കുമ്പഴക്കാരിയായ ദേവകി എലിയറയ്ക്കലിൽ ആശ്രമം സ്ഥാപിച്ച് ആഭിചാര ക്രിയകള്‍ തുടങ്ങി; പൂജയ്ക്കായി ആളുകൂടിയതോടെ പണം കുമിഞ്ഞു: ബ്ലേഡ് പലിശയ്ക്ക് കൊടുക്കുന്ന പണം, തിരികെ പിടിക്കാനും, സ്വന്തം സുരക്ഷയ്ക്കും ഗുണ്ടകളെ കൂടെക്കൂട്ടി:- ഗുണ്ടാത്തണലില്‍ പൊതീപ്പാടുള്ള വീട്, വാസന്തിയമ്മ മഠം എന്ന പേരില്‍ ആശ്രമമാക്കി... ദേവകിയുടെ മന്ത്രവാദവും, വാസന്തി മഠത്തെക്കുറിച്ചും പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കൊച്ചുകുട്ടികളെ മന്ത്രവാദത്തിന് ഉപയോഗിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പത്തനംതിട്ട മലയാലപ്പുഴയിൽ മന്ത്രവാദിനിയായ ദേവകി എന്ന ശോഭന പോലീസ് അറസ്റ്റിലായിരുന്നു. പരാതി നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാരും യുവജന സംഘടനകളും വീട് ഉപരോധിക്കുകയും വാസന്തി മഠം നാട്ടുകാർ അടിച്ച് തകർക്കുകയും ചെയ്തിരുന്നു. നാട്ടുകാർ രോക്ഷാകുലരായതോടെ നടത്തിപ്പുകാരി ശോഭനയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ആറു വര്‍ഷമായി ഇവര്‍ ഇവിടെ മന്ത്രവാദ പ്രവര്‍ത്തനങ്ങളും പുജയും നടത്തി വരികയായിരുന്നു. ഇടക്കാലത്ത് ഡിവൈഎഫ്‌ഐ സമരത്തെ തുടര്‍ന്ന മഠം പൂട്ടിയിരുന്നു. വീണ്ടും പ്രവര്‍ത്തനം നടന്നു വരികയായിരുന്നു. പല തവണ ഇവിടുത്തെ ദുരൂഹത സംബന്ധിച്ച് നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും തിരിഞ്ഞു നോക്കിയിട്ടില്ല.
കുട്ടിയെ മന്ത്രവാദം ചെയ്യുന്ന വീഡിയോ ഭീതി ജനിപ്പിക്കുന്നതാണ്. കുട്ടി നിലവിളിച്ചു കൊണ്ട് വീഴുന്നതും ചുറ്റിനും നില്‍ക്കുന്നവര്‍ നിലവിളി പോലെ പ്രാര്‍ഥിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ആഭിചാര ക്രിയകളാണ് നടക്കുന്നതെന്ന് വീഡിയോയില്‍ നിന്ന് മനസിലാക്കാം. കുമ്പഴക്കാരിയായ വാസന്തി എലിയറയ്ക്കലിലാണ് ആശ്രമം സ്ഥാപിച്ച് ആദ്യം ആഭിചാര ക്രിയകള്‍ തുടങ്ങിയത്. വിശ്വാസികള്‍ എത്തി തുടങ്ങിയതോടെ പണം കുമിഞ്ഞു കൂടി.
ബ്ലേഡ് പലിശയ്ക്ക് കൊടുക്കുന്ന പണം തിരികെ പിടിക്കാനും സ്വന്തം സുരക്ഷയ്ക്കും ഗുണ്ടകളെയും നിയോഗിച്ചു. ഗുണ്ടാത്തണലില്‍ വളര്‍ന്ന വാസന്തി അങ്ങനെ പിടിച്ചെടുത്തതാണ് മലയാലപ്പുഴ പൊതീപ്പാടുള്ള വീട്. ഇത് പിന്നീട് വാസന്തിയമ്മ മഠം എന്ന പേരില്‍ ആശ്രമമാക്കി. വാസന്തിയമ്മ ഇവിടെ ദര്‍ശനം അനുവദിക്കുന്നത് ചൊവ്വയും വെള്ളിയുമാണ്. ബാധ ഒഴിപ്പിക്കലൊക്കെ ഈ ദിവസങ്ങളിലാകും നടക്കുക. ഇതിനിടയ്ക്കുള്ള ദിവസങ്ങളിലും വരാറുണ്ട്. അത് അത്യാവശ്യക്കാര്‍ വിളിക്കുമ്പോഴാണെന്ന് മാത്രം. രാഷ്ട്രീയക്കാര്‍ക്കും പോലീസിനും കൃത്യമായി ഇവര്‍ പടി കൊടുത്തിരുന്നു. അതു കാരണമാണ് പരാതികൾ കിട്ടിയിട്ടും പോലീസ് കണ്ണടച്ചതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
ഇന്ന് രാവിലെ ആളുകൾ മഠത്തിൽ തടിച്ച് കൂടുകയും, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധവുമായി എത്തുകയുമായിരുന്നു. തുടര്‍ന്ന് വാസന്തി മഠം അടിച്ചു തകര്‍ത്തു. മഠത്തിലുണ്ടായിരുന്ന വിളക്കും പൂജാസാധനങ്ങളും നശിപ്പിച്ചു. തൊട്ടരികിലുണ്ടായിരുന്ന കെട്ടിടത്തിന്റെ ഓടും പ്രതിഷേധക്കാർ തകര്‍ത്തു.
https://www.facebook.com/Malayalivartha



























