5 വർഷം; സമ്പാദിച്ചത് ഒന്നര കോടിയോളം... ജിയോളജി വകുപ്പിലെ ദമ്പതികൾ അകത്ത്... ഉദ്യോഗസ്ഥ ദമ്പതികൾക്ക് കുരുക്ക്

അഞ്ചു വർഷത്തിനിടെ വരുമാനത്തിന്റെ അഞ്ചിരട്ടി സമ്പാദിച്ച ജിയോളജി വകുപ്പിലെ ദമ്പതികളായ ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ അന്വേഷണത്തിനു വിജിലൻസ്. മൈനിങ്ങ് ആൻഡ് ജിയോളജി വകുപ്പിലെ ദക്ഷിണ മേഘല സ്ക്വാഡിന്റെ ചുമതലയുള്ള ജിയോളജിസ്റ്റ് എസ്.ശ്രീജിത്ത്, ഭാര്യയും ജിയോളജിസ്റ്റുമായ എസ്.ആർ.ഗീത എന്നിവർക്കെതിരെയാണ് അന്വേഷണം.
അനധികൃത സ്വത്തു സമ്പാദനത്തിന്റെ പേരിൽ സസ്പെൻഷനിലായ ജിയോളജി വകുപ്പിലെ ദമ്പതികൾ 5 വർഷത്തിനിടെ തരപ്പെടുത്തിയത് 1.32 കോടി രൂപയെന്നു വിജിലൻസ്. ജോലി ചെയ്ത സ്ഥലങ്ങളിലെല്ലാം വീടും സ്ഥലവും ഇവർ വാങ്ങി. ബന്ധുക്കളുടെ പേരിൽ കോടികളുടെ നിക്ഷേപം നടത്തിയതു സംബന്ധിച്ചും വിജിലൻസിനു സൂചന ലഭിച്ചു. വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാമിന്റെ റിപ്പോർട്ടിനെ തുടർന്നാണു സസ്പെൻഷൻ.
ഇരുവരുടേയും അനധികൃത സ്വത്തു സമ്പാദനത്തെക്കുറിച്ചുള്ള പരാതി കിട്ടിയെങ്കിലും വിജിലൻസ് അന്വേഷിച്ചത് 2014 മുതൽ 2019 വരെയുള്ള കാലയളവിലെ സമ്പാദ്യം മാത്രമാണ്. 2014 മേയ് ഒന്നു മുതൽ 2019 ഡിസംബർ 31 വരെയുള്ള കാലയളവിൽ ഇരുവരും 1,32,51,431 രൂപ സമ്പാദിച്ചതായി വിജിലൻസ് കണ്ടെത്തി.
ഇക്കാലയളവിൽ ഇരുവരും ജിയോളജിസ്റ്റുകളായിരുന്നു. 1.32 കോടി രൂപ സമ്പാദിച്ചതിൽ 90,47,495 രൂപ ചെലവഴിച്ചതായും, 42,03,936 രൂപ മിച്ചമുണ്ടെന്നും ദമ്പതികൾ വിജിലൻസിനു മുൻപാകെ മൊഴി നൽകി. എന്നാൽ അന്വേഷണത്തിൽ ഇവർക്ക് 91,79,692 രൂപയുടെ സമ്പാദ്യം ഉണ്ടായിരുന്നതായി കണ്ടെത്തി. ശമ്പളത്തിന്റെ 37.54 % അധികം സ്വത്താണ് ഇവർക്കുള്ളത്.
പത്തനംതിട്ടയിൽ ജോലി ചെയ്ത ഇക്കാലയളവിൽ മാത്രം ഒന്നരക്കോടിയുടെ അധിക സമ്പാദ്യമാണ് ഇവരുടെ പേരിൽ ഉള്ളത്. ഇരുവരും ബെനാമി പേരിലും സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നു വിജിലൻസിനു സൂചന ലഭിച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കളും നിരീക്ഷണ വലയത്തിലാണ്. തിരുവനന്തപുരം വട്ടിയൂർക്കാവ് മണലയത്താണ് ദമ്പതികളുടെ വീട്.
2002ൽ സർവീസിൽ ചേർന്ന ഇവരുടെ 5 വർഷത്തെ സ്വത്തു സമ്പാദന കണക്കുകൾ മാത്രമാണ് ഇതു വരെ പരിശോധിച്ചത്. 2014നു മുൻപും, 2019നു ശേഷവുമുള്ള സമ്പാദ്യത്തെക്കുറിച്ചും പരിശോധന നടത്തും. ഇരുവരുടെയും അടുത്ത ബന്ധുക്കളുടെ സ്വത്തു വിവരങ്ങളും വിജിലൻസ് പരിശോധിച്ചിരുന്നു. ചില ബന്ധുക്കൾക്ക് വൻ ആസ്തിയുണ്ടെന്നും കണ്ടെത്തിയ സാഹചര്യത്തിൽ ഉറവിടം അന്വേഷിക്കുമെന്നും വിജിലൻസ് പറഞ്ഞു.
ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്താനാണ് വിജിലൻസ് തീരുമാനം. 2002ൽ സർവീസിൽ കയറിയ ഇവർ ക്വാറി, മണൽ ഇടപാടുകാരിൽ നിന്നും പണം വാങ്ങിയത് റോഡരികിൽ വാഹനങ്ങളിലിരിക്കുന്ന പ്രത്യേക ആൾക്കാർ വഴിയായിരുന്നു. വിജിലൻസ് കൈമാറിയ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം എസ്. ശ്രീജിത്ത്, എസ്.ആർ.ഗീത എന്നിവരെ സർവീസിൽ നിന്നും സസ്പെന്റ് ചെയ്തിരുന്നു. ഇവരെക്കുറിച്ച് നിരവധി പരാതികൾ വിജിലൻസിനു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു തിരുവനന്തപുരം വിജിലൻസ് പ്രത്യേക യൂണിറ്റിന്റെ അന്വേഷണം.
https://www.facebook.com/Malayalivartha



























