കുഴിൽ വീണ് യാത്രക്കാരൻ മരിച്ചതിന് ഉത്തരവാദി റിയാസ്? മരണക്കെണിയാക്കി റോഡുകൾ... മരുമകനെ പേടിച്ച് പിണറായി... റിയാസിനെ പൂട്ടാൻ ഓപ്പറേഷന്‍ സരള്‍ രാസ്തയുമായി മുഖ്യമന്ത്രി

ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്ന തരത്തിലാണ് റോഡുകളിൽ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. സർക്കാരിന്റെ തന്നെ വിവധ വകുപ്പുകൾ അങ്ങോട്ടുമിങ്ങോട്ടും പഴിചാരുന്നതിന് പകരം ഇനിയെങ്കിലും ഇത്തരത്തിൽ മറ്റൊരു ജീവൻ പൊലിയരുത് എന്ന ശപഥമാണ് എടുക്കേണ്ട്. ഇപ്പോഴത്തെ ഈ മരണത്തിന്റെ പൂർണ ഉത്തരവാദി സർക്കാരും വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി മുഹമ്മദ് റിയാസുമാണെന്നാണ് പൊതുജന അഭിപ്രായം.
എന്നാൽ ഈ വിഷയം സമ്മദ്ദം കൂടിയതോടെ തുറന്ന് സമ്മതിക്കേണ്ട ഗതികേടലേക്ക് എത്തിയിരിക്കുകയാണ് മന്ത്രി. ആലുവ- പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിലാണ് പൊതുമരാമത്ത് വകുപ്പിന് വീഴ്ച പറ്റിയെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ് അംഗീകരിച്ചിരിക്കുന്നത്. കുഴി അടച്ചതിലെ അശാസ്ത്രീയത പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇതോടൊപ്പം കൂട്ടിച്ചേർത്തു എങ്കിലും ഇനി ഇത് സംഭവിക്കാതിരിക്കാനുള്ള ഒരു പദ്ധതിയോ അല്ലെങ്കിൽ ക്രിയാത്മകമായ പരിഹാരമോ അദ്ദേഹം നിർദ്ദേശിക്കുന്നില്ല.
സ്കൂട്ടർ യാത്രികൻ മരിച്ച സംഭവം അതീവ ദുഃഖകരമാണ്. കുഴി അടച്ചതിൽ ബന്ധപ്പെട്ടുള്ള ഉദ്യാഗസ്ഥരുടെ പങ്ക് എന്താണെന്നും പരിശോധിക്കുമെന്നും വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ കൃത്യമായ നടപടി സ്വീകരിക്കും എന്ന് മാത്രമേ മന്ത്രി പ്രതികരിക്കുന്നുള്ളൂ. സംഭവവുമായി ബന്ധപ്പെട്ടുള്ള വിജിലൻസ് റിപ്പോർട്ടിലെ അപാകത പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, സംഭവവുമായി മന്ത്രിയുടെ വാദങ്ങൾ സ്ഥലം എംഎൽഎ അൻവർ സാദത്ത് തള്ളിയാണ് രംഗത്ത് വന്നിരിക്കുന്നത്. മന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്ന് അൻവർ സാദത്ത് എംഎൽഎ വ്യക്തമാക്കി. റോഡ് വികസനത്തിന് നാട്ടുകാർ എതിരല്ലെന്നും അൻവർ സാദത്ത് പറഞ്ഞു. റോഡ് വീതി കൂട്ടുന്നത് സംബന്ധിച്ച് നാട്ടുകാരും കിഫ്‌ബിയും തമ്മിൽ തർക്കമില്ല.
കുഴികൾ അടയ്ക്കാത്തതിൽ നാട്ടുകാർ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്. 24 മീറ്ററും 14 മീറ്ററും തമ്മിൽ തർക്കമില്ല. റോഡിന് ആവശ്യമായ അലൈൻമെന്റ് തയ്യാറായിട്ടില്ല. മഴക്കാല മുന്നൊരുക്കത്തിൽ സർക്കാരിന് വീഴ്ച പറ്റി. മഴക്കാലത്തിന് മുൻപ് റീടാറിംഗ് നടത്തേണ്ടതുണ്ട്. കരാറുകാരെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നു. ബന്ധപ്പെട്ട അധികാരികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം.
റോഡപകടത്തിൽ മരിച്ചയാൾക്ക് നഷ്ടപരിഹാരം നൽകണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ആലുവ - പെരുമ്പാവൂർ റോഡിലെ അപകടകുഴികളിലെ വിജിലൻസ് റിപ്പോർട്ട് കരാറുകാരേയും ഉദ്യോഗസ്ഥരേയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും എംഎൽഎ കുറ്റപ്പെടുത്തി. സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ കരാറുകാരനെതിരെ പൊലീസ് കേസെടുത്തേക്കും. കേസെടുക്കുന്നതിലെ നിയമസാധ്യതകൾ പൊലീസ് തേടുന്നുണ്ട്.
