അമ്പതോളം പോലീസിന്റെ കനത്ത സുരക്ഷയിൽ ശ്രീനിലയത്തെ വീട്ടിൽ ഗ്രീഷ്മ: തല കുനിച്ച്, മുഖം മറച്ച് പോലീസിനൊപ്പം എത്തിയ ഗ്രീഷ്മയെ കാണാൻ ഓടിക്കൂടി നാട്ടുകാർ: തെളിവെടുപ്പിന് ശേഷം പ്രതിയെ വെട്ടുകാട് പള്ളിയിലും, തമിഴ്‌നാട്ടിലെ ഹോട്ടലുകളിലും എത്തിച്ച് തെളിവെടുപ്പ് നടത്തും: കേസിൽ നിർണ്ണായകമായ ശാസ്ത്രീയ പരിശോധന ഫലം നാളെ ലഭിക്കും

കന്യാകുമാരി രാമവർമൻചിറ പുപ്പള്ളികോണത്തെ ശ്രീനിലയത്തെ വീട്ടിൽ തെളിവെടുപ്പിനായി ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ എത്തിച്ചു. അമ്പതിൽ കൂടുതൽ പോലീസിനെ വിന്യസിച്ചാണ് ഇവിടം പോലിസ് സുരക്ഷ ഒരുക്കിരുന്നത്. രാവിലെ പത്തരയോടെയാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. വീടും പരിസരവും കനത്ത സുരക്ഷയിലാണ്. തമിഴ്‌നാട് പൊലീസും കേരള പൊലീസും ചേർന്നാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. പോലീസ് വാഹനത്തില്‍ മുഴുവന്‍ സമയവും മുഖം മറച്ച് തലകുനിച്ചായിരുന്നു ഗ്രീഷ്മയുടെ ഇരിപ്പ്. തുടര്‍ന്ന് ഗ്രീഷ്മയെ വീടിനകത്തേക്ക് കൊണ്ടുപോയി തെളിവെടുപ്പ് ആരംഭിച്ചു.
തെളിവെടുപ്പിനായി ഗ്രീഷ്‌മയെ എത്തിച്ചതറിഞ്ഞ് പ്രദേശവാസികൾ ഒന്നാകെ വീടിന് സമീപത്തായി എത്തിച്ചേർന്നിരിക്കുകയാണ്. ഇതിന് മുമ്പ് തെളിവെടുപ്പിന് ഗ്രീഷ്മയെ എത്തിക്കുമെന്ന് അറിഞ്ഞ് തടിച്ചുകൂടിയ ജനക്കൂട്ടം ഇന്ന് ഉണ്ടായിരുന്നില്ല. ഇതിന് വേണ്ട മുൻകരുതലുകൾ പോലീസ് എടുത്തിരുന്നു. സമീപ വാസികളായ ആളുകളാണ് വീടിന് അടുത്തായി തമ്പടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സീൽ ചെയ്ത വീടിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയിരുന്നു. അതുകൊണ്ടുതന്നെ പുതിയ ചാവി എത്തിച്ചാണ് കതക് തുറന്നത്.
മുറിക്കുള്ളിൽ എന്തൊക്കെ ഉണ്ടായിരുന്നുവെന്നുള്ളത് ശാസ്ത്രീയമായി നടത്തുന്ന പരിശോധനയിൽ മാത്രമേ വ്യക്തത വരുകയുള്ളു. തെളിവുകൾ നശിപ്പിക്കപ്പെടാനുള്ള സാധ്യത കഴിഞ്ഞ ദിവസത്തെ സംഭവത്തെ മുന്നിൽനിർത്തി തള്ളിക്കളയാനാവില്ല. വീടിന്റെ പിൻഭാഗത്തൂടെയായിരുന്നു തെളിവെടുപ്പിനായി ഗ്രീഷ്മയുമായി അന്വേഷണ സംഘം വീട്ടിലേയ്ക്ക് കയറിയത്. ഷാരോണിന് കുപ്പിയിലിരുന്ന കഷായം നൽകിയ ശേഷം ജനലിലൂടെ കുപ്പി പുറത്തേയ്ക്ക് കളഞ്ഞുവെന്നാണ് മൊഴി നൽകിയിരുന്നത്. ഇതാണ് അമ്മാവൻ തെളിവ് നശിപ്പിക്കാൻ സമീപത്തെ കുളത്തിൽ എറിഞ്ഞു കളഞ്ഞത്. ഇതിലടക്കം വ്യക്തത പോലീസിന് വരുത്താനുണ്ട്.
അതേ സമയം ജ്യൂസ് ചലഞ്ചും ഷാരോണിനെ കൊല്ലാൻ ആസൂത്രണം ചെയ്തതെന്ന് ഗ്രീഷ്മ ചോദ്യം ചെയ്യലിൽ പറഞ്ഞു. പലതവണ ജ്യൂസിൽ വിഷം കലക്കി കൊല്ലാൻ ശ്രമിച്ചതായി ഗ്രീഷ്മ ചോദ്യം ചെയ്യലിനിടെ സമ്മതിച്ചു. ശ്രീനിലയത്തിലെ തെളിവെടുപ്പിന് ശേഷം ഗ്രീഷ്മയെ ഷാരോണിനൊപ്പം താമസിച്ച ഹോട്ടലിലും, വസ്ത്രങ്ങൾ ഉപേക്ഷിച്ച സ്ഥലങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. തൃപ്പരപ്പ്, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളിൽ ഇരുവരും മൂന്ന് ദിവസം ഒരുമിച്ച് താമസിച്ചിരുന്നു. കോളേജ് ടൂർ എന്ന പേരിലാണ് ഇവർ ഇവിടേയ്ക്ക് എത്തിയത്.
ഇവിടെ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി വെട്ടുകാട് പള്ളിയിലും എത്തിക്കും. ഇവിടെ വച്ചാണ് ഷാരോൺ ഗ്രീഷ്മയെ താലി ചാർത്തിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഇനിയുള്ള കസ്റ്റഡി കാലാവധി മുഴുവൻ തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പൊലീസ് കസ്റ്റഡിയിലിരിക്കെ തെളിവെടുപ്പിന് മുമ്പ് ശുചിമുറിയിൽ നിന്ന് ലോഷൻ കുടിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്ന ഗ്രീഷ്മ, മറ്റാരുടെയെങ്കിലും പ്രേരണയിൽ ഇത് ചെയ്തു തെളിവ് നശിപ്പിക്കാൻ മനഃപൂർവം സമയം നീട്ടിയെടുക്കുകയായിരുന്നോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.
തെളിവെടുപ്പ് ഉൾപ്പടെയുള്ള പൊലീസ് നടപടികൾ ക്യാമറയിൽ ചിത്രീകരിക്കണമെന്നാണ് കോടതി നിർദ്ദേശം. കേസിൽ നിർണ്ണായകമായ ശാസ്ത്രീയ പരിശോധന ഫലം തിങ്കളാഴ്ച ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. നിലവിൽ എഫ്‌ഐആറിൽ ഗ്രീഷ്മയെ മാത്രമാണ് പ്രതിയാക്കിരിക്കുന്നത്. അമ്മയ്ക്കും അമ്മാവനുമെതിരെ തെളിവ് നശിപ്പിച്ചതിനാണ് കേസെടുത്തത്.
https://www.facebook.com/Malayalivartha























