ഗവർണർക്ക് മുന്നിൽ മുട്ടുമടക്കി വിസിമാർ... കാലും കൈയ്യും വിറയ്ക്കുന്നു! പിണറായിക്ക് കനത്ത പ്രഹരം!

പുറത്താക്കാതിരിക്കാനുള്ള കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയ നോട്ടീസിന് വിശദീകരണം നല്‍കി സർവകലാശാല വൈസ് ചാന്‍സലര്‍മാര്‍. വിവിധ സർവ്വകലാശാലകളിലെ 10 വിസിമാരാണ് ഗവർണർക്ക് വിശദീകരണം നൽകിയത്. വിശദീകരണം വിശദമായി പരിശോധിച്ച ശേഷം രാജ്ഭവൻ തുടർ നടപടികൾ സ്വീകരിക്കും.
യുജിസി മാനദണ്ഡങ്ങൾ ലംഘിച്ച സാങ്കേതിക സർവകലാശാല വിസിയെ സുപ്രീംകോടതി പുറത്താക്കിയതിനെ തുടർന്നാണ് മറ്റു സർവകലാശാലകളിലെ വിസിമാരെ പുറത്താക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ഗവർണർ നോട്ടിസ് നൽകിയത്. മറുപടി നല്‍കാൻ വിസിമാർക്ക് ഇന്നുവരെ ഹൈക്കോടതി സമയം അനുവദിച്ചിരുന്നു. ഗവർണറെ നേരിട്ടുകണ്ട് വിശദീകരണം നൽകണമെങ്കിൽ അറിയിക്കാനും ഇന്നു വരെയായിരുന്നു സമയം.
നിയമനങ്ങൾ അനധികൃതമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ മാസം വി.സിമാരോട് രാജിവയ്‌ക്കാൻ ഗവർണർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജിവയ്‌ക്കാതിരുന്ന വി.സിമാർ ഗവർണർക്കെതിരെ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പുറത്താക്കാതിരിക്കാൻ കാരണം ആരാഞ്ഞ് ഗവർണർ വി.സിമാർക്ക് നോട്ടീസ് നൽകിയത്.
സർവകലാശാലയ്ക്കു നൽകിയ സേവനങ്ങളും മറുപടിയിൽ വിശദീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കുന്നതിനാല്‍ കോടതി നിലപാടുകൂടി അറിഞ്ഞശേഷം ഗവർണർ തുടർനടപടികൾ സ്വീകരിക്കും. നേരിട്ടു ഹിയറിങ് വേണമെന്ന് ആവശ്യപ്പെട്ടവര്‍ക്ക് ഗവര്‍ണറുമായി കൂടിക്കാഴ്ചയ്ക്കു സമയം അനുവദിക്കുമെന്നും രാജ്ഭവന്‍ അറിയിച്ചു. വിസിമാരുടെ വിശദീകരണം പരിശോധിച്ചു കൂടിക്കാഴ്ചകൾക്കുശേഷം ഗവർണർ തുടർ നടപടികൾ സ്വീകരിക്കും.
തിങ്കളാഴ്ച അഞ്ച് മണിവരെയായിരുന്നു കാരണം രേഖാമൂലം അറിയിക്കാൻ ഗവർണർ വി.സിമാർക്ക് അനുവദിച്ചിരുന്ന സമയം. തങ്ങളുടെ നിയമനങ്ങൾ യുജിസി മാനദണ്ഡ പ്രാകാരമാണെന്നും ചട്ട ലംഘനം നടന്നിട്ടില്ലെന്നുമാണ് വിസിമാർ നൽകിയിരിക്കുന്ന വിശദീകരണം. വി.സിമാരുടെ ഹിയറിംഗ് ഉൾപ്പെടെ നടത്തിയ ശേഷമാകും ഇതുമായി ബന്ധപ്പെട്ട കൂടുതൽ നടപടികളിലേക്ക് രാജ്ഭവൻ കടക്കുക.
നംവംബര്‍ മൂന്നുവരെയായിരുന്നു ആദ്യം വിശദീകരണം നല്‍കാനുള്ള കാലാവധി നിശ്ചയിച്ചിരുന്നത്. പിന്നീട് നവംബര്‍ ഏഴുവരെ സമയം നീട്ടി. വി.സിമാരുടെ വിശദീകരണങ്ങളും ഹിയറിങ്ങും രാജ്ഭവന്‍ പരിശോധിക്കും. വിഷയത്തില്‍ ഹൈക്കോടതി ഇടപെടല്‍ ഉള്ളതിനാല്‍ കോടതിയേയും അറിയിച്ചായിരിക്കും ഗവര്‍ണര്‍ നിലപാടെടുക്കുക.
