സമാന്തര പാർലിമെന്റ് എന്ന സ്വപ്നത്തിലേക്കോ....വിസ്റ്റയ്ക്കു ബദൽ പുതിയ സെക്രട്ടേറിയറ്റ്; പാളയത്തുനിന്ന് 5 കി മി അകലെ

സെക്രട്ടേറിയറ്റ് നഗരത്തിൽ നിന്ന് മാറ്റാൻ ഭരണപരിഷ്‌കാര കമ്മിഷന്‍ ശുപാർശ. പാളയത്തുനിന്ന് 5 കിലോമീറ്ററെങ്കിലും അകലെയാകണം പുതിയ മന്ദിരം. വി.എസ്. അച്യുതാനന്ദന്‍ ചെയര്‍മാനായ ഭരണപരിഷ്‌കാര കമ്മിഷനാണ് ഈ ശുപാർശ മുന്നോട്ടു വച്ചതു. നിര്‍ദേശങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്. സെന്തില്‍ ചെയര്‍മാനായി അഞ്ചംഗസമിതിയെ നിയോഗിച്ചു.
ഭരണപരിഷ്‌കാര കമ്മിഷന്‍, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ്, ശമ്പളപരിഷ്‌കരണ കമ്മിഷന്‍ തുടങ്ങിയവ സെക്രട്ടേറിയറ്റിലെ ഭരണനിര്‍വഹണം സംബന്ധിച്ച് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. സെക്രട്ടേറിയറ്റിലെ അധികാരത്തട്ടുകള്‍ കുറയ്ക്കുക, സെക്രട്ടേറിയറ്റില്‍നിന്ന് ഡയറക്ടറേറ്റുകളിലേക്കുള്ള ഫയലുകള്‍ തത്തുല്യ തസ്തികയില്‍ മാത്രം കൈകാര്യംചെയ്യുക, സ്ഥാനക്കയറ്റത്തിന് ജോലിയിലെ മികവ് അടിസ്ഥാനമാക്കുക, ജോലിഭാരം പുനര്‍നിര്‍ണയിച്ച് ഉദ്യോഗസ്ഥ പുനര്‍വിന്യാസം നടത്തുക തുടങ്ങി ഒട്ടേറെ നിര്‍ദേശങ്ങള്‍ ഈ കമ്മിഷനുകള്‍ മുന്നോട്ടുവെച്ചിരുന്നു.ഇവയെല്ലാം വിലയിരുത്തി ഉടനടി ചെയ്യേണ്ടത്, സമീപഭാവിയില്‍ ചെയ്യേണ്ടത്, കൂടുതല്‍ സമയമെടുത്ത് നടപ്പാക്കേണ്ടത് എന്നിങ്ങനെ തരംതിരിച്ച് ശുപാര്‍ശ നല്‍കാനാണ് സമിതിയോട് നിര്‍ദേശിച്ചിരിക്കുന്നതു. മൂന്നുമാസമാണ് കാലാവധി. മാനേജ്മെന്റ് ഉപദേശങ്ങള്‍ക്ക് കോഴിക്കോട്ടെ ഐ.ഐ.എമ്മിന്റെ സേവനം പ്രയോജനപ്പെടുത്തും.
2021 മാര്‍ച്ചിലാണ് ഈ ശുപാർശ ഭരണപരിഷ്‌കാര കമ്മിഷന്‍ മുന്നോട്ടുവെച്ചത്. പുതിയകെട്ടിടത്തിനായി കൊച്ചുവേളി, കാര്യവട്ടം, പൂജപ്പുര തുടങ്ങിയ സ്ഥലങ്ങളും നിര്‍ദേശിച്ചു.
ഇപ്പോഴുള്ള ഒന്നരനൂറ്റാണ്ട് പഴക്കമുള്ള തായ് കെട്ടിടവും പിന്നീട് കൂട്ടിച്ചേര്‍ത്ത നോര്‍ത്ത്, സൗത്ത് ബ്ലോക്കുകളും നവീകരിക്കണം. ഇരുവശത്തായും തായ് കെട്ടിടത്തെയും ഇരു ബ്ലോക്കുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സാന്‍ഡ്വിച്ച് ബ്ലോക്കുകള്‍ പൊളിക്കണം. സെക്രട്ടേറിയറ്റ് വളപ്പിനുപുറത്ത് അനക്‌സായി നിര്‍മിച്ച രണ്ട് കെട്ടിടങ്ങള്‍ വിവിധ കമ്മിഷനുകള്‍ക്ക് ഓഫീസാക്കാം. സെക്രട്ടേറിയറ്റിനുചുറ്റും ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സും മാളുകളും ക്രമീകരിക്കാമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു.
https://www.facebook.com/Malayalivartha



























