പ്രോസിക്യൂഷന്‍ അനുമതി പ്രധാനം... ഗവര്‍ണര്‍ സര്‍ക്കാര്‍ ഏറ്റുമുട്ടല്‍ ശാന്തമാക്കാന്‍ ഒരു ശ്രമവുമില്ല; കണ്ണൂര്‍ വിസി നിയമന പരാതിയില്‍ മുഖ്യമന്ത്രിക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കുമോ എന്ന ചോദ്യം ബാക്കി; സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വി.സിക്ക് ചുമതല നല്‍കാനുള്ള ശിപാര്‍ശ ഗവര്‍ണര്‍ തള്ളി

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഭരണ മുന്നണി കൂടി ഏറ്റെടുത്തതോടെ രംഗം കലുഷിതമാണ്. അതിനിടയില്‍ കണ്ണൂര്‍ വിസി നിയമന പരാതിയില്‍ മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണ്ണര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കുമോ എന്നതില്‍ ആകാംക്ഷ. വിസി നിയമനത്തില്‍ മുഖ്യമന്ത്രി സമ്മര്‍ദ്ദം ചെലുത്തിയെന്ന ഗവര്‍ണറുടെ തുറന്ന് പറച്ചിലിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയാണ് വിജിലന്‍സ് കോടതിയെ സമീപിച്ചത്.
പരാതിയില്‍ ഗവര്‍ണറുടെ പ്രോസിക്യൂഷന്‍ അനുമതി തേടിയിരിക്കുകയാണ് ജ്യോതികുമാര്‍. സര്‍ക്കാര്‍ നിലപാട് അറിഞ്ഞശേഷമാകും ഗവര്‍ണര്‍ തീരുമാനമെടുക്കുക. നേരത്തെ ലാവലിന്‍ കേസില്‍ സര്‍ക്കാര്‍ നിലപാട് തള്ളിക്കൊണ്ടായിരുന്നു ഗവര്‍ണറായി ആര്‍എസ് ഗവായി പിണറായി വിജയനെതിരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയത്. ഇതിനിടെ ധനമന്ത്രിയിലുള്ള പ്രീതി പിന്‍വലിച്ച ഗവര്‍ണ്ണര്‍ തുടര്‍ നടപടിയില്‍ തീരുമാനമെടുത്തില്ല. മന്ത്രിയില്‍ പൂര്‍ണ്ണ വിശ്വാസം ഉണ്ടെന്നായിരുന്നു ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി നല്‍കിയ മറുപടി.
അതേസമയം വൈസ് ചാന്‍സലര്‍ നിയമനം സുപ്രീംകോടതി റദ്ദാക്കിയ എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ ഭരണം പ്രതിസന്ധിയിലേക്ക് പോകുകയാണ്. പദവി നഷ്ടപ്പെട്ട വി.സി ഡോ.എം.എസ്. രാജശ്രീക്ക് പകരം മറ്റൊരാള്‍ക്ക് ചുമതല നല്‍കാത്തതിനാല്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് പോലും ഒപ്പിട്ട് നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്. വി.സിയുടെ താല്‍ക്കാലിക ചുമതല ഡിജിറ്റല്‍ സര്‍വകലാശാല വി.സി ഡോ. സജി ഗോപിനാഥിന് നല്‍കാന്‍ സര്‍ക്കാര്‍ ശിപാര്‍ശ ചെയ്‌തെങ്കിലും രാജ്ഭവന്‍ തള്ളുകയായിരുന്നു. നിയമനത്തിലെ ചട്ടലംഘനം ചൂണ്ടിക്കാട്ടി സജി ഗോപിനാഥിനും ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്.
