ശുദ്ധികലശത്തിന് വെടി പൊട്ടിച്ച് ഗവർണർ... ഒരടി പോലും പിന്നോട്ടില്ല! സർവകലാശാലയ്ക്ക് അടിയന്തിര നിർദ്ദേശം നൽകി ഗവർണർ

കേരള വിസിക്ക് പകരക്കാരനെ നിയമിക്കാൻ രൂപീകരിച്ച സേർച്ച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയുടെ പേര് നിർദ്ദേശിക്കാൻ വിസിക്ക് ഉത്തരവിട്ടിരിക്കുകയാണ് ഗവർണർ. ഒക്ടോബർ 24ന് കാലാവധി അവസാനിക്കുന്ന വിസിക്ക് പകരക്കാരനെ നിർദ്ദേശിക്കാനാണ് ചാൻസലർ കൂടിയായ ഗവർണർ സെർച്ച് കമ്മിറ്റി രൂപികരിച്ചത്.
കഴിഞ്ഞ ദിവസം കണ്ണൂർ വിസി നിയമനത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടുവെന്നും ഗവർണർ ആരോപിച്ച് രംഗത്ത് വന്നിരുന്നു. കണ്ണൂർ വിസിയുടെ പുനർനിയമനം നടത്തിക്കിട്ടാൻ മുഖ്യമന്ത്രി നിരന്തരം കത്തുകളയച്ചു. തന്റെ മേൽ സമ്മർദം ചെലുത്തി. ഉന്നത ഉദ്യോഗസ്ഥൻ രാജ്ഭവനിലെത്തിയെന്നും ഗവർണർ പറഞ്ഞു. വിസി നിയമനം നടത്തിക്കിട്ടാൻ മുഖ്യമന്ത്രി അയച്ച കത്തുകളും ഗവർണർ പുറത്ത് വിട്ടിരുന്നു.
തൊട്ടു പിന്നാലെയാണ് ഈ നീക്കം. ഗവർണറുടെ ഓഫീസിൽ പ്രതിനിധിയുടെ പേര് അറിയിക്കാനാണ് നിലവിൽ വിസിയ്‌ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിലൂടെ ഇനി കാര്യങ്ങൾ കൂടുതൽ സുതാര്യമാക്കി കൊണ്ടുപോകാൻ തന്നെയാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂലൈ 15 ന് ചേർന്ന സെനറ്റ് യോഗം ആസൂത്രണ ബോർഡ് വൈസ് ചെയർമാനെ സെനറ്റ് പ്രതിനിധിയായി നിർദ്ദേശിച്ചിരുന്നെങ്കിലും അദ്ദേഹം പിന്മാറുകയായിരുന്നു.
പകരക്കാരനെ സർവ്വകലാശാല നൽകാത്തതു കൊണ്ട് മൂന്നംഗ സേർച്ച് കമ്മിറ്റിയിൽ സെനറ്റ് പ്രതിനിധിയുടെ സ്ഥാനം ഒഴിച്ചിട്ടാണ് ഗവർണർ ഓഗസ്റ്റ് 5 ന് കമ്മിറ്റി രൂപീകരിച്ചത്. കമ്മിറ്റിയുടെ കാലാവധി മൂന്നു മാസമാണ്. പരമാവധി ഒരു മാസം കൂടി കാലാവധി നീട്ടുവാൻ ഗവർണർക്ക് എല്ലാവിധ അധികാരവുമുണ്ട്.
എന്നാൽ ഇതേവരെ സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കാൻ വിസി നടപടി സ്വീകരിച്ചിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്. പുതിയ നിയമ ഭേദഗതിയിൽ സെനറ്റിനു പകരം സിൻഡിക്കേറ്റിന്റെ പ്രതിനിധിയെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ നിയമ ഭേദഗതിക്ക് ഗവർണർ അനുമതി നൽകാത്തത് കൊണ്ട് നിലവിലെ നിയമമനുസരിച്ച് സെനറ്റിന്റെ പ്രതിനിധിയെയാണ് സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ടത്.
കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസിൽ തനിക്കെതിരായുണ്ടായ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളെ കാണിച്ച് സർക്കാരിനെ ഗവർണർ രൂക്ഷമായി വിമർശിച്ചു. ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ പ്രതിഷേധിച്ചവരെ തടയുന്നതിൽ നിന്ന് പൊലീസിനെ പിന്തിരിപ്പിച്ചത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷാണെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങർ പ്രദർശിപ്പിച്ചായിരുന്നു ഗവർണറുടെ കടന്നാക്രമണം.
കണ്ണൂരിൽ തനിക്കെതിരെ നടന്നത് നേരിട്ട് കേസെടുക്കേണ്ട വിഷയമാണെന്നും ഗവർണറെ തടഞ്ഞാൽ ഏഴ് വർഷം വരെ തടവും ശിക്ഷയുമുണ്ടെന്നും ഗവർണർ ചൂണ്ടിക്കാട്ടി. ഐപിസി 124 വകുപ്പ് വിശദീകരിച്ചാണ് ഗവർണർ പത്രസമ്മേളനം തുടങ്ങിയത്. തനിക്കെതിരെ പ്രതിഷേധം ഉണ്ടായപ്പോൾ പ്രതിഷേധക്കാരെ തടയുന്നതിന് പൊലീസ് തയാറായില്ല. പ്രതിഷേധക്കാരെ തടയുന്നതിൽ നിന്ന് പൊലീസിനെ പിന്തിരിപ്പിച്ചത് കെ.കെ.രാഗേഷാണെന്നും വേദിയിൽ നിന്ന് ഇറങ്ങി ചെന്ന് പൊലീസിനെ തടഞ്ഞുവെന്നും ഗവർണർ ആരോപിച്ചു.
https://www.facebook.com/Malayalivartha


























