മുണ്ടേരിയിലെ അധ്യാപകന്റെ മരണം കൊലപാതകം; തെളിയിച്ചത് ഒരു മാസത്തെ അന്വേഷണത്തിന് ശേഷം

പൂക്കോട്ടുംപാടം ചേലൂർ സ്വദേശിയും മുണ്ടേരി ട്രൈബൽ സ്കൂൾ അധ്യാപകനുമായിരുന്ന ബാബുവിൻ്റെ മരണം കൊലപാതകമാണെന്ന് തെളിയിച്ചു എടക്കര പോലീസ് . കഴിഞ്ഞ മാസം 13 നു എടക്കര സ്റ്റേഷൻ പരിധിയിലെ പുഴയിൽ നിന്നാണ് ബാബുവിൻ്റെ മൃതദേഹം ലഭിച്ചത്. സംഭവം കൊലപാതകമെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. കേസില്‍ ഉപ്പട ഉദിരകുളം ബിജു (54), ഒപ്പം താമസിക്കുന്ന പന്നിക്കോടന്‍ ലത (36) എന്നിവരാണ് അറസ്റ്റിലായത്.
മൃതദേഹപരിശോധനയില്‍ പുഴയില്‍ മുങ്ങിയതാണ് മരണകാരണമെന്നായിരുന്നു നിഗമനം. ഫൊറന്‍സിക് പരിശോധനയിലും കാര്യമായ തെളിവ് കിട്ടിയില്ല. കൃത്യം നടന്നു ആറു ദിവസത്തിന് ശേഷം ജീർണിച്ച നിലയിൽ കണ്ടെത്തിയതിനാലാണ് മറ്റു തെളിവുകൾ പ്രാഥമിക അന്വേഷണത്തിൽ ലഭ്യമാകാതിരുന്നത്. ബാബു പ്രദേശത്ത് എത്താനിടയായ സാഹചര്യം അന്വേഷിച്ച പോലീസിന് മരണത്തിൽ അസ്വാഭാവികത തോന്നിയിരുന്നു.
മൂന്നുപേരും ചേര്‍ന്ന് മദ്യപിക്കുകയും തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തില്‍ പ്രതികള്‍ മരക്കമ്പുകൊണ്ട് തലക്കടിച്ചുവീഴ്ത്തി ബാബുവിനെ പുഴയില്‍ തള്ളുകയുമായിരുന്നു.
സെപ്റ്റംബര്‍ 13-ന് ഉച്ചയോടെ പുഴയില്‍ ചൂണ്ടയിടാന്‍പോയ ആളാണ് മൃതദേഹം കരിമ്പുഴയുടെയും പുന്നപ്പുഴയുടെയും സംഗമസ്ഥാനത്തിനുസമീപം കണ്ട് പോലീസിനെ അറിയിച്ചത്.
കാറ്റാടിക്കടവ് പാലത്തിനടിയില്‍ ആളൊഴിഞ്ഞസ്ഥലത്ത് താമസിക്കുന്ന പ്രതികളെ ഒരുമാസം മുന്‍പ് പരിചയപ്പെട്ടിരുന്നു. മദ്യപാനശീലമുണ്ടായിരുന്ന ബാബു സെപ്റ്റംബര്‍ ഏഴിനാണ് വീട്ടില്‍നിന്നുപോയത്. ഏഴിന് സന്ധ്യയോടെ പ്രതികളുടെ വീട്ടിലെത്തി. മൂന്നുപേരും ചേര്‍ന്ന് മദ്യപിച്ചശേഷം പോയ ബാബുവിനെ ബിജു വീണ്ടും വിളിച്ചുവരുത്തി. ഇതിനിടെ ബാബു മൊബൈലില്‍ വീഡിയോ കാണിച്ചതിനെച്ചൊല്ലി വഴക്കുണ്ടാകുകയും തലയ്ക്കടിച്ചശേഷം ഫോണും പേഴ്‌സും കവര്‍ന്ന് പുഴയിലേക്ക് എടുത്തിടുകയുമായിരുന്നു. ബാബുവിനെ കാണാനില്ലെന്നുകാണിച്ച് ബന്ധുക്കള്‍ സെപ്റ്റംബര്‍ 12-ന് പൂക്കോട്ടുംപാടം പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് പിറ്റേന്ന് മൃതദേഹം കണ്ടത്. വെള്ളത്തെ പേടിക്കുന്ന ബാബു സ്വന്തംനിലയില്‍ പുഴയിലിറങ്ങില്ലെന്ന് വീട്ടുകാര്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്നുനടന്ന അന്വേഷണത്തില്‍ ബാബുവിന്റെ ഫോണ്‍ ബിജുവിന്റെ കൈയിലുണ്ടെന്നു കണ്ടെത്തി. ബാബുവിന്റെ സിം എടുത്തുകളഞ്ഞ് ബിജു സ്വന്തം സിം ഇട്ട് ഫോണ്‍ ഉപയോഗിച്ചുവരികയായിരുന്നു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് ചോദ്യംചെയ്തപ്പോള്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. ബാബുവിനെ അടിക്കാനുപയോഗിച്ച മരക്കൊമ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ രക്തക്കറയുണ്ടോ എന്നറിയാന്‍ ഫൊറന്‍സിക് പരിശോധന നടത്തും.
നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മഞ്ചേരി സബ്ജയിലില്‍ റിമാന്‍ഡ്‌ചെയ്തു.
ഇന്‍സ്പെക്ടര്‍ എന്‍.ബി. ഷൈജു, സബ് ഇന്‍സ്പെക്ടര്‍ പി.എസ്. മണി, സി.പി.ഒ.മാരായ മുജീബ്, എ.എല്‍. ശരത്ചന്ദ്രന്‍, കെ. അരുണ്‍, ശ്രീജ എസ്. നായര്‍, സാബിര്‍ അലി, ഷൈനി, സുബീഷ് എന്നിവര്‍ചേര്‍ന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
ചെറുപുള്ളിയിലെ രാമചന്ദ്രന്റെയും മാലതിയുടെയും മകനാണ് ബാബു. ഭാര്യ: സുനിത. മകള്‍: സുബിഷ (പൊന്നു).
https://www.facebook.com/Malayalivartha



