നേരത്തെ സമാനസംഭവത്തിൽ ദേശീയപാത കരാറുകാരനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനിടെ അറ്റകുറ്റ പണികൾക്ക് പിന്നാലെ റോഡ് വീണ്ടും തകർന്ന സാഹചര്യത്തിൽ സർക്കാരിനെതിരെ സമരത്തിനൊരുങ്ങുകയാണ് കോൺഗ്രസ്. അൽവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം ശക്തമാക്കാനാണ് തീരുമാനം. കുഞ്ഞുമുഹമ്മദിന്‍റെ മരണത്തിന്‍റെ ഉത്തരവാദികൾക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് അൻവർ സാദത്ത് എം.എൽഎ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചതിന് പിന്നാലെ ആലുവ-പെരുമ്പാവൂർ റോഡിന്റെ അറ്റകുറ്റപ്പണി തുടങ്ങി. ശരിയായ രീതിയിൽ പണി ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കാനായി തൊഴിലാളികൾക്കൊപ്പം നാട്ടുകാരും നിൽക്കുകയാണ്. കുഴിയിൽ വീണ് ഒരാൾ മരിച്ചിട്ടും നടപടി എടുക്കാൻ പൊതുമരാമത്ത് വകുപ്പ് തയാറാകാത്തതിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിക്കാൻ നാട്ടുകാർ തീരുമാനിച്ചിരുന്നു. അപകടത്തിന് കാരണമായ പതിയാട്ട് കവലയിലെ കുഴിക്ക് സമീപം നാട്ടുകാർ കുത്തിയിരുന്ന് പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് റോഡ് പണി ആരംഭിച്ചത്.
അതേ സമയം, ആലുവ-പെരുമ്പാവൂർ റോഡിലെ അപകടകുഴികളില്‍ കരാറുകാരനെയും ഉദ്യോഗസ്ഥരെയും പഴിചാരാതെയുള്ള വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. റോഡിൽ പത്തിലേറെ സ്ഥലത്ത് കുഴികൾ ഉണ്ടായിട്ടുണ്ടെന്നും കരാർ പ്രകാരമുള്ള 11.7 കിലോ മീറ്റർ ജോലി മുഴുവൻ പൂർത്തിയാക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റോഡിൽ ഇനി രണ്ടര കിലോ മീറ്ററിലെ അറ്റക്കുറ്റപ്പണി ബാക്കിയുണ്ട്. ജോലി പൂർത്തിയാകാത്തതിനാൽ ബില്ലുകൾ നൽകിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സർക്കാറിന് പ്രത്യക്ഷത്തിൽ സാമ്പത്തിക നഷ്ടമില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. കഴിഞ്ഞ വർഷവും ഇതേ റോഡിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു. 15 ലക്ഷം രൂപയ്ക്കാണ് അന്ന് അറ്റകുറ്റപ്പണി നടത്തിയത്. കരാർ കാലാവധി ആറ് മാസമായതിനാൽ അറ്റക്കുറ്റപ്പണി നടത്താൻ മുൻ കരാറുകാരനും ബാധ്യതയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് വിജിലൻസ് പ്രാഥമിക പരിശോധന റിപ്പോർട്ട് തയ്യാറാക്കിയത്.
അതേസമയം, സംസ്ഥാനത്ത് വ്യാപകമായി റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ വിജിലന്‍സ് പരിശോധന നടന്ന് കൊണ്ടിരിക്കുകയാണ്. ഇനിയും ഈ വിഷയത്തിൽ കൃത്യമായ നിലപാട് സർക്കാർ സ്വീകരിച്ചില്ല എങ്കിൽ ഒരുപക്ഷേ സർക്കാരിന് തന്നെ കരകയറാൻ സാധിക്കാത്ത വിധത്തിലുള്ള കുരുക്കിലേക്ക് ചെന്നെത്തിയേക്കാം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ നിര്‍മ്മിക്കുന്ന റോഡുകളുടെ ഗുണനിലവാരം പരിശോധിക്കനായിരുന്നു മിന്നല്‍ പരിശോധന വിജിലൻസ് സംഘം നടത്തിയത്. വിജിലന്‍സ് ആന്റ് ആന്റി നാര്‍കോട്ടിക്കല്‍ സെല്ലിന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് പരിശോധനകള്‍ നടത്തിയത്. എന്നാൽ ഇത് എത്രത്തോളം പ്രായോഗികമാണ് എന്നതാണ് പൊതുജനങ്ങൾ ഉന്നയിക്കുന്ന ചോദ്യം.
ഓപ്പറേഷന്‍ സരള്‍ രാസ്ത എന്ന പേരിലാണ് പരിശോധന സംഘടിപ്പിക്കുന്നത്. ഹൈക്കോടതിയുടെ ഉത്തരവുപ്രകാരം നിര്‍മ്മാണം പുരോഗമിക്കുന്നതും, പൂര്‍ത്തിയായതുമായ റോഡുകളുടെ ഗുണനിലവാരം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് ഉദ്ദേശം. സംസ്ഥാനത്തെ മിക്ക ജില്ലകളിലും പരിശോധന പുരോഗമിക്കുകയാണ്. തിരുവനന്തപുരത്ത് വിവിധ കേന്ദ്രങ്ങളില്‍ നിന്നായി 82 അധികം റോഡുകളുടെ പരിശോധനയാണ് ഇന്ന് നടത്താൻ ഉദ്ദേശിക്കുന്നത്.
https://www.facebook.com/Malayalivartha



























