എടപ്പാളിൽ റൗണ്ട് എബൗട്ടിലെ പടക്കം പൊട്ടിക്കൽ; രണ്ടുപേർ പിടിയിൽ; പരിശോധിച്ചത് നാല്പതോളം സിസിടിവി ക്യാമറകൾ

എടപ്പാള്‍ മേല്‍പ്പാലത്തിനടിയില്‍ ചൊവ്വാഴ്ച രാത്രി ഏഴരയോടെ ടൗണിന്റെ മധ്യത്തിലുള്ള റൗണ്ട് എബൗട്ടില്‍ പടക്കം പൊട്ടിച്ച സംഭവത്തില്‍ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റുചെയ്തു. ഇവര്‍ വീര്യമേറിയ ഗുണ്ട് വിഭാഗത്തില്‍പ്പെട്ട പടക്കംവെച്ച് ബൈക്കിലിരുന്നുതന്നെ തീകൊളുത്തിയ ശേഷമാണു കടന്നത്. അപ്രതീക്ഷിതമായുണ്ടായ വന്‍ സ്‌ഫോടനവും വെളിച്ചവും പുകയും ടൗണിലാകെ പരിഭ്രാന്തി പരത്തി.ഇരുവരും മദ്യലഹരിയിലാണ് ഇത് ചെയ്തത്.
സംഭവം വാര്‍ത്താപ്രാധാന്യം നേടിയതോടെ ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം രണ്ടാംദിവസംതന്നെ പ്രതികളെ കണ്ടെത്തി. പൊന്നാനി പള്ളപ്രം ഉറൂബ് നഗര്‍ കോയിമ വളപ്പില്‍ വിഷ്ണു(20), വെളിയങ്കോട് അയ്യോട്ടിച്ചിറ കരിക്കലത്ത് ജംഷീര്‍ (19) എന്നിവരെയാണ് പിടിയിലായത്.
മറ്റു വാഹനങ്ങള്‍പോലും അപകടത്തില്‍പ്പെടാനിടയാക്കുംവിധം നടത്തിയ പടക്കം പൊട്ടിക്കലിനെത്തുടര്‍ന്ന് പോലീസും ബോംബുസ്‌ക്വാഡും സയന്റിഫിക് വിഭാഗവും ഡോഗ് സ്‌ക്വോഡുമടക്കമുള്ളവര്‍ എത്തിയാണ് അന്വേഷണമാരംഭിച്ചത്. തിരൂര്‍ ഡിവൈ.എസ്.പി. വി.വി. ബെന്നി, താനൂര്‍ ഡിവൈ.എസ്.പി. മൂസ വള്ളിക്കാടന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റുചെയ്തത്.40-ഓളം നിരീക്ഷണ ക്യാമറകളില്‍നിന്ന് യുവാക്കളുടെ ദൃശ്യവും, പടക്കം വാങ്ങിയ കടയുമെല്ലാം കണ്ടെത്തിയ പോലീസ് രണ്ടുദിവസത്തിനകംതന്നെ പ്രതികളെ അറസ്റ്റുചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha

























