'മഞ്ജു വാര്യരുടെ പേരിലുള്ള കള്ളക്കേസിൽ എന്നെ പോലീസ് പിടിച്ചുകൊണ്ട് പോയശേഷം എന്നെ കോടതിയിൽ ഹാജരാക്കണമെന്ന് ഞാൻ ശാഠ്യം പിടിച്ചപ്പോൾ എന്നെക്കാണാൻ രണ്ട് ജൂനിയർ അഭിഭാഷകർ പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. അഡ്വക്കേറ്റ് ബി എ ആളൂരിന്റെ ജൂനിയർമാരാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞയച്ചിട്ടാണ് വന്നതെന്നും അവർ പറഞ്ഞു...' സംവിധായകൻ സനൽകുമാർ ശശിധരൻ കുറിക്കുന്നു

പത്തനംതിട്ട ഇലന്തൂരിലെ ഇരട്ടക്കൊല കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഈ ഹീനകൃത്യത്തിൽ ഭാഗമായ എല്ലാ ക്രിമിനലുകളെയും കണ്ടെത്തി കർശനമായി ശിക്ഷിച്ചേ തീരൂ. എന്നാൽ സാധാരണഗതിയില്‍ മനസ്സാക്ഷിയുള്ള ഒരു വക്കീലും ഏറ്റെടുക്കാത്ത കേസുകള്‍ അങ്ങോട്ടുചെന്ന് ഏറ്റെടുക്കുന്ന ആളൂർ നരബലിയുടെ സത്യം എന്തെന്നറിയാനാണത്രെ ഇത്തവണയും എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇതിനുപിന്നാലെ കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. 'ബി എ ആളൂർ എങ്ങനെയാണ് കേരളത്തിലെ വിവാദമുണ്ടാക്കുന്ന കേസുകളിലൊക്കെ അഭിഭാഷകനായി എത്തുന്നതെന്ന് എനിക്ക് വലിയ കൗതുകം പണ്ടുമുതലേ ഉണ്ട്' എന്ന് പറയുകയാണ് അദ്ദേഹം.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ബി എ ആളൂർ എങ്ങനെയാണ് കേരളത്തിലെ വിവാദമുണ്ടാക്കുന്ന കേസുകളിലൊക്കെ അഭിഭാഷകനായി എത്തുന്നതെന്ന് എനിക്ക് വലിയ കൗതുകം പണ്ടുമുതലേ ഉണ്ട്. മഞ്ജു വാര്യരുടെ പേരിലുള്ള കള്ളക്കേസിൽ എന്നെ പോലീസ് പിടിച്ചുകൊണ്ട് പോയശേഷം എന്നെ കോടതിയിൽ ഹാജരാക്കണമെന്ന് ഞാൻ ശാറ്യം പിടിച്ചപ്പോൾ എന്നെക്കാണാൻ രണ്ട് ജൂനിയർ അഭിഭാഷകർ പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. അഡ്വക്കേറ്റ് ബി എ ആളൂരിന്റെ ജൂനിയർമാരാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞയച്ചിട്ടാണ് വന്നതെന്നും അവർ പറഞ്ഞു.
ആരാണ് എനിക്കുവേണ്ടി ആളുരിനെ സമീപിച്ചത് എന്ന് ചോദിച്ചപ്പോൾ എന്റെ ഏതോ സിനിമകളുടെ പ്രൊഡ്യുസർ ആണ് എനിക്ക് വേണ്ടി കേസ് വാദിക്കാൻ അദ്ദേഹത്തെ സമീപിച്ചത് എന്ന് പറഞ്ഞു. ആരാണ് ആ പ്രൊഡ്യുസർ എന്ന് സാറിനും അറിയില്ല എന്നും അവർ പറഞ്ഞു. വിവരങ്ങൾ കൃത്യമല്ലാത്തതുകൊണ്ടും നിഴൽ നാടകങ്ങളിൽ എനിക്ക് താല്പര്യമില്ലാത്തത് കൊണ്ടും ഞാനത് നിരസിച്ചു. ഇപ്പോൾ നരബലി കേസിൽ ആളൂർ ആണ് പ്രതികളുടെ അഭിഭാഷകൻ എന്ന് കേട്ടപ്പോൾ ഓർത്തതാണ്. ആരായിരിക്കും പ്രതികൾക്ക് വേണ്ടി അദ്ദേഹത്തെ കേസ് ഏല്പിച്ചിട്ടുണ്ടാവുക!
https://www.facebook.com/Malayalivartha



























