എണ്ണിയെണ്ണിപ്പറഞ്ഞ് ഗ്രീഷ്മ... തെളിവെടുപ്പിനിടെ ഷാരോണുമായുള്ള അടുപ്പവും വീട്ടിലെത്തിയ കാര്യങ്ങളും പറഞ്ഞ് ഗ്രീഷ്മ; താലികെട്ടിന് ശേഷം മൂന്ന് ദിവസം റിസോര്‍ട്ടില്‍ താമസിച്ചു; ഷാരോണ്‍ അവസാനമായി വീട്ടിലെത്തിയപ്പോള്‍ ലിവിംഗ് റൂമില്‍ അല്പനേരം ചെലവഴിച്ചശേഷം കിടപ്പുമുറിയിലേക്ക് പോയി

ഇത്രയേറെ അടുത്ത ശേഷം ഷാരോണിനെ ഗ്രീഷ്മ സ്വന്തമാക്കി. എന്നിട്ടും ഷാരോണിനെ എന്തിന് വകവരുത്തി ഇല്ലാതാക്കി എന്നാണ് അന്വേഷണ സംഘത്തിന് മനസിലാകാത്തത്. പാറശാല ഷാരോണ്‍ വധത്തില്‍ അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് തുടരുകയാണ്.
പ്രതി ഗ്രീഷ്മയെ ഇന്നലെ തമിഴ്‌നാട്ടിലെ രാമവര്‍മ്മന്‍ ചിറയിലെ വീട്ടില്‍ എത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ നിര്‍ണായക തെളിവുകളാണ് ലഭിച്ചത്. കഷായം ഉണ്ടാക്കിയ പാത്രവും അത് പകര്‍ന്നുനല്‍കാന്‍ ഉപയോഗിച്ച ഗ്ലാസും വിഷത്തിന്റേതെന്ന് സംശയിക്കുന്ന പൊടിയുമാണ് കിട്ടിയത്. ഈ പൊടിയാണോ ഉപയോഗിച്ചതെന്ന് ഫോറന്‍സിക് പരിശോധനയ്ക്കു ശേഷമേ അറിയാനാകൂ.
ഗ്രീഷ്മയുടെ പിതാവിനെയും വീട്ടിലേക്ക് വിളിച്ചുവരുത്തി. ഇന്നലെ രാവിലെ പത്തരയോടെയാണ് കേരള-തമിഴ്‌നാട് പൊലീസിന്റെ വന്‍ സംഘം തെളിവെടുപ്പിനെത്തിയത്. കറുത്ത ഷാള്‍കൊണ്ട് ഗ്രീഷ്മയുടെ മുഖം മറച്ചിരുന്നു. കൈവിലങ്ങ് അണിയിച്ചിരുന്നില്ല.
തെളിവെടുപ്പിനിടെ ഷാരോണ്‍ വന്ന ദിവസത്തെ സംഭവങ്ങള്‍ ഗ്രീഷ്മ വിശദീകരിച്ചു. ഇരുവരും ലിവിംഗ് റൂമില്‍ അല്പനേരം ചെലവഴിച്ചശേഷം കിടപ്പുമുറിയിലേക്ക് പോയി. ഇവിടെവച്ചാണ് വിഷംകലക്കിയ കഷായം നല്‍കിയതെന്ന് ഗ്രീഷ്മ സമ്മതിച്ചു.അലമാരയില്‍ സൂക്ഷിച്ചിരുന്ന താലിയും ചരടും പരീക്ഷയില്‍ ജയിച്ചപ്പോള്‍ ഷാരോണ്‍ കൊടുത്ത വളയും പൊലീസ് കണ്ടെടുത്തു.
പലതവണ ജ്യൂസില്‍ വിഷം കലക്കി ഷാരോണിനെ കൊല്ലാന്‍ ശ്രമിച്ചെന്ന് ഗ്രീഷ്മ സമ്മതിച്ചതായി സൂചനയുണ്ട്. ഷാരോണിന്റെ വീട്ടില്‍ വച്ച് വിവാഹം നടത്തിശേഷം കോളേജ് ടൂറെന്ന് പറഞ്ഞ് തൃപ്പരപ്പ് ശിവക്ഷേത്രത്തിനു സമീപമുള്ള റിസോര്‍ട്ടില്‍ മൂന്നു ദിവസം താമസിച്ചിരുന്നതായി സൂചനയുണ്ട്. ഇന്ന് ഗ്രീഷ്മയുമായി അവിടെയെത്തി തെളിവ് ശേഖരിക്കും. രാത്രി ഏഴരയോടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഗ്രീഷ്മയെ വിളപ്പില്‍ശാല പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി.
പ്രതിയെ ഇന്നലെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ശക്തമായ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് കസ്റ്റഡിയില്‍ വിട്ടത്. അട്ടക്കുളങ്ങര ജയിലില്‍ നിന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ച് മെഡിക്കല്‍ പരിശോധന നടത്തിയ ശേഷമാണ് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയത്.
ഗ്രീഷ്മയെ ഏഴ് ദിവസം കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ ഉന്നയിച്ചപ്പോള്‍, പ്രതിഭാഗം ശക്തമായി എതിര്‍ത്തു. മറ്റ് പ്രതികളെ അഞ്ച് ദിവസത്തേക്കല്ലേ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടതെന്ന് കോടതിയും ചോദിച്ചു. ഗ്രീഷ്മയാണ് മുഖ്യപ്രതിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
പാറശ്ശാല പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വിഷം കൊടുത്തു കൊന്നുവെന്ന എഫ്.ഐ.ആര്‍ പോലും പൊലീസിന്റെ പക്കലില്ലെന്ന് ഗ്രീഷ്മയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ഗൂഢാലോചന ഉണ്ടായിട്ടില്ല. ഇല്ലാത്ത തെളിവുകള്‍ സൃഷ്ടിക്കാനാണ് ശ്രമം. മുറിക്കുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കുമറിയില്ല. വിഷം കൊണ്ടുവന്നത് ഷാരോണ്‍ ആയിക്കൂടേയെന്നും പ്രതിഭാഗം ചോദിച്ചു.
ഷാരോണിന്റെ മരണമൊഴിയില്‍ ഗ്രീഷ്മയെക്കുറിച്ചൊന്നും പറയുന്നില്ല. ഗ്രീഷ്മയെ ക്രിമിനലാക്കി മാറ്റിയത് ഷാരോണാണ്. ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങള്‍ ഷാരോണിന്റെ പക്കലുണ്ടായിരുന്നു. അതേക്കുറിച്ചും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. ഷാരോണും ഗ്രീഷ്മയും തമിഴ്‌നാട്ടില്‍ പലയിടത്തും പോയിട്ടുണ്ടെന്നും, അവിടെ കൊണ്ടുപോയി തെളിവെടുക്കാന്‍ 7 ദിവസം വേണമെന്നുമുള്ള ആവശ്യം കോടതി അംഗീകരിച്ചു.
ഗ്രീഷ്മയ്ക്ക് വൈദ്യസഹായം ഉറപ്പാക്കാനും, തെളിവെടുപ്പ് വീഡിയോയില്‍ ചിത്രീകരിക്കാനും കോടതി നിര്‍ദേശം നല്‍കി. ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന ഗ്രീഷ്മയെ അടുത്തിടേയാണ് ജയിലിലേക്ക് മാറ്റിയത്. തെളിവുകള്‍ നശിപ്പിച്ചതിനാണ് ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പൊലീസ് പ്രതി ചേര്‍ത്തത്. ഷാരോണിന്റെ കൊലയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
"
https://www.facebook.com/Malayalivartha























