കണ്ണൂരിൽ ചരിത്ര കോൺഗ്രസിൻ്റെ വേദിയിൽ ഗവർണറെ അപായപ്പെടുത്താൻ ശ്രമമുണ്ടായി; സംസ്ഥാന സർക്കാർ എന്തുകൊണ്ട് അങ്ങനെ ഒരു ശ്രമം ഉണ്ടായപ്പോൾ അതിന് ഉത്തരവാദി ആയ ഇർഫാൻ ഹബീബിനെതിരെ കേസെടുത്തില്ല എന്ന് വി മുരളീധരൻ

കണ്ണൂരിൽ ഗവർണർക്കെതിരായ ആക്രമണ ശ്രമത്തിൽ ഉത്തരവാദിയായ ഇർഫാൻ ഹബീബിനെതിരെ സംസ്ഥാന സർക്കാർ എന്തുകൊണ്ട് നടപടിയെടുത്തില്ല എന്ന് ചോദ്യം ഉന്നയിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ഗവർണറെ വിരട്ടി, ഭീഷണിപ്പെടുത്തി നിശബ്ദനാക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അത് നടപ്പില്ലെന്ന് മനസ്സിലാക്കണമെന്നും മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കുകയുണ്ടായി .
“കണ്ണൂരിൽ ചരിത്ര കോൺഗ്രസിൻ്റെ വേദിയിൽ ഗവർണറെ അപായപ്പെടുത്താൻ ശ്രമമുണ്ടായി എന്നാണ് ഗവർണർ പറഞ്ഞത്. സംസ്ഥാന സർക്കാർ എന്തുകൊണ്ട് അങ്ങനെ ഒരു ശ്രമം ഉണ്ടായപ്പോൾ അതിന് ഉത്തരവാദി ആയ ഇർഫാൻ ഹബീബിനെതിരെ കേസെടുത്തില്ല. ഗവർണറെ അപായപ്പെടുത്താൻ ആസൂത്രിതമായ ഒരു ഗൂഢാലോചന നടന്നു എന്ന് ഗവർണർ പറഞ്ഞതിനു ശേഷം ആഭ്യന്തര മന്ത്രി കൂടി ആയിട്ടുള്ള മുഖ്യമന്ത്രി എന്തുകൊണ്ട് ആ കാര്യത്തിൽ മൗനം പാലിക്കുന്നു എന്നുള്ളതാണ് എനിക്ക് മനസ്സിലാവാത്തത്.”- എന്ന് മുരളീധരൻ പറഞ്ഞു.
“രണ്ടാമത്തെ കാര്യം, നടന്നിട്ടുള്ള നിയമനം സ്വജന പക്ഷപാതമാണെന്ന് വളരെ വ്യക്തമാണ്. സ്വജന പക്ഷപാതം അഴിമതിയാണെന്ന് നിർവചിച്ചിട്ടുള്ള പാർട്ടിയാണ് സിപിഎം. അവരാണ് ഭരിക്കുന്നത്. ആ നിർവചനം സിപിഎം മാറ്റിയോ എന്നറിയാൻ എനിക്ക് താത്പര്യമുണ്ട്, സ്വജന പക്ഷപാതം അഴിമതിയല്ല എന്നാണെങ്കിൽ.”- എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“മൂന്നാമത്തെ കാര്യം, ഗവർണറെ വിരട്ടി, ഭീഷണിപ്പെടുത്തി നിശബ്ദനാക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ, അദ്ദേഹത്തിന് ഇത് പാർട്ടി കമ്മറ്റിയിൽ ചെയ്തിട്ടുള്ള ശീലമാണ്. പാർട്ടി കമ്മറ്റികളിൽ അത് ചെയ്തോട്ടെ. രാജ്ഭവനെ അങ്ങനെ വിരട്ടിയിട്ട് നിശബ്ദനാക്കാമെന്ന് വിചാരിച്ചുകഴിഞ്ഞാൽ അത് നടക്കില്ലെന്ന് മനസ്സിലാക്കണം. കാരണം, നരേന്ദ്ര മോദിജി സർക്കാരിൻ്റെ നയമാണ് അഴിമതിക്കെതിരായി സന്ധിയില്ലാത്ത നിലപാടെടുക്കുക എന്നത്. ഗവർണർ എടുത്തിരിക്കുന്നത് അഴിമതിക്കെതിരായിട്ട് സന്ധിയില്ലാത്ത നിലപാടാണ്. അതുകൊണ്ട് ആ നിലപാട് ജനങ്ങളുടെ താത്പര്യമാണ്. കാരണം കഴിഞ്ഞ ദിവസങ്ങളിലൊക്കെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും, ഗവർണർ വരുന്ന വേദികളിൽ ജനങ്ങൾ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതും സ്വീകരിക്കുന്നതും. കാരണം, മുഖ്യമന്ത്രി പറയുന്നത് എൻ്റെ ഓഫീസിലെ സ്റ്റാഫിൻ്റെ ഭാര്യക്ക് അപേക്ഷിക്കാൻ അനുവാദമില്ലേ എന്നാണ്. അപേക്ഷിക്കനൊക്കെയുള്ള അനുവാദമുണ്ട്.
പക്ഷേ, നിയമത്തിനനുസരിച്ചിട്ടായിരിക്കണം നിയമനം. അല്ലാതെ സ്റ്റാഫിൻ്റെ ഭാര്യ ആയതുകൊണ്ട് അവർക്ക് പ്രത്യേക പരിഗണന നൽകുന്നത് അഴിമതിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും സുപ്രധാനമായ പദവിയിൽ ഇരിക്കുന്നയാളുടെ ഭാര്യ, ആ സ്വാധീനം ഉപയോഗിച്ച് ഈ നാട്ടിലെ യോഗ്യതയും കഴിവുമുള്ള സാധാരണക്കാരുടെ മുഴുവൻ അവകാശങ്ങളും തട്ടിത്തെറിപ്പിച്ച് അനധികൃതമായി നിയമനം നേടുമ്പോൾ അത് മുഖ്യമന്ത്രി അറിയുന്നില്ലെങ്കിൽ, അത് മുഖ്യമന്ത്രിയുടെ കഴിവില്ലായ്‌മയാണ്.”- എന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha
























