ഇതിൽ എവിടാടോ സഖാവേ ജനാധിപത്യം? ഗവർണ്ണരുടെ ചോദ്യത്തിൽ നിന്നുരുകി പിണറായി ..

ഒരുവശത്ത് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മറുവശത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്ഭവനും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കപ്പെടാതെ മുറുകി മുറുകി ഒടുവില്‍ കോടതി കയറുകയാണ്. ഗവര്‍ണര്‍ക്കു പിന്നില്‍ ബിജെപി കേരള ഘടകം. സര്‍ക്കാരിനു പിന്നില്‍ എല്‍ഡിഎഫ് ഒന്നടങ്കം. യുഡിഎഫിനും ഗവര്‍ണറോട് അനിഷ്ടം തന്നെ. ചട്ടങ്ങളും തന്‍റെ അധികാരവും ഉയര്‍ത്തിക്കാട്ടിയാണ് ഗവര്‍ണര്‍ സര്‍ക്കാരിനെ കുഴപ്പിക്കുന്ന തീരുമാനങ്ങളുമായി മുന്നേറുന്നത്.
സർവ്വകലാശാല വൈസ് ചാൻസലർ വിഷയത്തിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ചിലത് പറഞ്ഞിരുന്നു. ധനമന്ത്രി കെ എൻ ബാലഗോപാലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് ഗവർണ്ണർ കത്തെഴുതുമ്പോൾ ചർച്ചയാകുന്നതും ആ വാക്കുകളാണ്. മന്ത്രിമാർ തനിക്ക് വഴങ്ങണമെന്ന് ഭരണഘടനയെ വ്യാഖ്യാനിച്ചു തന്നെ ഗവർണ്ണർ വിശദീകരിച്ചിരുന്നു. തന്നെ അപമാനിക്കുന്ന മന്ത്രിമാരെ അംഗീകരിക്കില്ലെന്നായിരുന്നു ഗവർണ്ണർ പറഞ്ഞു വച്ചത്.
അതുകൊണ്ട് കൂടിയാണ് 'പ്രീതി' പിൻവലിക്കുന്ന കത്തിൽ അനുനയ ഭാഷയിൽ മുഖ്യമന്ത്രി ഇടപെട്ടത്. മന്ത്രിമാരോട് ഗവർണ്ണറെ കടന്നാക്രമിക്കരുതെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ മറുപടി പ്രശ്‌ന പരിഹാരമാകുമെന്നാണ് വിലയിരുത്തൽ. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും സീമ ലംഘിച്ച് പ്രവർത്തിക്കാൻ ഇടയില്ല.
പത്രസമ്മേളനത്തിൽ ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ മന്ത്രിയെ താങ്കൾ വിമർശിക്കുന്നത് ശരിയാണോ എന്നായിരുന്നു ചോദ്യം. അതിന് മന്ത്രിമാർ ജനാധിപത്യത്തിലൂടെ എത്തിയവരല്ലെന്ന നിർവ്വചനം കാര്യകാരണ സഹിതം ഗവർണ്ണർ മുമ്പോട്ട് വച്ചു. ജനങ്ങൾ തിരഞ്ഞെടുക്കുന്നത് എംഎൽഎമാരാണ്. അവരിൽ ഭൂരിപക്ഷമുള്ളവർ മുഖ്യമന്ത്രിയാകുന്നു. മുഖ്യമന്ത്രിയേയും ജനപ്രതിനിധികൾ തിരഞ്ഞെടുക്കുകയാണ്. ഭൂരിപക്ഷം അവിടേയും ഉണ്ട്. എന്നാൽ മന്ത്രിമാരെ ജനങ്ങൾ തിരിഞ്ഞെടുക്കുന്നില്ല.