കേരള വിസിയായിരുന്ന മഹാദേവൻപിള്ള, ഡോ.സാബു തോമസ് (എംജി), ഡോ.കെ.എൻ.മദുസൂദനൻ (കുസാറ്റ്), ഡോ.കെ.റിജി ജോൺ (കുഫോസ്), ഡോ.ഗോപിനാഥ് രവീന്ദ്രൻ (കണ്ണൂർ), ഡോ.എം.വി.നാരായണൻ (സംസ്കൃതം), ഡോ.എം.കെ.ജയരാജ് (കാലിക്കറ്റ്), ഡോ. അനിൽ വള്ളത്തോൾ (മലയാളം) ഡോ.എം.വി.നാരായണൻ (കാലടി), ഡോ.സജി ഗോപിനാഥ് (ഡിജിറ്റൽ), ഡോ.പി.എം.മുബാറക് പാഷ (ശ്രീനാരായണ ഗുരു ഓപ്പണ്‍ സർവകലാശാല) എന്നിവരാണു നോട്ടിസിനു മറുപടി നൽകിയത്.
സാങ്കേതിക സർവകലാശാല വിസിയായിരുന്ന ഡോ.എം.എസ്.രാജശ്രീയെ സുപ്രീംകോടതി പുറത്താക്കിയതിനാൽ നോട്ടിസ് നൽകിയിരുന്നില്ല. അടുത്തിടെ സെർച്ച് കമ്മിറ്റിയില്ലാതെ നടത്തിയ സാങ്കേതിക സർവ്വകലാശാല വിസിയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇത് പ്രകാരമാണ് കേരളത്തിലെ വിസിമാരോട് രാജിവയ്‌ക്കാൻ ഗവർണർ നിർദ്ദേശിച്ചത്.
സാങ്കേതിക സർവകലാശാല വൈസ് ചാൻസറുടെ ചുമതല നൽകിയ സിസ തോമസ് ഗവർണറെ സന്ദർശിച്ചു. സർവകലാശാലയുടെ പ്രവർത്തനം സംബന്ധിച്ച റിപ്പോർട്ട് ഗവർണർക്ക് കൈമാറി. സർവകലാശാലാ വിഷയങ്ങൾ സന്ദര്‍ശനത്തിൽ ചർച്ചയായി. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ വിസി സ്ഥാനം ഏറ്റെടുത്തതിനെതിരെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടറായിരുന്ന സിസ തോമസിനെതിരെ സർക്കാർ നടപടി ആലോചിക്കുന്നുണ്ട്.
അതേസമയം, കേരള സര്‍വകലാശാല വി.സി നിയമനം വൈകുന്നതില്‍ ഹൈക്കോടതിയില്‍ ഹര്‍ജിയുമായി സെനറ്റ് അംഗം. സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ ഉടന്‍ തീരുമാനിക്കാന്‍ സെനറ്റിന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. കേരള സര്‍വകലാശാല സെനറ്റ് അംഗം എസ്. ജയറാം ആണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
സെനറ്റ് സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള അംഗങ്ങളെ തീരുമാനിച്ച് നല്‍കുന്നില്ലെന്നും ഇതു സംബന്ധിച്ച് കൃത്യമായ നിര്‍ദേശം ഹൈക്കോടതി സെനറ്റിന് നല്‍കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. സെനറ്റ് ഇതിന് തയ്യാറായില്ലെങ്കില്‍ നിലവില്‍ സെര്‍ച്ച് കമ്മിറ്റിയിലുള്ള രണ്ട് അംഗങ്ങളെ വെച്ചുകൊണ്ട് പുതിയ വി.സിയെ കണ്ടെത്തി നിയമിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കാന്‍ ചാന്‍സിലര്‍ക്ക് കോടതി നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഈ ഹര്‍ജി അടുത്ത ദിവസംതന്നെ കോടതിയുടെ പരിഗണനയ്ക്കു വരും.
https://www.facebook.com/Malayalivartha



