ഇതോടെ സര്‍ക്കാര്‍ ശിപാര്‍ശ രാജ്ഭവന്‍ അംഗീകരിക്കില്ലെന്ന് വ്യക്തമായി. സാങ്കേതിക സര്‍വകലാശാല നിയമപ്രകാരം എന്‍ജിനീയറിങ് ശാസ്ത്രരംഗത്തെ വിദഗ്ധരെ മാത്രമേ വി.സിയായി നിയമിക്കാന്‍ പാടുള്ളൂ. അതിനാല്‍ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജുകളിലെ സീനിയര്‍ പ്രഫസര്‍മാരുടെ പട്ടിക ഗവര്‍ണര്‍ അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ട്. അതില്‍ നിന്ന് വി.സിയുടെ താല്‍ക്കാലിക ചുമതല നല്‍കും. പരമാവധി ആറുമാസം വരെ താല്‍ക്കാലിക വി.സിക്ക് തുടരാനാവും. അതിനുള്ളില്‍ സ്ഥിരം വി.സിയെ കണ്ടെത്തണം.
വൈസ് ചാന്‍സര്‍ക്കൊപ്പം പ്രോ- വൈസ് ചാന്‍സലറും ചുമതല ഒഴിയണമെന്നാണ് യു.ജി.സി നിയമം. എന്നാല്‍ വി.സി കാലാവധി പൂര്‍ത്തിയാക്കിയല്ല പുറത്തുപോയതെന്നതിനാല്‍ പി.വി.സി ചുമതല ഒഴിയേണ്ടതില്ലെന്ന നിലപാടില്‍ കെ.ടി.യു വി.സി ഡോ.എസ്. അയൂബ് പദവിയില്‍ തുടരുന്നുണ്ട്. നേരേത്ത സാങ്കേതിക സര്‍വകലാശാല വി.സിയായിരുന്ന കുഞ്ചെറിയ പി. ഐസക് രാജിവെച്ചതിന് പിന്നാലെ അന്നത്തെ പി.വി.സി ഡോ.എം. അബ്ദുറഹിമാന്‍ ചുമതലയില്‍ തുടര്‍ന്നതിനെ തുടര്‍ന്ന് പദവിയില്‍ നിന്ന് ഗവര്‍ണര്‍ നീക്കിയിരുന്നു.
ഇതിനെ പി.വി.സി ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഗവര്‍ണറുടെ ഉത്തരവ് അന്ന് ഹൈകോടതി അസാധുവാക്കുകയും പി.വി.സിക്ക് തുടരുന്നതിന് തടസ്സമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. വി.സി കാലാവധി പൂര്‍ത്തിയാക്കുന്ന ഘട്ടത്തിലാണ് പി.വി.സിയും ചുമതല ഒഴിയണമെന്ന വ്യവസ്ഥ ബാധകമെന്നും ഹൈകോടതി വ്യക്തമാക്കിയിരുന്നു.
അതേസമയം പ്രീതി പിന്‍വലിക്കാന്‍ ഗവര്‍ണ്ണര്‍ ആധാരമാക്കിയ പ്രസംഗത്തെ ന്യായീകരിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ രംഗത്തെത്തി. ഗവര്‍ണ്ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് വിലയിരുത്തുന്‌പോഴും ആരെങ്കിലും ധനമന്ത്രിക്കെതിരെ കോടതിയെ സമീപിക്കുമോ എന്ന ആശങ്ക സര്‍ക്കാരിനുണ്ട്. നിയമവശങ്ങള്‍ പരിശോധിച്ച ശേഷമാണ് പ്രീതി പിന്‍വലിച്ചതെന്നാണ് രാജ്ഭവന്റെ വിശദീകരണം.
സംസ്ഥാനത്തെ അസാധാരണ പ്രതിസന്ധി തുടരുമ്പോള്‍ അടുത്തത് എന്തായിരിക്കുമെന്നാണ് പ്രധാന ആകാംക്ഷ. ബാലഗോപാലിനെതിരായ ഭരണഘടനാ പരമായ നടപടി എന്ന ഗവര്‍ണറുടെ ആവശ്യം മുഖ്യമന്ത്രി തള്ളിക്കളിഞ്ഞു. പക്ഷെ നിയമനഅധികാരിയായ ഗവര്‍ണറുടെ പ്രീതി നഷ്ടമായ മന്ത്രിക്ക് ഇനി തുടരാന്‍ നിയമപരമായ പ്രശ്‌നമുണ്ടോ... ഇങ്ങനെ പലതരത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്.
https://www.facebook.com/Malayalivartha

























