകളാണ് ലോകായുക്തയുടെ പരിഗണനയിലുണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പ് കേസ്, കണ്ണൂർ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനത്തിനു ശുപാർശ നൽകിയ മന്ത്രി ആർ.ബിന്ദുവിനെതിരെയുള്ള കേസ്. ഇതിൽ ബിന്ദുവിൻ്റെ കേസ് ലോകായുക്ത തള്ളി.
ആരോഗ്യവകുപ്പിൽ സാധനങ്ങൾ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് യുഡിഎഫ് നേതാക്കൾ ലോകായുക്തയെ സമീപിച്ചിരുന്നു. മുൻമന്ത്രി കെ.ടി.ജലീൽ സർക്കാർ വാഹനത്തിൽ മതഗ്രന്ഥം കൊണ്ടുപോയെന്ന കേസ് തീർപ്പാക്കി. ലോകായുക്തയുടെ ചില നീക്കങ്ങളിൽ സി പി എമ്മിന് സംശയങ്ങളുണ്ട്. തങ്ങളെ ലോകായുക്ത സഹായിക്കില്ലെന്ന ഉത്തമ ബോധ്യം സി പി എമ്മിനുണ്ട്. ഇതിനിടയിൽ ലോകായുക്ത വലതുപക്ഷ രാഷ്ട്രീയ വിശ്വാസിയാണെന്നും സി പി എം നേതാക്കൾ പ്രചരണം നടത്തുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി മറ്റു കാര്യങ്ങൾക്ക് ചെലവഴിക്കുന്നതായി കാട്ടി ആർ.എസ്.ശശികുമാറാണ് 2018ൽ ലോകായുക്തയിൽ പരാതി നൽകിയത്. അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിനു നിധിയിൽനിന്ന് സഹായം നൽകിയതും, അന്തരിച്ച മുൻ ചെങ്ങന്നൂർ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ വാഹന ലോൺ അടയ്ക്കാനും ബാങ്കിലെ പണയമെടുക്കാനുമുള്ള തുക ദുരിതാശ്വാസനിധിയിൽനിന്നു നൽകിയതും പരാതിക്കാരൻ ചോദ്യം ചെയ്തു.
കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം മറിഞ്ഞ് മരിച്ച ഉദ്യാഗസ്ഥന് 20 ലക്ഷം രൂപ കൊടുത്തതിനെയും പരാതിക്കാരൻ എതിർത്തു. മുഖ്യമന്ത്രിക്കും 17 മന്ത്രിമാർക്കുമെതിരെ ലോകായുക്ത നോട്ടിസ് അയച്ചു. തീരുമാനമെടുത്ത മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാത്ത സുനിൽകുമാറിനെയും മാത്യു ടി.തോമസിനെയും ഒഴിവാക്കി. ഹിയറിങ്ങിന്റെ അവസാനഘട്ടത്തിലാണ് കേസ്.
ലോകായുക്തക്കെതിരെ താൻ തുനിഞ്ഞിറങ്ങിയ സാഹചര്യത്തിൽ ഇനിയൊരു വിട്ടുവീഴ്ചക്ക് പിണറായി തയ്യാറല്ല.ഫയലിൽ ഗവർണർ ഒപ്പടാതിരുന്നാൽ ലോകായുക്ത തന്നെ അധിക്ഷേപിക്കുമെന്ന് പിണറായി വിശ്വസിക്കുന്നു. ലോകായുക്തയുടെ കൈയിൽ നിന്നും അടി വാങ്ങുന്നതിനെക്കാൾ നല്ലത് ഗവർണറിൽ നിന്നും അടി വാങ്ങുന്നതാണെന്ന് പിണറായി കരുതുന്നു.
https://www.facebook.com/Malayalivartha


























