അടികൊണ്ട് പേടിച്ചോടി നിലത്ത് വീണ പെൺകുട്ടികളെ പൊതിരെ തല്ലി; ഒപ്പമുണ്ടായിരുന്ന ആൺകുട്ടിയുടെ മുഖത്തടിച്ചു: എന്തുചെയ്തിട്ടാണ് തല്ലുന്നതെന്ന് പെണ്‍കുട്ടികള്‍ ചോദിക്കുമ്പോൾ വീണ്ടും മർദ്ദനം; ഒരാൾ കരയുമ്പോൾ, അടുത്തയാളെ കമ്പ് കൊണ്ട് അടിക്കും:- വെള്ളാണിക്കൽ, സദാചാര ഗുണ്ടായിസത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ട ദമ്പതികളുടെ നേരനുഭവം....

വെള്ളാണിക്കൽ പാറയിൽ ഇക്കഴിഞ്ഞ നാലിന് സ്കൂൾ കുട്ടികൾക്ക് നേരെ നടന്ന സദാചാര ഗുണ്ടായിസത്തിന്റെ ദൃശ്യങ്ങൾ മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. സുഹൃത്തിന്റെ വീട്ടിലെത്തിയ പെൺകുട്ടികളടങ്ങുന്ന സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെയായിരുന്നു ആക്രമണം. പാറമുകളിലേക്ക് പോകാനായി രണ്ട് ആൺകുട്ടികളും നാല് പെൺകുട്ടികളും ഒരുമിച്ച് നടക്കുമ്പോൾ പ്രദേശവാസികളായ ചിലർ തടഞ്ഞുനിറുത്തി അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു.
കമ്പ് കൊണ്ടും കൈകൊണ്ടുമായിരുന്നു തല്ല്. അടികൊണ്ട് പേടിച്ച് ഓടിരക്ഷപ്പെടുന്നതിനിടെ റോഡിൽ മറിഞ്ഞുവീണ പെൺകുട്ടികളെ അവിടെയിട്ടും തല്ലി. പെൺകുട്ടികൾ നിലവിളിക്കുന്നതും അതുവഴി ബൈക്കിൽ വന്ന യുവാക്കൾ അക്രമം ചോദ്യം ചെയ്‌തപ്പോൾ സംഘം ഇവരെ ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മർദ്ദനമേറ്റതിൽ രണ്ടുപെൺകുട്ടികൾ സഹോദരങ്ങളാണ്. കുട്ടികളും ബന്ധുക്കളും നേരിട്ടെത്തി പോത്തൻകോട് പൊലീസിൽ പരാതി നൽകിയെങ്കിലും കേസ് ഒതുക്കിത്തീർക്കാനാണ് പൊലീസ് ശ്രമിച്ചത്.
സദാചാര ഗുണ്ടായിസം നടത്തയ ആള്‍ ഇപ്പോഴും സ്വതന്ത്രനായി നടക്കുന്നത് അറിഞ്ഞിട്ടാണ് വീഡിയോ പുറത്തുവിട്ടതെന്ന് വീഡിയോ പകർത്തിയ ശ്രീകാര്യം സ്വദേശി ലക്ഷ്മിയും ഭര്‍ത്താവ് വിഷ്ണുവും പറയുന്നു. സംഭവത്തെക്കുറിച്ച് ദമ്പതികൾ പറയുന്നത് ഇങ്ങനെ... ഫോട്ടോഷൂട്ടിനായി പോകുന്നതിനിടെയാണ് ആള്‍ക്കൂട്ടവും ബഹളവും കണ്ടത്. കാര്യമന്വേഷിച്ചപ്പോള്‍ ഒരാള്‍ കുട്ടികളുടെ കവിളില്‍ ശക്തമായി അടിക്കുന്നതാണ് കണ്ടത്. മൊബൈലില്‍ വീഡിയോ ഓണ്‍ ചെയ്ത് ഇവര്‍ കുട്ടികളുടെ അടുത്തേക്ക് പോയി. പിന്നീടാണ് ഇയാള്‍ ഒരു കമ്പെടുത്ത് ഒരു പെണ്‍കുട്ടിയെ അടിച്ചത്. ആ കുട്ടി കരയുമ്പോള്‍ മറ്റൊരു കുട്ടിയെയും അയാള്‍ അടിച്ചു. ഇത് ചോദ്യം ചെയ്തതോടെ അയാള്‍ അടിക്കുന്നത് നിര്‍ത്തി. താന്‍ നാട്ടുകാരനാണെന്ന ഭാവം ആക്രമിക്കുണ്ടായിരുന്നു.
