വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസില്‍ കോടതി കസ്റ്റഡിയില്‍ വിട്ട പ്രതി ശ്യാംജിത്തുമായി പോലീസ് തെളിവെടുപ്പ് തുടങ്ങി...വീട്ടിനകത്ത് കിടപ്പുമുറിയില്‍ കയറി കഴുത്തിനും കൈക്കും വെട്ടിപ്പരിക്കേല്‍പ്പിച്ചാണ് കൊലപ്പെടുത്തിയത്

വിഷ്ണുപ്രിയയെ (23) കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ തലശ്ശേരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ശനിയാഴ്ച 11.30 വരെ പോലീസ് കസ്റ്റഡിയില്‍ നല്‍കി.
കണ്ണൂര്‍ ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന പ്രതി മാനന്തേരി താഴെക്കളത്തില്‍ വീട്ടില്‍ എം. ശ്യാംജിത്തിനെ (25)പ്രൊഡക്ഷന്‍ വാറണ്ട് പ്രകാരമാണ് ഇന്നലെ കോടതിയില്‍ ഹാജരാക്കിയത്. കോടതി കസ്റ്റഡിയില്‍ വിട്ട പ്രതി ശ്യാംജിത്തുമായി പോലീസ് തെളിവെടുപ്പ് തുടങ്ങി. പാനൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എം.പി.ആസാദിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. തുടര്‍ന്ന് കൂത്തുപറമ്പ് താലൂക്കാശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കൊലനടത്താനായി ഉപയോഗിച്ച ചുറ്റിക വാങ്ങിയ കൂത്തുപറമ്പിലെ വ്യാപാരസ്ഥാപനത്തില്‍ ഉച്ചയോടെയെത്തിച്ചു. ഈ മാസം 19-ന് വൈകിട്ട് മൂന്നോടെയാണ് ശ്യാംജിത്ത് ഈ കടയിലെത്തി ചുറ്റികയും ഗ്ലൗസും സ്‌ക്രൂവും വാങ്ങിയത്. ഇതിന്റെ ദൃശ്യങ്ങള്‍ കടയിലെ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
പിന്നീട് പ്രതിയെ പാനൂര്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു. അവിടെനിന്ന് തെളിവെടുപ്പിനായി കോഴിക്കോട്ടേക്ക് കൊണ്ടുപോയി. കഴിഞ്ഞമാസം കോഴിക്കോട്ടുവെച്ച് വിഷ്ണുപ്രിയയും ശ്യാംജിത്തും തമ്മില്‍ വാക്തര്‍ക്കം ഉണ്ടായിരുന്നു. കൃത്യത്തിന് ഉപയോഗിച്ച കത്തി നിര്‍മിക്കാന്‍ ഉപയോഗിച്ച ഉപകരണം വാങ്ങിയ ഇരിട്ടിയിലും കൊലപാതകം നടന്ന വിഷ്ണുപ്രിയയുടെ വീട്ടിലും ഉള്‍പ്പെടെ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും.
22-ന് രാവിലെ പത്തിനും പന്ത്രണ്ടിനുമിടയിലാണ് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത്. വീട്ടിനകത്ത് കിടപ്പുമുറിയില്‍ കയറി കഴുത്തിനും കൈക്കും വെട്ടിപ്പരിക്കേല്‍പ്പിച്ചാണ് കൊന്നത്. പ്രതിയുമായി വിഷ്ണുപ്രിയ അഞ്ചുവര്‍ഷത്തോളം പ്രണയത്തിലായിരുന്നുവെന്ന് അന്വേഷണസംഘം കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ഈയടുത്ത കാലത്ത് പിണക്കത്തെ തുടര്‍ന്ന് ബന്ധം അവസാനിപ്പിച്ചു. പൊന്നാനിയിലുള്ള മറ്റൊരാളുമായി യുവതി പ്രണയത്തിലായി. സംഭവദിവസം വിഷ്ണുപ്രിയയും പൊന്നാനിയിലുള്ള സുഹൃത്തുമായി വാട്‌സാപ്പില്‍ വീഡിയോകോള്‍ ചെയ്യുമ്പോഴാണ് പ്രതി വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയത്. സുഹൃത്തിനോട് ശ്യാമേട്ടന്‍ വന്നിട്ടുണ്ടെന്നും എന്നെ എന്തെങ്കിലും ചെയ്യുമെന്നും വിഷ്ണുപ്രിയ പറഞ്ഞു.
ശ്യാമിനെ സുഹൃത്ത് കാണുകയും ഫോണ്‍ കട്ടാവുകയും ചെയ്തു.
സംശയം തോന്നിയ സുഹൃത്ത് ലിനീഷ് എന്നയാളെ വിളിച്ച് വിഷ്ണുപ്രിയയ്ക്ക് എന്തെങ്കിലും സംഭവിക്കുമെന്ന് പറഞ്ഞു. കൊലപാതകം നടക്കുന്നതിന് മുന്‍പ് അയല്‍വാസികളായ രണ്ടുപേര്‍ ഒരു ചെറുപ്പക്കാരന്‍ വിഷ്ണുപ്രിയയുടെ വീട്ടില്‍ പോകുന്നത് കണ്ടിരുന്നു.ഓറഞ്ചുനിറമുള്ള തൊപ്പിയും നീലനിറമുള്ള ടീഷര്‍ട്ടും പാന്റ്‌സുമാണ് അയാള്‍ ധരിച്ചത്. സംഭവദിവസം വൊകുന്നേരത്തോടെ മാനന്തേരിയില്‍വെച്ച് പാനൂര്‍ എസ്. ഐ. സി.സി. ലതീഷ് ശ്യാംജിത്തിനെ കസ്റ്റഡിയിലെടുത്തു.
"
https://www.facebook.com/Malayalivartha

