മുഖ്യമന്ത്രിക്ക് ഇഷ്ടമുള്ളവരെ നിർദ്ദേശിക്കുന്നു. ഞാൻ നിയമിക്കുന്നു. അതുകൊണ്ട് തന്നെ ആ പ്രക്രിയയിൽ ജനാധിപത്യം ഇല്ല. മുഖ്യമന്ത്രിയുടെ ഇഷ്ടം മാത്രമാണുള്ളത്. അവർക്ക് തുടരാൻ ഗവർണ്ണറുടെ പ്രീതി ആവശ്യമാണ്-ഇതായിരുന്നു ഗവർണ്ണർ നൽകിയ മറുപടി. ഇതിനൊപ്പം താൻ മന്ത്രിമാരെ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന വാർത്തകളേയും വിമർശിച്ചിരുന്നു.
വിത്ഡ്രാവൽ ഓഫ് പ്ലഷർ എന്നു പറഞ്ഞാൽ എന്താണെന്ന അർത്ഥം പോലും അറിയാത്തവരാണ് വാർത്ത നൽകിയത്. താനാരേയും പുറത്താക്കുമെന്ന് പറഞ്ഞിട്ടില്ല. പ്ലഷർ വിത്‌ഡ്രോവൽ ചെയ്യുമെന്നായിരുന്നു ട്വീറ്റ്. അതിനെ തെറ്റായി വ്യാഖ്യാനിച്ചു. മന്ത്രിമാരെ പുറത്താക്കാൻ ആകില്ലെങ്കിലും പ്ലഷർ വിത്‌ഡ്രോ ചെയ്യാനുള്ള അധികാരം തനിക്കുണ്ടെന്നും ഗവർണ്ണർ പറഞ്ഞിരുന്നു. ഇതാണ് ബാലഗോപാലിനെതിരെ ഗവർണ്ണർ ചെയ്യുന്നതും. മുഖ്യമന്ത്രിയെ തന്റെ അതൃപ്തി അറിയിക്കുന്നു.
ഗവർണ്ണറുടെ 'തൃപ്തി' മന്ത്രിക്ക് അനിവാര്യമാണെന്ന് ഭരണഘടനയും പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ വിഷയം മുഖ്യമന്ത്രിയുടെ കോർട്ടിലേക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണ് ഗവർണ്ണർ. എല്ലാം മനസ്സിലാക്കി കരുതലോടെ മുഖ്യമന്ത്രിയും പ്രവർത്തിച്ചു. മന്ത്രിയുടെ പ്രവർത്തികളിൽ ആരോപിക്കുന്ന കുറ്റങ്ങളില്ലാത്തതിനാൽ 'പ്രിതീ' പിൻവലിക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രിയും പറയുന്നു. ഈ വാദം മുഖവിലയ്‌ക്കെടുത്താൽ 'പ്രീതി' വിവാദം ഇവിടെ തീരും. അതിന് ഗവർണ്ണർ തയ്യാറാകുമോ എന്നതാണ് നിർണ്ണായകം.
മാത്രമല്ല കേരളത്തിലെ വിവിധ വിഷയങ്ങളിൽ ഇടപെടുകയും കർശന നടപടികൾ സ്വീകരിക്കുകയും ചെയ്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പരസ്യ പ്രതികരണം നടത്തിയ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഗവര്‍ണറുടെ ഒരു രോമത്തിലെങ്കിലും തൊട്ടാല്‍ കേരള സര്‍ക്കാരിനെ പ്രധാനമന്ത്രി പിരിച്ചുവിടണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
'കേരള ഗവർണർ ഇന്ത്യയുടെ രാഷ്ട്രപതിയെയും അതുവഴി ഭരണഘടനയിലെ കേന്ദ്രത്തെയും പ്രതിനിധീകരിക്കുന്നുവെന്ന് കേരളത്തിലെ ഭ്രാന്തൻ കമ്യൂണിസ്റ്റുകൾ തിരിച്ചറിയണം. ഗവര്‍ണറുടെ രോമത്തില്‍ തൊട്ടാല്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു'- സുബ്രഹ്മണ്യന്‍ സ്വാമി കുറിച്ചു.
https://www.facebook.com/Malayalivartha

