പെണ്‍കുട്ടികളെ തൊടരുതെന്ന് ഒച്ചവച്ചപ്പോള്‍ ഇയാള്‍ മടങ്ങി. പൊലീസില്‍ വിവരം അറിയിച്ചപ്പോള്‍ പോത്തന്‍കോട് പൊലീസ് സ്ഥലത്തെത്തി. ഇവരോട് സംസാരിച്ച് ആക്രമിച്ച ആളുകളെ അന്ന് തന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ലക്ഷ്മിയെയും ഭര്‍ത്താവിനെയും സാക്ഷികളാക്കിയാണ് പൊലീസ് കേസെടുത്തത്. സെപ്റ്റംബര്‍ നാലിന് നടന്ന സംഭവത്തെ കുറിച്ച് പിന്നീട് അന്വേഷിച്ചപ്പോഴാണ് പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ച കാര്യം അറിഞ്ഞത്. തുടര്‍ന്നാണ് വീഡിയോ സോഷ്യല്‍ മീഡിയ വഴി പുറത്തുവിടാന്‍ തീരുമാനിച്ചത്.
ആക്രമിച്ച ആള്‍ സ്വതന്ത്രനായി നടക്കുന്നത് കണ്ടാല്‍ കൂടുതല്‍ പേര്‍ക്ക് സദാചാര ഗുണ്ടായിസം നടത്താനുള്ള ധൈര്യമുണ്ടാകുമെന്നും അത് തടയണമെന്നും ദമ്പതിമാര്‍ പറഞ്ഞു. അതേസമയം, പോത്തന്‍കോട് പൊലീസ് ദുര്‍ബല വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയതെന്നാണ് വിവരം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചിട്ടും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ആക്രമണത്തിന്റെ വകുപ്പ് ചുമത്തിയിട്ടില്ല. ഇക്കാര്യം കുട്ടികളുടെ മൊഴികളില്‍ ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ആക്രമി സംഘത്തിലെ ഒരാളുടെ പേരില്‍ മാത്രമാണ് കേസെടുത്തത്. മർദ്ദന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വിദ്യാര്‍ത്ഥിനികള്‍ മൊഴി നല്‍കിയാല്‍ മറ്റ് വകുപ്പുകള്‍ ചുമത്താമെന്ന നിലപാടിലാണ് പൊലീസ്.
പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും നാട്ടുകാരായ അക്രമികള്‍ കമ്പുകൊണ്ട് തലങ്ങും വിലങ്ങും അടിക്കുന്നതും പെണ്‍കുട്ടികള്‍ നിലവിളിച്ചുകൊണ്ടു നിലത്തുവീഴുന്നതും ദൃശ്യങ്ങളിലുണ്ട്. തങ്ങള്‍ എന്തുചെയ്തിട്ടാണ് തല്ലുന്നതെന്ന് പെണ്‍കുട്ടികള്‍ ചോദിക്കുന്നുണ്ട്. സംഭവത്തിൽ വിദ്യാര്‍ഥികളുടെ പരാതിയില്‍ ശ്രീനാരായണപുരം സ്വദേശി മനീഷി(29)നെയാണ് പോത്തന്‍കോട് പോലീസ് പിടികൂടിയത്. പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു. ഒരുസംഘം ആളുകള്‍ വിദ്യാർത്ഥികളെ ചോദ്യം ചെയ്യുകയായിരുന്നു. ഈ സംഘത്തിലെ മനീഷാണ് വിദ്യാര്‍ഥിനികളെ ആക്രമിച്ചത്.
നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോത്തന്‍കോട് പോലീസെത്തി വിദ്യാര്‍ഥികളെയും പ്രതിയെയും സ്റ്റേഷനിലേക്കു കൊണ്ടുപോയി. രക്ഷാകര്‍ത്താക്കളെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി അവരോടൊപ്പം വിദ്യാര്‍ഥിനികളെ വിട്ടയച്ചു. പോലീസ് വിദ്യാര്‍ഥിനികളില്‍നിന്നു പരാതി എഴുതിവാങ്ങി മര്‍ദനത്തിനു മാത്രം കേസെടുത്ത് പ്രതിയെ വിട്ടയച്ചുവെന്നാണ് പരാതി. വെള്ളാണിക്കലില്‍ എത്തുന്നവര്‍ക്കു നേരേ ആക്രമണമുണ്ടാകുന്നതു പതിവാണെന്ന് സന്ദര്‍ശകര്‍ പറയുന്നു. വൈകുന്നേരങ്ങളിലും മറ്റും ഭീഷണിപ്പെടുത്തി പണപ്പിരിവടക്കം നടത്തുന്നുണ്ടെന്നാണ് ആരോപണം.
ദൃശ്യങ്ങള്‍ ലഭിച്ചിട്ടും പ്രതികള്‍ക്കെതിരെ പൊലീസ് ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ മാത്രമെന്ന് ആക്ഷേപം ഉയരുന്നുണ്ട്. അതേസമയം, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ സദാചാര ഗുണ്ടായിസം ആധുനിക ലോകത്തിന് അംഗീകരിക്കാന്‍ കഴിയാത്തതും സമൂഹത്തെ പുറകോട്ട് നടത്തുന്നതുമാണെന്ന് ഡി വൈ എഫ് ഐ പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം കാടത്തങ്ങള്‍ പുരോഗമന സമൂഹത്തിന് അപമാനകരമാണെന്നും ഡി വൈ എഫ് ഐ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























